ഹ്രസ്വദൂര വ്യോമാക്രമണ മിസൈൽ പരീക്ഷണം വിജയം; ഏതു കാലാവസ്ഥയിലും സദാസജ്ജം
Mail This Article
തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയം. കരയിൽ നിന്നും തൊടുത്തുവിടാവുന്ന ദ്രുതപ്രതികരണ ശേഷിയുള്ള മിസൈലാണിത്. ഒഡിഷ തീരത്തു വെള്ളിയാഴ്ച വൈകീട്ട് 3.40 നായിരുന്നു പരീക്ഷണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന പരീക്ഷണങ്ങളെല്ലാം വിജയകരമാണ്. 30 കിലോമീറ്റർ ദൂരപരിധിയിൽ എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാൻ ശേഷിയുള്ള ക്വിക്ക് റിയാക്‌ഷൻ സർഫസ് ടു എയർ മിസൈൽ (ക്യുആർഎസ്എഎം) ആണിത്.
ഡിആർഡിഒ വികസിപ്പിച്ച മിസൈലിന്റെ ദൂരപരിധി 20–30 കിലോമീറ്ററാണ്. പല ലക്ഷ്യങ്ങളെ ഒരേസമയം ഉന്നമിടാവുന്ന മിസൈലാണിത്. ഏതു കാലാവസ്ഥയിലും പ്രവർത്തന സജ്ജം. 2017 ജൂൺ നാലിനാണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്. തുടർന്ന് 2019 ഫെബ്രുവരി 26 നും പരീക്ഷിച്ചിരുന്നു. അന്ന് രണ്ട് റൗണ്ട് പരീക്ഷണമാണ് നടന്നത്.
15 കിലോമീറ്റർ ഉയരത്തിൽ ഒരു വ്യോമാക്രമണം നടത്താൻ കഴിയുന്ന മിസൈൽ മൊബൈൽ ടു-വെഹിക്കിൾ സിസ്റ്റത്തിൽ നിന്നാണ് വിക്ഷേപിക്കുന്നത്. ഒന്ന് മിസൈൽ വഹിക്കുന്നു, രണ്ടാമത്തേത് ടാർഗെറ്റ് ക്രമീകരിക്കാൻ സഹായിക്കുന്ന റഡാർ. ഇത് കൊണ്ടുപോകാൻ സാധിക്കുന്നതിനാൽ മുന്നോട്ട് പോകാനും ശത്രുവിന്റെ പ്രത്യാക്രമണങ്ങൾ ഒഴിവാക്കാനും കഴിയും. ഇതിന്റെ റഡാറിന് ഒരേസമയം 100 ടാർഗെറ്റുകൾ വരെ ട്രാക്കുചെയ്യാനും 6 ടാർഗെറ്റുകളിലേക്ക് പോയിന്റ് ചെയ്യാനും സാധിക്കും.
English Summary: India wraps up 1st round of tests for missile that can shoot plane 30 km away