സമുദ്രത്തില്‍ പ്രതിരോധം തീർക്കാൻ ഇന്ത്യയ്ക്ക് പുതിയ മുങ്ങിക്കപ്പൽ, ഐഎൻഎസ് വാഗിർ
Mail This Article
സമുദ്ര സുരക്ഷയ്ക്കു കരുത്തു പകരുന്ന ‘വാഗിർ’ മുങ്ങിക്കപ്പൽ നാവികസേന നീറ്റിലിറക്കി. ഡീസലിൽ പ്രവർത്തിക്കുന്ന ആക്രമണ വിഭാഗത്തിൽപ്പെട്ട (സ്കോർപീൻ ക്ലാസ്) അഞ്ചാം മുങ്ങിക്കപ്പലാണിത്. മുംബൈയിലെ മസഗാവ് കപ്പൽശാലയിൽ നടന്ന ചടങ്ങിൽ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കിന്റെ ഭാര്യ വിജയ നായിക് ആണു നീറ്റിലിറക്കിയത്.
ഫ്രഞ്ച് നാവിക പ്രതിരോധ, ഊർജ്ജ കമ്പനിയായ ഡിസിഎൻഎസാണ് ഐഎൻഎസ് വാഗിർ രൂപകൽപ്പന ചെയ്തത്. ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് കൽവാരി 2017 ൽ നീറ്റിലിറക്കിയത്. ഇതിനുശേഷം ഖണ്ടേരി, കരഞ്ച്, വേല എന്നീ മുങ്ങിക്കപ്പലുകൾ നീറ്റിലിറക്കി. ഇന്ത്യൻ നാവികസേനയുടെ പ്രോജക്റ്റ് -75 ന്റെ ഭാഗമായി നിർമിക്കുന്ന തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഈ മുങ്ങിക്കപ്പലുകൾക്ക് നിരവധി ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയും.
ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം ഒരുപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്തി. ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകള്‍ ഉപയോഗിച്ച് തകർക്കാനും ശേഷിയുണ്ട്. നിവികസേനയുടെ കണക്കിൽ സമുദ്രസംരക്ഷണത്തിനായി കുറഞ്ഞത് പതിനെട്ട് ഡീസൽ ഇലക്ട്രിക് മുങ്ങിക്കപ്പലുകളും പത്ത് ആണവ മുങ്ങിക്കപ്പലുകകളും ആവശ്യമാണ്. എന്നാൽ, 15 പരമ്പരാഗത മുങ്ങിക്കപ്പലുകൾ, രണ്ട് ആണവ മുങ്ങിക്കപ്പലുകൾ, ഒരു ഡീസൽ ഇലക്ട്രിക് മുങ്ങിക്കപ്പൽ എന്നിവയാണ് നാവികസേനയ്ക്ക് നിലവിലുളളത്.
ആഭ്യന്തര പ്രതിരോധ ഉൽപാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി നയ സംരംഭങ്ങൾ പുറത്തിറക്കി. 101 ആയുധങ്ങളും സൈനിക പ്ലാറ്റ്ഫോമുകളായ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, പരമ്പരാഗത മുങ്ങിക്കപ്പലുകൾ, ക്രൂസ് മിസൈലുകൾ, സോണാർ സംവിധാനങ്ങൾ എന്നിവ 2024 ഓടെ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
വാഗിർ
∙ യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകർക്കാൻ കെൽപുള്ള മിസൈലുകൾ വഹിക്കും.
∙ കടലിനടിയിൽ കുഴിബോംബുകൾ സ്ഥാപിക്കാം. ശത്രുപ്രദേശത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ സംവിധാനം.
∙ ശത്രുസേനയുടെ കണ്ണിൽപ്പെടാതെ സഞ്ചരിക്കാൻ സ്റ്റെൽത് സാങ്കേതികവിദ്യ.
∙ വരും മാസങ്ങളിൽ കടൽ സഞ്ചാര പരീക്ഷണങ്ങൾക്കു ശേഷം സേനയുടെ ഭാഗമാകും.
∙ വാഗിർ അടക്കം 6 മുങ്ങിക്കപ്പലുകളാണു സേന നിർമിക്കുന്നത്.
∙ ആദ്യ രണ്ടെണ്ണമായ കൽവരി, ഖണ്ഡേരി എന്നിവ സേനയുടെ ഭാഗമായുണ്ട്. മൂന്നാമതു നിർമിച്ച കരഞ്ജ് സഞ്ചാര പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ. നാലാമത്തെ വേല കടൽ സഞ്ചാര പരീക്ഷണം ആരംഭിച്ചു. അവസാന കപ്പലായ വഗ്ഷീർ നിർമാണ ഘട്ടത്തിൽ.
∙ നിർമാണം ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ച്.
∙ ഇന്ത്യൻ സമുദ്രത്തിൽ കാണുന്ന ആക്രമണകാരിയായ മത്സ്യത്തിന്റെ പേരാണു വാഗിർ.
∙ ഇതിനു മുൻപ് ഇതേ പേരിലുള്ള മുങ്ങിക്കപ്പൽ സേനയ്ക്കുണ്ടായിരുന്നു. റഷ്യയിൽ നിന്ന് 1973 ൽ വാങ്ങിയ കപ്പൽ 2001 വരെ സേവനമനുഷ്ഠിച്ചു.
English Summary: Frence Envoy Hails Scorpene-class Submarine INS Vagir As A Milestone In France-India Ties