മിസൈലുകൾ ലോഡ് ചെയ്ത ചൈനീസ് പോർവിമാനങ്ങൾ, അതിർത്തിയിൽ സൈനിക നീക്കം സജീവം
Mail This Article
ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലെ ചൈനീസ് വ്യോമതാവളങ്ങളിൽ വൻതോതിൽ പോര്‍വിമാനങ്ങളും സൈനികരുടെ വിന്യസിക്കലും തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ഇതോടൊപ്പം തന്നെ കരയിലും ആകാശത്തും സൈനികാഭ്യാസങ്ങളും നടക്കുന്നുണ്ട്.
കാരക്കോറം ചുരത്തിൽ നിന്ന് 475 കിലോമീറ്റർ അകലെയുള്ള ചൈനയിലെ സിൻജിയാങ് മേഖലയിലെ കാഷ്ഗർ എയർബേസിൽ അടുത്തിടെ കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നത്. ഇവിടെ ചൈനീസ് എച്ച് -6 തന്ത്രപ്രധാന ബോംബറുകളെ വിന്യസിച്ചതായി ഇന്ത്യാ ടുഡേ ഒസിഎൻടി ടീം നേരത്തെ വിശകലനം ചെയ്തിരുന്നു.
ഇന്ത്യ-ചൈന സംഘർഷത്തിന്റെ തുടക്കം മുതൽ കാഷ്ഗർ വിമാനത്താവളം വാർത്തകളിൽ സജീവമാണ്. ജൂണിൽ നിരീക്ഷിച്ചപ്പോൾ രണ്ട് എച്ച് -6 ബോംബറുകളാണ് കണ്ടിരുന്നത്. ആദ്യത്തെ രണ്ട് എച്ച് -6 വിമാനങ്ങളിൽ ലോഡ് ചെയ്തിരിക്കുന്നത് കെഡി -63 മിസൈലുകളാണെന്നാണ് കാഷ്ഗർ വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. കൃത്യമായ സ്‌ട്രൈക്ക് കഴിവുകളുള്ള, വായുവിൽ നിന്ന് കരയിലേക്ക് ആക്രമണം നടത്താൻ ശേഷിയുള്ള ക്രൂസ് മിസൈലുകളാണ് ഇവ.
ഇതിനിടെ ആറ് എച്ച് -6 ബോംബറുകൾ കൂടി കഷ്ഗറിൽ എത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സമീപകാല സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സ് (PLAAF) കൂടുതൽ ശക്തി വർധിപ്പിക്കുകയും പുതിയ വിന്യാസങ്ങൾ ദീർഘകാലത്തേക്കും മുൻപത്തേതിനേക്കാൾ കൂടുതൽ പ്രദേശത്തേക്കും വ്യാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എന്നാണ്.
വെസ്റ്റേൺ തിയറ്റർ കമാൻഡിൽ (ഡബ്ല്യുടിസി) അധിക സൈനികരെ വിന്യസിക്കുന്നത് തടയുന്നതിനുള്ള പിരിമുറുക്കങ്ങളും കരാറുകളും വർധിച്ച സാഹചര്യത്തിലാണ് പുതിയ വിന്യാസങ്ങൾ. ഡബ്ല്യുടിസിയിലെ പിഎൽഎ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള വ്യോമാക്രമണ തന്ത്രം മനസിലാക്കാൻ ഒസിഎൻടി ടീം ഏറ്റവും പുതിയ ഉയർന്ന ശേഷിയുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്യുന്നുണ്ട്.
മധ്യ ചൈനയിലെ ഗോൾമുഡ് എയർബേസിൽ കുറഞ്ഞത് നാല് മുതൽ എട്ട് വരെ എച്ച് -6 എസിന്റെ പുതിയ വിന്യാസം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 26 വരെ ഗോൾമുഡ് എയർബേസിൽ കണ്ട എച്ച് -6 എച്ച് ബോംബറുകൾ ആയുധധാരികളായിരുന്നില്ലെന്നാണ് ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, കഷ്ഗറിലെയും ഗോൾമുഡിലെയും രണ്ട് വിന്യാസങ്ങളും വുഗോംഗിൽ സ്ഥിതിചെയ്യുന്ന 36 എയർ ഡിവിഷന് കീഴിലുള്ള PLAAF ന്റെ 108 റെജിമെന്റിൽ നിന്നുള്ളതാകാം. ഇന്ത്യയെ മനസ്സിൽ വച്ചുകൊണ്ട് ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായാണ് വുഗോംഗിലെ വിന്യാസമെന്നാണ് കരുതുന്നത്.
English Summary: Massive deployment at China’s airbases