45,000 കോടി കടം വീട്ടാൻ റിലയൻസ് കപ്പൽ നിർമാണ ശാലയും വിൽക്കുന്നു, വാങ്ങുന്നത് റഷ്യന് കമ്പനി
Mail This Article
രാജ്യത്തെ സാമ്പത്തിക മേഖല ഒരുപരിധി വരെ നിയന്ത്രിച്ചിരുന്നത് അംബാനി കുടുംബമായിരുന്നു. സാങ്കേതിക ലോകത്തും ഇന്ധന മേഖലയിലും എന്തിന് പ്രതിരോധ രംഗത്ത് വരെ അംബാനി കുടുംബം നിറഞ്ഞു നിന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം മുകേഷ് അംബാനി ജിയോ എന്നൊരു കമ്പനി തുടങ്ങിയതോടെ അനിയൻ അനിൽ അംബാനിയുടെ ബിസിനസ് തകരുന്ന കാഴ്ചയാണ് 2017ൽ നാം കണ്ടത്. കടം കയറിയ കമ്പനിയെ എന്തു ചെയ്യണമെന്ന് അറിയാതെ സഹോദരൻ നെട്ടോട്ടം ഓടുമ്പോൾ ചേട്ടൻ മുകേഷ് അംബാനി തന്റെ ജീവനക്കാരോടും മക്കളോടും പറഞ്ഞത് ഇങ്ങനെ, നമ്മുടെ കമ്പനിയെ ലോകത്തെ ആദ്യ 20 ബ്രാൻഡുകളിൽ ഒന്നാക്കി മാറ്റണം. അതേസമയം, മറ്റൊരു സ്ഥലത്തിരുന്ന് അനിൽ അംബാനി കടം വീട്ടാൻ ഓഹരികളും തന്റെ സ്ഥാപനങ്ങളും ഒന്നൊന്നായി വിറ്റു. ഏറ്റവും അവസാനമായി റിലയൻസിന്റെ കപ്പൽ നിർമാണ ശാലയും വിൽക്കുകയാണ്. ഏകദേശം 46,000 കോടി രൂപയുടെ കടം വീട്ടാൻ സ്ഥാപനങ്ങൾ വിൽക്കുകയല്ലാതെ വേറെ വഴിയില്ല.
ഗുജറാത്തിലെ പിപാവവ് കപ്പൽശാലയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ കപ്പൽ നിർമാണ കമ്പനിയായ റിലയൻസ് നേവൽ ആൻഡ് എൻജിനീയറിങ് ലിമിറ്റഡിനെ (ആർഎൻഎൽ) ഏറ്റെടുക്കാൻ തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. റഷ്യൻ യുണൈറ്റഡ് ഷിപ്പ് ബിൽഡിങ് കോർപ്പറേഷനാണ് കരാറുമായി മുന്നോട്ട് പോകുന്നത്.
മിക്ക കപ്പൽ നിർമാണ സ്ഥാപനങ്ങളും അനിൽ അംബാനിയുടെ റിലയൻസ് നേവൽ ആൻഡ് എൻജിനീയറിങ് ലിമിറ്റഡ് (ആർനാവൽ) വാങ്ങുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് റഷ്യൻ കമ്പനി വാങ്ങാൻ രംഗത്തെത്തിയത്. റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ളതാണ് യുണൈറ്റഡ് ഷിപ്പ് ബിൽഡിങ് കോർപ്പറേഷൻ (യുഎസ്‌സി).
ഏകദേശം 45,000 കോടി രൂപയുടെ കടങ്ങൾ വീട്ടാനാണ് ഇപ്പോൾ ആർനാവൽ വിൽക്കുന്നത്. രണ്ട് വലിയ ഇന്ത്യൻ കമ്പനികളായ ചൗഗ്യൂൾ, എപിഎം ടെർമിനൽസ് മാനേജ്മെന്റ് ബിവി എന്നിവയും നിരവധി അസറ്റ് പുനർനിർമാണ കമ്പനികളും ആർനാവൽ വാങ്ങാൻ രംഗത്തുണ്ടായിരുന്നു. ആർനാവാലിന്റെ ഇലക്ട്രോണിക് അക്കൗണ്ടിലേക്ക് പ്രവേശനം നേടുന്നതിനായി യുഎസ്‌സി അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ പാസാക്കിയിട്ടുണ്ടെന്ന് എംബസി പ്രസ്താവിച്ചു. യുഎസ്‌സി നിലവിൽ ആർനാവാലിന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായ ജാഗ്രത പുലർത്തുകയും സാധ്യമായ നിക്ഷേപങ്ങളുടെ പാരാമീറ്ററുകൾ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.
കോവിഡ് -19 മഹാമാരി കാരണം യുഎസ്‌സിക്ക് പിപാവവ് കപ്പൽശാലയെ വിലയിരുത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റഷ്യൻ എംബസി പറഞ്ഞു. ഇന്ത്യയിൽ ആറ് അന്തർവാഹിനികൾ നിർമിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ പ്രോജക്റ്റ് 75I- നായി മത്സരിക്കുന്നതിന് ആനാവൽ വാങ്ങാൻ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള യുഎസ്‌സിക്ക് താൽപ്പര്യമുണ്ടെന്നാണ് കരുതുന്നത്.
English Summary: Russian firm looks to buy Anil Ambani's Reliance Naval and Engineering