ചൈനയുടേത് യുദ്ധത്തിനുള്ള ഒരുക്കമോ? അതിർത്തിയിൽ പാരച്യൂട്ട് അഭ്യാസം നടത്തിയെന്ന് ചൈനീസ് മാധ്യമങ്ങള്
Mail This Article
അതിർത്തിയിൽ തർക്കം തുടരുന്നതിനിടെ ചൈനീസ് സേനയുടെ സായുധ പാരച്യൂട്ട് വിഭാഗം അഭ്യാസങ്ങൾ തുടങ്ങി. അതിർത്തിയിൽ ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങളാണ് പിഎൽഎ സേന നടത്തിക്കൊണ്ടിരിക്കുന്നത് എന്ന സൂചനയാണ് മിക്ക ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തിയുടെ ഇരുവശങ്ങളിലും പ്രതിരോധം ശക്തിപ്പെടുത്തൽ തുടരുന്നതിനിടെ, പ്രശ്നബാധിത ഹിമാലയൻ അതിർത്തി പ്രദേശത്ത് ചൈന തങ്ങളുടെ ആയിരക്കണക്കിന് പ്രത്യേക സേനയെ വിന്യസിക്കുന്നുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവിയിലെ ബുധനാഴ്ചത്തെ റിപ്പോർട്ടിൽ ടിബറ്റ് മിലിട്ടറി ഏരിയ കമാൻഡിൽ നിന്നുള്ള ഒരു പ്രത്യേക ഓപ്പറേഷൻ ബ്രിഗേഡും ആർമി ഏവിയേഷൻ ബ്രിഗേഡും സംയുക്തമായി ആദ്യത്തെ പാരച്യൂട്ട് പരിശീലനം സംഘടിപ്പിച്ചതായി പറയുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരത്തിലുള്ള, വ്യക്തമല്ലാത്ത പ്രദേശത്താണ് അഭ്യാസങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
പരിശീലനത്തിന്റെ തീയതിയോ സ്ഥലമോ വെളിപ്പെടുത്താതെ, പ്രത്യേക ഓപ്പറേഷൻ ബ്രിഗേഡിലെ മുന്നൂറിലധികം ഉദ്യോഗസ്ഥരും സൈനികരും ടിബറ്റൻ പീഠഭൂമിയിൽ ആദ്യമായി അഭ്യാസപ്രകടനം നടത്തിയെന്നും പരിശീലനത്തിനായി ആയിരത്തിലധികം സൈനികരെ പങ്കെടുപ്പിച്ചെന്നും സിസിടിവി പറയുന്നു. പീഠഭൂമിയിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ത്രിമാന ആക്രമണ ശേഷി മെച്ചപ്പെടുത്തുന്നതിനും ടിബറ്റിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെ മൊത്തത്തിലുള്ള പോരാട്ട ശേഷി വർധിപ്പിക്കുന്നതിനുമാണ് പരിശീലനമെന്നാണ് സിസിടിവി റിപ്പോർട്ട് ചെയ്യുന്നത്.
മെയ് തുടക്കത്തിൽ ആരംഭിച്ച ഇന്ത്യയുമായുള്ള സൈനിക നിലപാട് സിസിടിവി റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. എന്നാൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഔദ്യോഗിക വാർത്താ പോർട്ടലായ ചൈന മിലിട്ടറി ഓൺലൈൻ പരിശീലനം അതിർത്തിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സൂചന നൽകി. അതായത് ചൈനീസ് സേനയുടെ നീക്കം യുദ്ധത്തിനുള്ള ഒരുക്കമാണെന്നാണ് സൂചന നൽകുന്നത്.
പിഎൽഎയുടെ സെൻട്രൽ തിയറ്റർ കമാൻഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ, ടിബറ്റ് സ്വയംഭരണ പ്രദേശത്താണെന്ന് കരുതപ്പെടുന്ന, പേരിടാത്ത ഒരു എയർഫീൽഡിൽ ഒരു സിയാൻ വൈ -20 എയർലിഫ്റ്റർ കാണിക്കുന്നുണ്ട്. ഇവിടെ കുറഞ്ഞത് മൂന്ന് സിയാൻ എച്ച് -6 ബോംബറുകളും കാണാം.
ഓഗസ്റ്റ് അവസാനത്തോടെ നൂറുകണക്കിന് പാരാട്രൂപ്പറുകളും അവരുടെ ഹെവി ഉപകരണങ്ങളും ഒരു സിയാൻ വൈ -20 വഴി പീഠഭൂമിയിലേക്ക് എത്തിച്ചതായി സിസിടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഷാങ്ഹായ് ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റായ ദി പേപ്പർ അനുസരിച്ച്, എയർ ഡ്രോപ്പ് പരിശീലനത്തിലെ ഹെവി ഉപകരണങ്ങളിൽ 107 എംഎം മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടുന്നു. പരമാവധി 8 കിലോമീറ്റർ (5 മൈൽ) ആണ് ഇതിന്റെ ആക്രമണ പരിധി. ഇത് വ്യോമസേനയ്ക്കും മറ്റ് ദ്രുത പ്രതികരണ സേനയ്ക്കുമുള്ള ഒരു പ്രധാന സഹായ ആയുധമായി കണക്കാക്കപ്പെടുന്നു.
English Summary: China-India border dispute: armed parachute drills by elite PLA forces point to military build-up