‘അമേരിക്കൻ വിമാനവാഹിനി കപ്പൽ’ തകര്‍ത്ത് ഇറാന്റെ മോക്ക് ഡ്രിൽ , പുറത്തെടുത്തത് പുതിയ ആയുധം
Mail This Article
വാർഷിക സൈനിക അഭ്യാസത്തിന്റെ ഭാഗമായി ഇറാനിലെ എലൈറ്റ് റെവല്യൂഷണറി ഗാർഡുകൾ ആദ്യമായി ഭൂഗർഭ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചുവെന്ന് റിപ്പോർട്ട്. ഗാർഡ്സിന്റെ എയ്‌റോസ്‌പേസ് ഡിവിഷൻ മേധാവി അമീറാലി ഹാജിസാദെ ഓൺലൈനിൽ പോസ്റ്റുചെയ്ത വിഡിയോയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് ആദ്യമായാണ് ഇറാൻ ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിക്കുന്നത്.
തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഹോര്‍മൂസില്‍ സ്ഥിരം നിരീക്ഷണം നടത്താറുള്ള അമേരിക്കയുടെ കൂറ്റന്‍ വിമാനവാഹിനി കപ്പലായ നിമിറ്റ്‌സിന്റെ മാതൃക തകർത്തായിരുന്നു അഭ്യാസപ്രകടനം. വ്യോമ, നാവിക, കരസേനകൾ ഒന്നിച്ചാണ് വിമാനവാഹിനി കപ്പൽ തകർക്കുന്ന ദൗത്യം നടത്തിയതെന്നാണ് കരുതുന്നത്. കപ്പലിനു നേരെ ഹെലികോപ്റ്ററില്‍ നിന്നും മിസൈല്‍ തൊടുത്തിരുന്നു. സൈനിക പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനൽ പുറത്തുവിട്ടു.
അമേരിക്കയ്ക്ക് വൻ മുന്നറിയിപ്പ് നൽകുന്നതാണ് ഇറാന്റെ പുതിയ മിസൈൽ പരീക്ഷണവും സൈനികാഭ്യാസവും. ഇറാന്റെ നിരുത്തരവാദപരവും അശ്രദ്ധവുമായ പെരുമാറ്റത്തെ യുഎസ് നാവികസേന അപലപിച്ചു. യുഎസ് കപ്പലിനെ മിസൈലിട്ട് തകർക്കുന്നതാണ് ഇറാൻ സൈനികർ പരീക്ഷിച്ചത്. എന്നാൽ, ഈ സൈനികാഭ്യാസത്തിന്റെ സന്ദേശം അമേരിക്കയെ ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യക്തമാണ്.
യുഎസിന്റെ വിമാനവാഹിനികപ്പലിനോട് സാമ്യമുള്ള മോക്ക്-അപ്പ് ലാൻഡിങ് സ്ട്രിപ്പിന്റെ ഇരുവശത്തും ഡമ്മി യുദ്ധവിമാനങ്ങൾ കാണിച്ചിരുന്നു. ഈ കാരിയറിനെ ലക്ഷ്യം വച്ചു വിവിധ കോണുകളിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കൂടെ ഡെമ്മി കപ്പലിനു ചുറ്റും സ്പീഡ് ബോട്ടുകൾ പാഞ്ഞെത്തുന്നതും കാണാം. ഹെലികോപ്റ്ററിൽ നിന്ന് തൊടുത്ത മിസൈൽ ഡെമ്മി കപ്പലിന്റെ ഒരു വശത്ത് പതിക്കുന്നതായി കാണുന്നു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടക്കുമ്പോൾ യുഎഇയിലും ഖത്തറിലുമുള്ള സൈനികരോട് ജാഗ്രത പാലിക്കാൻ യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.
English Summary: Iran launches underground ballistic missiles during exercise