അമേരിക്കക്കാർക്കു നേരെ ഇറാനിയൻ മിസൈലുകൾ കുതിച്ചെത്തിയപ്പോൾ രക്ഷിച്ചത് 'ബഹിരാകാശ കാവൽ'
Mail This Article
ഈ വർഷം ജനുവരിയിലാണ് സംഭവം. ഇറാഖിലെ അമേരിക്കയുടെ താവളത്തിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. എന്നാൽ, ക്യാംപിനു നേര കുതിച്ചെത്തിയ പന്ത്രണ്ടോളം ഇറാനിയൻ മിസൈലുകളിൽ നിന്ന് അമേരിക്കൻ സൈനികരെയും മറ്റുള്ളവരെയും രക്ഷിച്ചത് ബഹിരാകാശ കാവലായിരുന്നു. അതെ, സാറ്റലൈറ്റ് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെങ്കിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നു.
അമേരിക്കക്കാരുടെ ജീവൻ രക്ഷിച്ച സൈനിക ഉപഗ്രഹങ്ങളുടെ വലിയ സഹായത്തെ കുറിച്ച് ഒരു കൂട്ടം യുഎസ് വ്യോമസേനക്കാർ പറയുന്നുണ്ട്. ബഹിരാകാശ അധിഷ്ഠിത ഇൻഫ്രാറെഡ് സിസ്റ്റം (എസ്‌ബിആർഎസ്) ജനുവരിയിൽ ഒരു ഡസനോളം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി മുൻകൂട്ടി കണ്ടെത്തി. ഈ വിവരങ്ങൾ യുഎസ് സൈനികരുടെ ഇറാഖ് വ്യോമതാവളത്തിൽ എത്തിച്ചു. എല്ലാം നേരത്തെ അറിഞ്ഞതിനാൽ ആക്രമണത്തിൽ നൂറിലധികം അമേരിക്കൻ സൈനികർക്കും സ്ത്രീകൾക്കും പരിക്കേറ്റെങ്കിലും മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തില്ല.
2020 ജനുവരി 7 നാണ് ആക്രമണം നടന്നത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് ജനറൽ കാസിം സോളിമാനിയെ വധിച്ചതിനെ തുടര്‍ന്നാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാനിയൻ സേന ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാഖിലേക്ക് വിക്ഷേപിച്ചത്. ആക്രമണത്തിനു തൊട്ടുപിന്നാലെ ആളപായമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസിന് ഉറപ്പ് നൽകിയെങ്കിലും നൂറിലധികം സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
പക്ഷേ, നേരത്തെ വിവരം ലഭിച്ചിരുന്നില്ലെങ്കിൽ അത് കൂടുതൽ മോശമാകുമായിരുന്നു. പരുക്കുകൾ വളരെ പരിമിതമായിരുന്നുവെന്നും യുഎസ് വ്യോമസേന പറയുന്നു. ആക്രമണം സമയത്തിന് മുൻപ് തന്നെ കണ്ടെത്തിയത് സാറ്റലൈറ്റുകളായിരുന്നു.. ലോകമെമ്പാടുമുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വ്യോമസേനയുടെ പ്രതിരോധ സഹായ പദ്ധതി (ഡിഎസ്പി) ഇറാനിയൻ ആക്രമണം ശ്രദ്ധിക്കുകയും നേരത്തെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആ നിമിഷം തന്നെ അമേരിക്കൻ സൈനികർക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടാൻ സഹായിക്കുകയും ചെയ്തു.
ശീതയുദ്ധകാലത്ത്, മിസൈൽ വിക്ഷേപണങ്ങൾ കണ്ടെത്തുന്നതിനായി പെന്റഗൺ ലോകമെമ്പാടുമുള്ള വിപുലമായ സെൻസറുകളുടെ ശൃംഖല നിർമിച്ചിരുന്നു. ഈ നെറ്റ്‌വർക്കിന്റെ ഒരു വശം എസ്‌ബിആർഎസ് ആയിരുന്നു. യുഎസിന്റെ ഭൂഗർഭ അധിഷ്ഠിത റഡാറുകൾക്ക് ഇൻകമിങ് മിസൈലുകൾ അമേരിക്കയിൽ ദൃശ്യമാകുമ്പോൾ മാത്രമേ കണ്ടെത്താനാകൂ. ഇൻഫ്രാറെഡ് സെൻസറുകളുള്ള ഉപഗ്രഹങ്ങൾ സോവിയറ്റ് യൂണിയൻ (റഷ്യ), ചൈന, കൂടാതെ മറ്റെല്ലാ സങ്കൽപ്പിക്കാവുന്ന എതിരാളികൾക്കും മുകളിൽ സ്ഥിരമായി ഭ്രമണപഥത്തിൽ വിന്യസിച്ചിട്ടുണ്ട്.
ജിയോസിൻക്രണസ് ഭ്രമണപഥത്തിലെ നാല് ഉപഗ്രഹങ്ങളും ഉയർന്ന എലിപ്റ്റിക്കൽ ഭ്രമണപഥത്തിലെ രണ്ട് ഉപഗ്രഹങ്ങളും എസ്‌ബിആർഎസിൽ അടങ്ങിയിരിക്കുന്നു. ഓരോന്നും ഇൻഫ്രാറെഡ് സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്നു. എസ്‌ബിആർഎസിന്റെ കവറേജ് അജ്ഞാതമാണ്. പക്ഷേ ഇത് ലോകത്തിന്റെ നല്ലൊരു ഭാഗം ഉൾക്കൊള്ളുന്നുണ്ട്. കൂടാതെ ഇറാഖിന്റെ 1991 ലെ സ്കഡ് മിസൈൽ സൗദി അറേബ്യയ്ക്കും ഇസ്രയേലിനുമെതിരെ വിക്ഷേപിച്ചതുപോലുള്ള ചെറിയ വിക്ഷേപണങ്ങളെ പോലും കണ്ടെത്താൻ സെൻസറുകൾ സെൻസിറ്റീവ് ആണ്.
ഭൂമിയിലെ പ്രകൃതിദത്ത പ്രതിഭാസങ്ങളായ കാട്ടുതീ, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ എന്നിവ കണ്ടെത്താനുള്ള കഴിവ് എസ്‌ബിആർഎസ് ഉപഗ്രഹങ്ങൾക്ക് ഉണ്ടെന്ന് 2015 ൽ തന്നെ യുഎസ് വ്യോമസേന അഭിപ്രായപ്പെട്ടിരുന്നു. എന്നാലും അത്തരം വിവരങ്ങൾ സമയത്തിന് മറ്റു രാജ്യങ്ങളുടെ പ്രകൃതിയെ രക്ഷിക്കാൻ പങ്കുവെക്കാറുണ്ടോ എന്നറിയില്ല.
English Summary: US Space Force confirms Space Based Infrared System detected missile attack in January