ഇന്ത്യയുടെ റഫാൽ പോർവിമാനങ്ങൾ മികച്ചതെന്ന് പാക്കിസ്ഥാൻ പൈലറ്റ്
Mail This Article
ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റഫാൽ പോർവിമാനങ്ങൾ മികച്ചതാണെന്ന് പാക്കിസ്ഥാന്റെ മുൻ വ്യോമസേന പൈലറ്റ് പറഞ്ഞു. അതേസമയം, റഷ്യൻ നിർമിത സുഖോയ് -30 എംകെഐയെ പാക്കിസ്ഥാന്റെ എഫ് -16, എഐഎം -120 മിസൈൽ എന്നിവയോട് താരതമ്യം ചെയ്യാൻ കഴിയില്ലെന്നുമാണ് മുൻ എഫ്–16 പൈലറ്റ് കിസർ തുഫർ പറഞ്ഞത്.
പാക്കിസ്ഥാനിലെ മികച്ച സൈനിക പൈലറ്റുമാരിൽ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് തുഫർ. എഫ് -16 യുദ്ധവിമാനങ്ങളെ പൈലറ്റുചെയ്യുന്നതിൽ വിപുലമായ പരിചയസമ്പന്നനാണ് തുഫർ. കഴിഞ്ഞ വർഷം പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ അതിർത്തിയിലുണ്ടായ ഡോഗ്ഫൈറ്റിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരിയിൽ നടന്ന വ്യോമാക്രമണത്തിൽ ഇന്ത്യ സുഖോയ് -30 എംകെഐ പോർവിമാനങ്ങളും വളരെ പഴയ വിമാനങ്ങളുമാണ് ഉപയോഗിച്ചത്. അതേസമയം, പാക്കിസ്ഥാൻ വ്യോമസേന അമേരിക്കൻ നിർമിത എഫ് -16 പോർവിമാനങ്ങളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എഫ്–16 ആണ് ഉപയോഗിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്താൻ പാക്കിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.
അന്നത്തെ ഡോഗ്ഫൈറ്റിൽ ഇന്ത്യയുടെ മിഗ് -21 ന് സുരക്ഷിതമായി മുന്നേറാൻ വേണ്ട വിവരങ്ങൾ കൈമാറുന്നതിൽ സുഖോയ് -30 എംകെഐ പരാജയപ്പെട്ടു. ഡേറ്റാ ട്രാൻസ്മിഷൻ ചാനൽ ഇല്ലാത്തതിനാലാണ് പാക്ക് വ്യോമസേനാ പോർവിമാനങ്ങളെ നേരിടാൻ ഇന്ത്യൻ വ്യോമസേന പോർവിമാനങ്ങൾ ബുദ്ധിമുട്ടിയത്. സുഖോയ് പോർവിമാനത്തിന്റെ റഡാറിന് മിഗ്–21 പോർവിമാനത്തെ സഹായിക്കാനായില്ല. എന്നാൽ, പാക്കിസ്ഥാൻ എഫ് -16 യുദ്ധവിമാനം പോരാട്ടത്തിനിടെ എഐഎം -120 അമ്രാം എയർ-ടു-എയർ മിസൈൽ പ്രയോഗിക്കുകയും ഒരു മിഗ് -21 തകർക്കുകയും ചെയ്തു. അതേസമയം, ഇന്ത്യ പാക്കിസ്ഥാൻ എഫ്–16 പോര്‍വിമാനവും വെടിവച്ചിട്ടിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ സു -30 എംകെഐ, മിഗ് -29 യുദ്ധവിമാനങ്ങൾക്ക് തീർച്ചയായും മികച്ച കഴിവുകളുണ്ട്. എന്നാൽ, ഇതിന് കാഴ്ചയുടെ പരിധിയിലുള്ള ആക്രമണത്തിന് മാത്രമേ സഹായിക്കൂ എന്നാണ് പാക്ക് പൈലറ്റ് പറഞ്ഞത്. പാക്കിസ്ഥാൻ സൈനിക വിദഗ്ധൻ സൂചിപ്പിച്ചതുപോലെ, ‘കാഴ്ചയുടെ പരിധിക്കപ്പുറം’ വായുവിലെ ഒരു യുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, ഈ പോര്‍വിമാനങ്ങൾക്ക് കുറവുകളുണ്ട്. ഡോഗ്ഫൈറ്റ് സമയത്ത് നെറ്റ്‌വർക്ക് കേന്ദ്രീകൃത സംവിധാനത്തിന്റെ സഹായത്തോടെയുളള വിവര കൈമാറ്റത്തിലെ ബുദ്ധിമുട്ടുകളാണ് പ്രധാന പോരായ്മയെന്നാണ് അദ്ദേഹം കരുതുന്നത്.
റഷ്യൻ നിർമിത സുഖോയ് -30 എംകെഐയുടെ നിയന്ത്രണത്തിലെ എല്ലാ പോരായ്മകളെക്കുറിച്ചും തനിക്ക് വ്യക്തമായ നിഗമനത്തിലെത്താൻ കഴിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് വ്യക്തമാണ്: ഈ വിമാനങ്ങളെ പാക്കിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്ന എഫ്–16, എഐഎം -120 മിസൈലുകൾ സംയോജനവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കുറവിനെ കുറിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് അറിയാം. ഇതിനാലാണ് ഫ്രാൻസിൽ നിന്നു റഫാൽ വാങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
English Summary: Pakistani F-16 Pilot Praises Rafale Jets; Says India’s Russian-Origin Fighters No Match To PAF