കടലിൽ ശക്തിതെളിക്കാൻ ലോകത്തിലെ അതിവേഗ മിസൈൽ പരീക്ഷണം, ചൈനയ്ക്ക് മുന്നറിയിപ്പ്
Mail This Article
ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയില്‍ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. മൂന്ന് സേനകൾക്കുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) യും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈൽ സംവിധാനത്തിന്റെ ഒന്നിലധികം പരീക്ഷണങ്ങളാണ് നടത്തുന്നത്. ഈ മാസത്തിന്റെ അവസാന ആഴ്ചയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലാണ് പരീക്ഷണം നടത്തുക.
ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ. അടുത്തിടെ ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററിൽ നിന്ന് 450 കിലോമീറ്ററായി ഉയർത്തിയിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിവിധ ലക്ഷ്യങ്ങൾക്കെതിരെ നവംബർ അവസാന വാരത്തിൽ ബ്രഹ്മോസിന്റെ ഒന്നിലധികം പരീക്ഷണങ്ങൾ നടത്തുമെന്നാണ് അറിയുന്നത്.
മിസൈൽ സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ സേവനങ്ങളെ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 800 കിലോമീറ്ററിലധികം പരിധിയിൽ ആക്രമിക്കാൻ കഴിയുന്ന ശൗര്യ മിസൈൽ എന്നിവയുൾപ്പെടെ പുതിയതും നിലവിലുള്ളതുമായ മിസൈൽ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിൽ ഡിആർഡിഒ വിജയിച്ചിരുന്നു.
അടുത്തിടെ ഇന്ത്യൻ വ്യോമസേന പഞ്ചാബിലെ ഹൽവാര എയർ ബേസിൽ നിന്ന് സുഖോയ് -30 വിമാനം പറന്നുയർന്ന് ബംഗാൾ ഉൾക്കടലിൽ ടാർഗെറ്റ് ചെയ്ത പഴയ യുദ്ധക്കപ്പലിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിട്ട് തകർത്തിരുന്നു.
English Sumamry: India to carry out multiple launches of BrahMos supersonic cruise missiles by November-end