പാക്കിസ്ഥാനും ശ്രീലങ്കയും സൈനിക താവളമാക്കാൻ ചൈനീസ് സേനയുടെ ശ്രമം
Mail This Article
പാക്കിസ്ഥാൻ, ശ്രീലങ്ക ഉൾപ്പടെയുള്ള ഒരു ഡസനോളം രാജ്യങ്ങളിൽ കൂടുതൽ ശക്തമായ സൈനിക സൗകര്യങ്ങൾ സ്ഥാപിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ അയൽപ്രദേശങ്ങളിൽ തന്നെ മൂന്ന് രാജ്യങ്ങളെ ചൈനീസ് സേന ഉപയോഗപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ട്. സൈനിക ശേഷി കൂടുതൽ ഭാഗങ്ങളിൽ കേന്ദ്രീകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നും പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ മൂന്ന് അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ശ്രീലങ്ക, മ്യാൻമർ എന്നിവയ്ക്ക് പുറമേ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ അടിസ്ഥാനമാക്കി ചൈന പരിഗണിക്കുന്ന മറ്റ് രാജ്യങ്ങൾ തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്തൊനീഷ്യ, കെനിയ, ടാൻസാനിയ, അംഗോള, താജിക്കിസ്ഥാൻ എന്നിവയാണ്. യുഎസ് കോൺഗ്രസിന് സമർപ്പിച്ച ‘മിലിട്ടറി ആൻഡ് സെക്യൂരിറ്റി ഡെവലപ്മെന്റ്സ് ഇൻ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന’ (പിആർസി) 2020 ’ ന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഈ സൈനിക സൗകര്യങ്ങൾ ജിബൂട്ടിയിലെ ചൈനീസ് സൈനിക താവളത്തിന് പുറമേയാണെന്നും പെന്റഗൺ റിപ്പോർട്ടിൽ പറയുന്നുണ്ട്. നാവിക, വ്യോമ, കരസേനയുടെ നീക്കങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണിത്.
ഒരു ആഗോള പിഎൽഎ (പീപ്പിൾസ് ലിബറേഷൻ ആർമി) സൈനിക ശൃംഖല വഴി യുഎസ് സൈനിക നീക്കങ്ങളിൽ ഇടപെടാനും സൈനിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ അമേരിക്കയ്‌ക്കെതിരായ ആക്രമണ ദൗത്യങ്ങൾക്ക് പിന്തുണ നൽകാനും കഴിയുമെന്നാണ് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നത്.
നമീബിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ചൈന ഇതിനകം തന്നെ ചർച്ചകൾ നടത്തിയിട്ടുണ്ടാകാം. പിഎൽഎ ആസൂത്രണത്തിന്റെ അറിയപ്പെടുന്ന കേന്ദ്രങ്ങൾ ഹോർമുസ് കടലിടുക്ക്, ആഫ്രിക്ക, പസഫിക് ദ്വീപുകൾ വരെയുള്ള പ്രദേശങ്ങളാണ്. അതുപോലെ, ദേശീയ നവോഥന തന്ത്രത്തെ പിന്തുണയ്ക്കാൻ ബെയ്ജിങ് വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയും ഉപയോഗിക്കുന്നുണ്ട്.
English Summary: China seeks to set up military logistic facilities in Pakistan, Sri Lanka and Myanmar: Pentagon