അവസാനം ചൈന സമ്മതിച്ചു, ഇന്ത്യയുടെ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു; എണ്ണം വെളിപ്പെടുത്തിയില്ല
Mail This Article
അടുത്തിടെ നടന്ന ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ നിരവധി പിഎൽഎ സൈനികരെ നഷ്ടപ്പെട്ടതായി ചൈന സ്ഥിരീകരിച്ചു. എന്നാൽ, എത്ര പേരാണ് കൊല്ലപ്പെട്ടതെന്ന് ചൈന വ്യക്തമാക്കുന്നില്ല. ഗാൽവാൻ താഴ്‌വരയിൽ നടന്ന ഇന്ത്യ-ചൈന അതിർത്തിയിലെ ഏറ്റുമുട്ടലിൽ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി ചൈനീസ് സർക്കാരിന്റെ കീഴിലുള്ള ഗ്ലോബൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പിഎൽഎയ്ക്ക് ഇന്ത്യൻ പക്ഷത്തേക്കാൾ വളരെ കുറച്ച് ആളപായങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ടിലുണ്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ആഭിമുഖ്യത്തിലുള്ള ദിനപത്രമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ പറയുന്നതനുസരിച്ച്, അതിർത്തിയിലെ ഏറ്റുമുട്ടലിൽ ചൈനീസ് പിഎൽഎ സൈനികർക്ക് അപകടമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് ഭാഗത്തു നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, പോരാട്ട സമയത്ത് ജീവൻ ബലിയർപ്പിച്ച പിഎൽഎ സൈനികരുടെ എണ്ണം ഇന്ത്യയുടേതിനേക്കാൾ വളരെ കുറവാണെന്നാണ് ഗ്ലോബൽ ടൈംസ് എഡിറ്റർ ഇൻ ചീഫ് ഹു സിജിൻ പറഞ്ഞത്.
പാർലമെന്റിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമർശത്തിന് മറുപടിയായാണ് ചൈനയിൽ നിന്നുള്ള പുതിയ പ്രതികരണം. ഇന്ത്യൻ സൈനികരുടെ ആക്രമണത്തിൽ ചൈനീസ് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടാക്കി എന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് സിങ് സംസാരിച്ച ഇന്ത്യൻ മാധ്യമ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ‘വ്യാജ വാർത്ത’ സ്റ്റാമ്പ് ചെയ്തുകൊണ്ടാണ് തന്റെ അഭിപ്രായങ്ങൾ ഹു ട്വിറ്ററിൽ പങ്കുവെക്കുന്നത്.
ജൂൺ 15 ന് ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ ചൈനീസ് സൈനികരുടെ മരണസംഖ്യ ഇന്ത്യൻ സൈനികരുടെ 20 മരണത്തേക്കാൾ വളരെ കുറവാണ്. ഒരു ചൈനീസ് പട്ടാളക്കാരെയും ഇന്ത്യൻ സൈനികർ പിടികൂടിയിട്ടില്ല, എന്നാൽ അന്ന് നിരവധി ഇന്ത്യൻ സൈനികരെ പിഎൽഎ പിടികൂടിയെന്നും ട്വീറ്റിലുണ്ട്. കുറഞ്ഞത് 20 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചെങ്കിലും ചൈനീസ് പക്ഷം തങ്ങളുടെ ഭാഗത്ത് ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് നേരത്തെ വാദിച്ചിരുന്നത്.
English Summary: China Confirms PLA Soldiers Were Killed In Galwan Valley Clash