റഫാലിന്റെ വരവില്‍ ഭയന്ന് പാക്കിസ്ഥാൻ, യുദ്ധവിമാനങ്ങളും മിസൈലുകളും തേടി ചൈനയിലേക്ക് ഓടുന്നു
Mail This Article
ഇന്ത്യയിലേക്ക് കൂടുതൽ റഫാലുകൾ എത്തുന്നതിൽ ഭയന്ന് പാക്കിസ്ഥാന്‍ പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും തേടി ചൈനയെ സമീപിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയിലേക്ക് മൂന്ന് ഫ്രഞ്ച് റഫാൽ മൾട്ടി-കോംബാറ്റ് യുദ്ധവിമാനങ്ങൾ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് റാഫേൽ ജെറ്റുകൾ ജൂലൈ 29 ന് ഇന്ത്യയിലെത്തിയിരുന്നു. ഈ പോർവിമാനങ്ങൾ ഇതിനകം തന്നെ വ്യോമസേനയുടെ സ്ക്വാഡ്രൺ 17 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് പാക്കിസ്ഥാന്റെ പരിഭ്രാന്തിക്കും പിരിമുറുക്കത്തിനും കാരണമായിരിക്കുന്നത്.
ഇന്ത്യയിലേക്ക് കൂടുതൽ റഫാലുകൾ എത്തുമെന്ന ആശങ്കയ്ക്കിടയിൽ ചൈനയിൽ നിന്ന് അടിയന്തരമായി 30 ജെ -10 (സിഇ) യുദ്ധവിമാനങ്ങളും മിസൈലുകളും വേണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബറിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഒരു സംഘം ചൈന സന്ദർശിച്ച് 50 ജെ -10 (സിഇ) യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചയ്ക്ക് അന്തിമ രൂപം നൽകിയിരുന്നു. ആകെ 50 എണ്ണത്തിൽ 30 ജെറ്റുകളും മിസൈലുകളും അടിയന്തിരമായി വാങ്ങാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്.
2009 ൽ തന്നെ ചൈനീസ് ജെ -10 വാങ്ങുന്നതിനെക്കുറിച്ച് പാക്കിസ്ഥാൻ ചർച്ച ആരംഭിച്ചുവെങ്കിലും ജെഎഫ് 17 ജെറ്റിന്റെ സംയുക്ത ഉത്പാദന ചർച്ച തുടങ്ങിയതോടെ അത് നിർത്തിവച്ചു. റഫാൽ ജെറ്റ് ഇന്ത്യൻ വ്യോമസേനയിൽ വന്നതിനുശേഷമാണ് പാക്കിസ്ഥാൻ വീണ്ടും ആ ചർച്ച ആരംഭിച്ചത്. ഒക്ടോബർ 22 ന് പാക്കിസ്ഥാൻ ഉദ്യോഗസ്ഥരുടെ 13 അംഗ സംഘം ചൈനയിൽ പോയി കരാർ ചർച്ച നടത്തി മടങ്ങിയെന്നാണ് അറിയുന്നത്.
ചൈനീസ് വ്യോമസേനയുടെ ജെ -10 സി യുടെ കയറ്റുമതി പതിപ്പാണ് ജെ 10 (സിഇ). ഇത് 4.5 തലമുറ പോര്‍വിമാനമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2006 ലാണ് ചൈനീസ് വ്യോമസേനയിൽ ജെ 10 ഉൾപ്പെടുത്തിയത്. മെച്ചപ്പെട്ട റഡാർ (എഇഎസ്എ) കൂടാതെ 250 കിലോമീറ്റർ വരെ പിഎൽ 10, എയർ-ടു-എയർ പിഎൽ 15 മിസൈലുകളും ഇതിൽ നിന്ന് പ്രയോഗിക്കാനാകും. സിംഗിൾ എൻജിൻ യുദ്ധവിമാനത്തിന് ഒരു സമയം 6000 കിലോഗ്രാം ആയുധങ്ങൾ വഹിക്കാൻ കഴിയും. ഇതിന് 11 മിസൈലുകളോ ബോംബുകളോ ഘടിപ്പിക്കാനും കഴിയും.
റഫാലിൽ ഘടിപ്പിക്കാൻ സാധിക്കുന്ന മിസൈലുകളെക്കുറിച്ച് പാക്കിസ്ഥാന് ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എയർ-ടു-എയർ മെറ്റോർ മിസൈലുകളും MICA മിസൈലുകളും പാക്കിസ്ഥാനെ പേടിപ്പെടുത്തുന്നുണ്ട്. ഇത്തരം മിസൈലുകൾ ഘടിപ്പിച്ച യുദ്ധവിമാനങ്ങളൊന്നും പാക്ക് വ്യോമസേനയുടെ കൈവശമില്ല. അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ചെംഗ്ഡു ജെ 7, മിറാഷ് 3, മിറാഷ് 5 എന്നിവയാണ് പാക്കിസ്ഥാൻ വ്യോമസേനയിലുള്ളത്.
English Summary: Spooked by Rafale aircraft, Pakistan rushes to China seeking fighter jets, missiles