പേടിച്ചുവിറച്ച് ചൈനീസ് സൈന്യം, വിഡിയോ കണ്ടവർക്ക് ചിരിയടക്കാനാകുന്നില്ല, ട്രോളോട് ട്രോൾ
Mail This Article
കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് സൈനികർ പാരച്യൂട്ടിൽ പറന്നിറങ്ങി പരിശീലനം നടത്തിയിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ചൈനീസ് മാധ്യമങ്ങളും സോഷ്യല്‍മീഡിയകളും പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ, വിഡിയോയിൽ ഒന്നടങ്കം ചൈനീസ് സൈന്യത്തിന്റെ പേടിച്ചരണ്ട മുഖങ്ങളാണ് കാണുന്നതെന്ന് പറഞ്ഞ് ഒരുവിഭാഗം ഓൺലൈൻ ഉപയോക്താക്കൾ ട്രോളുന്നുണ്ട്.
ഇന്ത്യ– ചൈന സൈനികർ കഴിഞ്ഞ അഞ്ച് മാസമായി നിയന്ത്രണ രേഖ (എൽഎസി) പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പോര്‍വിമാനങ്ങളും ടാങ്കുകളും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ചൈനീസ് സേനയുടെ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന അഭ്യാസപ്രകടനവും നടന്നിരുന്നു. ചൈനയിലെ സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് ചൊവ്വാഴ്ച പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുടെ വിഡിയോ പോസ്റ്റുചെയ്തിരുന്നു. പാരച്യൂട്ടിൽ സൈനികർ പരിശീലനം നടത്തുന്ന വിഡിയോ ഇതിനകം തന്നെ ഇന്ത്യയിൽ വൻ ട്രോളായിട്ടുണ്ട്.
ചൈനീസ് ടിബറ്റ് മിലിട്ടറി കമാൻഡിന്റെ സൈന്യം 1,000 മീറ്റർ ഉയരത്തിൽ നിന്നാണ് ചാടുന്നത്. എന്നാൽ വിഡിയോയിൽ ചാടാൻ പോകുന്ന സൈനികരുടെ മുഖത്തെ ഭയം കൃത്യമായി കാണാൻ കഴിയുന്നുണ്ട്. ചൈനീസ് സൈനികർ ടിബറ്റിൽ ഡെയർഡെവിൾ സ്റ്റണ്ട് പരിശീലിക്കുന്ന നിരവധി വിഡിയോകൾ ഗ്ലോബൽ ടൈംസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മിക്ക വിഡിയോകളും ഇന്ത്യക്കാരുടെ പരിഹാസത്തിനു വിധേയമായിട്ടുണ്ട്.
അതിർത്തിയിൽ തർക്കം തുടരുന്നതിനിടെ ചൈനീസ് സേനയുടെ സായുധ പാരച്യൂട്ട് വിഭാഗം അഭ്യാസങ്ങൾ തുടരുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. അതിർത്തിയിൽ ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങളാണ് പിഎൽഎ സേന നടത്തിക്കൊണ്ടിരിക്കുന്നത് എന്ന സൂചനയാണിത്. അതിർത്തിയുടെ ഇരുവശങ്ങളിലും പ്രതിരോധം ശക്തിപ്പെടുത്തൽ തുടരുന്നതിനിടെ, പ്രശ്നബാധിത ഹിമാലയൻ അതിർത്തി പ്രദേശത്ത് ചൈന തങ്ങളുടെ ആയിരക്കണക്കിന് പ്രത്യേക സേനയെ വിന്യസിക്കുന്നുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവിയിലെ റിപ്പോർട്ടിൽ ടിബറ്റ് മിലിട്ടറി ഏരിയ കമാൻഡിൽ നിന്നുള്ള ഒരു പ്രത്യേക ഓപ്പറേഷൻ ബ്രിഗേഡും ആർമി ഏവിയേഷൻ ബ്രിഗേഡും സംയുക്തമായി ആദ്യത്തെ പാരച്യൂട്ട് പരിശീലനം സംഘടിപ്പിച്ചതായി പറയുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരത്തിലുള്ള, വ്യക്തമല്ലാത്ത പ്രദേശത്താണ് അഭ്യാസങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
പരിശീലനത്തിന്റെ തീയതിയോ സ്ഥലമോ വെളിപ്പെടുത്താതെ, പ്രത്യേക ഓപ്പറേഷൻ ബ്രിഗേഡിലെ മുന്നൂറിലധികം ഉദ്യോഗസ്ഥരും സൈനികരും ടിബറ്റൻ പീഠഭൂമിയിൽ ആദ്യമായി അഭ്യാസപ്രകടനം നടത്തിയെന്നും പരിശീലനത്തിനായി ആയിരത്തിലധികം സൈനികരെ പങ്കെടുപ്പിച്ചെന്നും സിസിടിവി പറയുന്നു. പീഠഭൂമിയിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ത്രിമാന ആക്രമണ ശേഷി മെച്ചപ്പെടുത്തുന്നതിനും ടിബറ്റിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെ മൊത്തത്തിലുള്ള പോരാട്ട ശേഷി വർധിപ്പിക്കുന്നതിനുമാണ് പരിശീലനമെന്നാണ് സിസിടിവി റിപ്പോർട്ട് ചെയ്യുന്നത്.
English Summary: ‘Fear Stained Faces’: Indians Mock Video Of Chinese Troops Practising Parachute Descent