വഴിയിൽ ആക്രമിക്കുമെന്ന ഭീതി! 3 റഫാലുകൾ ഫ്രാൻസിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക്
Mail This Article
വഴിയിലെ ആക്രമണ ഭീതി കണക്കിലെടുത്ത് നവംബർ 4 ന് എത്തിച്ചേരാനിരിക്കുന്ന മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് പറക്കാൻ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ അഞ്ച് റഫാലുകൾ ഇന്ത്യയിലെത്തിയിരുന്നു. ഈ അഞ്ചും ചൈനയെ പ്രതിരോധിക്കാനായി വിന്യസിച്ചു കഴിഞ്ഞു.
റാഫാലുകളുടെ ആദ്യ ബാച്ച് യുഎഇയിലെ അൽ ദാഫ്ര എയർബേസിൽ ലാൻഡ് ചെയ്തായിരുന്നു ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചത്. എന്നാൽ, ഹോർമുസ് കടലിടുക്കിനടുത്താണ് അൽ ദാഫ്ര എയർബേസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ തവണ റഫാലുകൾ വരുന്ന സമയത്ത് ഇവിടെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് മൂന്ന് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. മറ്റൊരു ടാർഗെറ്റിലേക്കാണ് മിസൈൽ ആക്രമണം നടന്നതെങ്കിലും ഇന്ത്യയുടെ റഫാലുകളും പ്രദേശത്ത് ഉണ്ടായിരുന്നു.
പ്രത്യക്ഷത്തിൽ, സമാനമായ ഒരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ മൂന്ന് റഫാലുകളുടെ രണ്ടാം ബാച്ച് നേരിട്ട് ഫ്രഞ്ച് വ്യോമസേനയുടെ മിഡ്-എയർ ഇന്ധനം നിറയ്ക്കുന്ന വിമാനത്തോടൊപ്പം നേരിട്ട് ഇന്ത്യയിലേക്ക് പറക്കാൻ തീരുമാനിക്കുകയായിരുന്നു.
സെപ്റ്റംബർ 10 നാണ് റഫാലിന്റെ ആദ്യ ബാച്ചിനെ ഇന്ത്യൻ വ്യോമസേനയുടെ 17-ാം നമ്പർ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലേക്ക് ഉൾപ്പെടുത്തിയത്. 2021 അവസാനത്തോടെ 36 വിമാനങ്ങളുടെയും വിതരണം ഷെഡ്യൂൾ പ്രകാരം പൂർത്തിയാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രണ്ടാമത്തെ സ്ക്വാഡ്രൺ പശ്ചിമ ബംഗാളിലെ ഹസിമാരയിൽ നിലയുറപ്പിക്കുമെന്നാണ് റിപ്പോർട്ട്.
36 ജെറ്റുകളും വിതരണം ചെയ്യുന്നതുവരെ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മൂന്നോ നാലോ റഫാലുകൾ ലഭിക്കുമെന്നാണ് ഇന്ത്യൻ വ്യോമസേന പ്രതീക്ഷിക്കുന്നത്. ആദ്യ സ്ക്വാഡ്രൺ 2021 അവസാനത്തോടെയും രണ്ടാമത്തേത് 2023 ഓടെയും പൂർണമായും സജ്ജമാകുമെന്നാണ് കരുതുന്നത്.
English Summary: IAF to receive second batch of Rafale jets on this date