മുകളിലും ‘ആയുധപ്പുരകൾ’! ചൈന ബഹിരാകാശ യുദ്ധ ശേഷി വികസിപ്പിക്കുന്നത് അതിവേഗം
Mail This Article
ബഹിരാകാശത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുമ്പോഴും ചൈന ബഹിരാകാശ സേനയുടെ പണിപ്പുരയിലാണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റുകളെ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകളെ ചൈന സ്വന്തമാക്കുന്നുവെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ട് ആരോപിക്കുന്നത്.
ഭൂമിയില്‍ നിന്നുള്ള ലേസര്‍ ആയുധങ്ങള്‍, സാറ്റലൈറ്റ് വേധ മിസൈലുകള്‍, ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന സ്പേസ് റോബോട്ടുകള്‍, ബഹിരാകാശത്തു നിന്നുള്ള നിരീക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ചൈന പുത്തന്‍ സാങ്കേതികവിദ്യകളും ആയുധങ്ങളും വികസിപ്പിക്കുകയാണ്. ചൈനയുടെ ആഗോളതലത്തിലുള്ള സ്വാധീനം വിപുലപ്പെടുത്താനായി ജനകീയ വിമോചന സേനയെ ഉപയോഗിക്കുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചൈനീസ് സേനയുടെ ഭാഗമായുള്ള നയതന്ത്ര പിന്തുണ വിഭാഗത്തിന്റെ ജോലി ബഹിരാകാശ, സൈബര്‍, ഇലക്ട്രോണിക്, മനശാസ്ത്ര ദൗത്യങ്ങളുടെ ഏകോപനമാണ്. ഇവരുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം അമേരിക്കയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യാന്തരതലത്തില്‍ മുന്നേറാന്‍ ബഹിരാകാശരംഗത്തെ മേല്‍ക്കോയ്മ അനിവാര്യമാണെന്നും ചൈനീസ് വിമോചന സേന കരുതുന്നു. സൈനികമായും അല്ലാതെയും ബഹിരാകാശത്തെ നേട്ടങ്ങളെ ഉപയോഗിക്കാനാകുമെന്ന് തിരിച്ചറിഞ്ഞതോടെ ചൈന ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ശാസ്ത്രീയ പരീക്ഷണങ്ങളും ബഹിരാകാശ ദൗത്യങ്ങളും സാമ്പത്തിക നേട്ടം തരുന്ന റോക്കറ്റ് വിക്ഷേപണങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
പെന്റഗണ്‍ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി ചൈന ഇപ്പോള്‍ തന്നെ മാറിയിട്ടുണ്ട്. പൈലറ്റില്ലാ വിമാനങ്ങളും പോര്‍വിമാനങ്ങളും സാറ്റ്ലൈറ്റുകളുമെല്ലാം ചൈനയുടെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയും ഡിആര്‍ഡിഒയും പരമാവധി ശ്രമിക്കുന്നുണ്ടെങ്കില്‍ പോലും ഇന്ത്യ സാമ്പത്തികമായും സൈനികമായും ചൈനക്ക് പുറകിലാണെന്നും അമേരിക്കന്‍ പ്രതിരോധ റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഡ്രോണ്‍ സൈന്യമുള്ളത് ചൈനക്കാണ്. വെട്ടുകിളികളെ പോലെ കൂട്ടമായി ആക്രമിക്കുന്ന ചെറു സ്വാം ഡ്രോണുകള്‍ മുതല്‍ ആകാശ നിരീക്ഷണത്തിനുപയോഗിക്കുന്ന ആളില്ലാ ചെറുവിമാനങ്ങള്‍ വരെ ചൈനയുടെ ഡ്രോണ്‍ സൈന്യത്തിലുണ്ട്. ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള കൊലയാളി ഡ്രോണുകളും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ സാറ്റ്ലൈറ്റ് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. എന്നാല്‍, 2007ല്‍ തന്നെ ചൈന ഈ ലക്ഷ്യം നേടിയിരുന്നു. 2018 അവസാനം വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ചൈനക്ക് സൈനിക-സൈനികേതര നിരീക്ഷണത്തിനായി 120 സാറ്റലൈറ്റുകളുണ്ട്. ഇതില്‍ പകുതിയോളം സാറ്റ്ലൈറ്റുകള്‍ ജനകീയ പ്രതിരോധ സേനയുടെ സ്വന്തമാണ്. ലോകത്തെ ഏറ്റവും വലിയ നാവികസേനയായി ചൈന മാറിക്കഴിഞ്ഞുവെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പടക്കപ്പലുകളും വിമാന വാഹിനികളും അടക്കം ഏതാണ്ട് 350ലേറെ കപ്പലുകള്‍ ചൈനീസ് നാവികസേനയുടെ പക്കലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കന്‍ നാവിക സേനക്കു കീഴില്‍ 293 കപ്പലുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
English Summary: China Rapidly Expanding its Space Warfare Capabilities