ചൈനയ്ക്കൊരു ‘മലബാർ’ മുന്നറിയിപ്പ്, വൻ യുദ്ധക്കപ്പലുകൾ, ഇന്ത്യയ്ക്കൊപ്പം അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ
Mail This Article
ലഡാക്കിലും ദക്ഷിണ ചൈനാ സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഭീഷണി തുടരുന്ന ചൈനീസ് സേനകൾക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ചേർന്ന് കൂടുതൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി വർഷവും നടക്കുന്ന മലബാർ നാവികാഭ്യാസം നവംബറിൽ രണ്ട് ഘട്ടങ്ങളായി നടക്കുകയാണ്. ആദ്യ ഘട്ടം നവംബർ 3 മുതൽ 6 വരെ നടക്കും. അമേരിക്കയുടെയും ജപ്പാന്റെയും ഓസ്ട്രേലിയയുടെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇന്ത്യയ്ക്കൊപ്പം നാവികാഭ്യസത്തിൽ പങ്കെടുക്കാൻ എത്തി കഴിഞ്ഞു.
മലബാർ നാവികാഭ്യാസത്തിന്റെ 24-ാം പതിപ്പാണ് നടക്കുന്നത്. ഇന്ത്യൻ നാവികസേന (ഐഎൻ), യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി (യുഎസ്‌എൻ), ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് (ജെഎംഎസ്ഡിഎഫ്), റോയൽ ഓസ്‌ട്രേലിയൻ നേവി (ആർഎൻ) എന്നിവരുടെ പങ്കാളിത്തം ഉൾപ്പെടുന്ന മലബാർ 20യുടെ ആദ്യ ഘട്ടം ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണത്താണ് തുടങ്ങുന്നത്.
2020 ലെ മലബാർ സൈനികാഭ്യാസത്തിൽ ഓസ്ട്രേലിയയുടെ ആർഎഎൻ ന്റെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുകയാണ്.
അമേരിക്കൻ കപ്പൽ യുഎസ്‌എസ് ജോൺ എസ് മക്കെയ്ൻ (ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ), ഹെർ മജസ്റ്റിയുടെ ഓസ്‌ട്രേലിയൻ ഷിപ്പ് (എച്ച്എംഎഎസ്), ബല്ലാറാത്ത് (ലോംഗ് റേഞ്ച് ഫ്രിഗേറ്റുകൾ) എന്നിവയുമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും ചേരും. ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഷിപ്പ് (ജെഎംഎസ്ഡിഎഫ്) ഓനാമി (ഡിസ്ട്രോയർ) ഇന്റഗ്രൽ എസ്എച്ച് -60 ഹെലികോപ്റ്റർ എന്നിവയും നാവികാഭ്യാസത്തിന്റെ ഭാഗമാകും.
ഒന്നാം ഘട്ടത്തിൽ ഇന്ത്യൻ നാവികസേനയുടെ പങ്കാളിത്തം ഈസ്റ്റേൺ ഫ്ലീറ്റിന്റെ കമാൻഡിങ് റിയർ അഡ്മിറൽ സഞ്ജയ് വത്സയൻ നയിക്കും. ഡിസ്ട്രോയർ രൺവിജയ്, ഫ്രിഗേറ്റ് ശിവാലിക്, ഓഫ് ഷോർ പട്രോൾ വെസൽ സുകന്യ, ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് ശക്തി, അന്തർവാഹിനി സിന്ധുരാജ് എന്നിവയാണ് ഇന്ത്യൻ നാവികസേനയിൽ പങ്കെടുക്കുന്നത്. കൂടാതെ, അഡ്വാൻസ്ഡ് ജെറ്റ് ട്രെയിനർ ഹോക്ക്, ലോങ് റേഞ്ച് മാരിടൈം പട്രോളിംഗ് എയർക്രാഫ്റ്റ് പി -8 ഐ, ഡോർനിയർ മാരിടൈം പട്രോളിങ് എയർക്രാഫ്റ്റ്, ഹെലികോപ്റ്ററുകൾ എന്നിവയും നാവികാഭ്യാസത്തിൽ പങ്കെടുക്കും.
കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് പ്രത്യേക രീതിയിലായിരിക്കും അഭ്യാസങ്ങൾ നടക്കുക. അന്തർവാഹിനി പരിശീലനങ്ങൾ, വ്യോമാക്രമണ ദൗത്യങ്ങൾ, ക്രോസ് ഡെക്ക് ഫ്ലൈയിംഗ്, വെടിവയ്പ്പ് പരിശീലനങ്ങൾ എന്നിവയുൾപ്പെടെയുള്ള സങ്കീർണ്ണവും നൂതനവുമായ നാവിക അഭ്യാസങ്ങൾക്ക് മലബാർ 20യുടെ ആദ്യ ഘട്ടത്തിൽ നടക്കും.
മലബാർ 20 ന്റെ രണ്ടാം ഘട്ടം 2020 നവംബർ പകുതിയോടെ അറേബ്യൻ കടലിൽ നടത്താനാണ് തീരുമാനം. ഇന്തോ-പസഫിക് മേഖലയിൽ അതിന്റെ സ്വാധീനം ഉൾക്കൊള്ളാനുള്ള ശ്രമമാണ് വാർഷിക യുദ്ധ പരിശീലനമെന്ന് മലബാർ അഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ചൈനയ്ക്ക് സംശയമുണ്ട്. ചൈന വികസിച്ചുകൊണ്ടിരിക്കുന്ന ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിനാണ് നാലു രാജ്യങ്ങളും ഒന്നിക്കുന്നതെന്ന് വ്യക്തമാണ്.
മുങ്ങിക്കപ്പലുകൾ, പോർവിമാനങ്ങൾ എല്ലാം ചേരുന്നതോടെ മലബാർ നാവികാഭ്യാസം ചൈനയ്ക്ക് വൻ മുന്നറിയിപ്പാകും. ഇന്ത്യൻ മാഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാൻ, അമേരിക്ക, ഓസ്ട്രേലിയ നാവികസേനകളെ ഇത്തരമൊരു ഒന്നിക്കലിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലൂടെ പലപ്പോഴായി ചൈനീസ് അന്തർവാഹിനികൾ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യൻ നാവികസേന നിരവധി തവണ കണ്ടെത്തിയിരുന്നു. ഇതിൽ ചില അന്തര്‍വാഹിനികൾ പാക്കിസ്ഥാൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നത് നാലു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ശക്തമായ സമുദ്രബന്ധത്തെ ഗണ്യമായി വർധിപ്പിക്കുകയും മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സഹായകരമാവുകയും ചെയ്യും.
English Summary: First phase of four-nation Malabar naval exercise kicks off tomorrow