‘ഇറാൻ മൊസാദ് കഴുകൻമാരുടെ ക്വട്ടേഷൻ തെരുവായി മാറി’, ആണവ മേധാവിയുടെ കൊല പറയുന്നതെന്ത്?
Mail This Article
ലോകത്തിലെ തന്നെ ഒരു പ്രമുഖ ആണവ ശാസ്ത്രജ്ഞനെയാണ് ഇറാനിൽ വെടിവച്ചുകൊന്നിരിക്കുന്നത്. ഇത്രയും സുരക്ഷയുള്ള രാജ്യത്ത് തന്നെ പ്രമുഖ ശാസ്ത്രജ്ഞൻ വെടിയേറ്റ് വീണത് ഇറാനികൾ വിസ്മയത്തോടെയും ആശ്ചര്യത്തോടെയും നോക്കികാണുന്നത്. ഇറാനിലെ ആണവ പദ്ധതിക്ക് പിന്നിലെ പ്രധാന വ്യക്തിയെ അതീവ രഹസ്യമായി വെടിവച്ചതിനെക്കുറിച്ചുള്ള ട്വീറ്റുകൾ ഇറാനിലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. ‘ടെഹ്‌റാൻ മൊസാദിന്റെ സ്ട്രീറ്റ് കോണായി മാറിയെന്ന് തോന്നുന്നു,’ എന്നാണ് ഒരാൾ ട്വിറ്ററിൽ കുറിച്ചത്.
പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന വ്യക്തിയായിരുന്നു മൊഹ്സീന്‍ ഫക്രിസദേ. എന്നിട്ടും അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നു. തോക്കുധാരികൾ അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് വെടിവയ്ക്കുക മാത്രമല്ല, ഒരു നിമിഷം പൊട്ടിത്തെറി നടത്തുകയും ചെയ്തു. ഒരുപക്ഷേ മുഹ്സിനിന്റെ കൈവശമുണ്ടായിരുന്ന രഹസ്യ, സുരക്ഷാ വിശദാംശങ്ങൾ ഇല്ലാതാക്കാനായിരിക്കാം സ്ഫോടനവും നടത്തിയത്. എല്ലാം നശിപ്പിച്ചാണ് കൊലയാളി സംഘം മടങ്ങിയത്.
എന്നാൽ, കൊല്ലപ്പെട്ട വ്യക്തി അത്ര രഹസ്യമായിരുന്നില്ല. ഇറാനിയൻ ഭരണകൂട മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും ഇതിനകം തന്നെ അദ്ദേഹത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇക്കാര്യമെല്ലാം അദ്ദേഹത്തിനും നന്നായി അറിയാം. എന്നാൽ, ഐആർജിസി ഖുഡ്‌സ് ‘ഷാഡോ കമാൻഡർ’ എന്ന കാസിം സുലൈമാനിയെലെ ഇദ്ദേഹം എല്ലായിടത്തും അത്രയൊന്നും സജീവമായിരുന്നില്ല. എന്നാൽ, പുറത്തിറങ്ങിയ ആ നിമിഷനേരത്തിൽ വെടിയുണ്ടകളെ നേരിടേണ്ടിവരികയും ചെയ്തു.
പുണ്യ സ്ഥലങ്ങൾക്കും മത പുരോഹിതന്മാർക്കും പേരുകേട്ട കോം നഗരത്തിൽ ജനിച്ച ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ അംഗമായിരുന്നു മൊഹ്സീന്‍ ഫക്രിസദേ. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയും മറ്റുള്ളവരും ‘സൂക്ഷ്മമായി നിരീക്ഷിച്ച’ സർക്കിളുകളിൽ അദ്ദേഹവും ഉണ്ടായിരുന്നു. 1958 ൽ ജനിച്ച അദ്ദേഹം ഇസ്‌ലാമിക വിപ്ലവകാലത്ത് ഷായുടെ കീഴിലാണ് വളർന്നത്. ഐആർജിസിയിൽ ബ്രിഗേഡിയർ ജനറലായിരുന്നു അദ്ദേഹം. ഇതിനർഥം അദ്ദേഹം ഒരു ശാസ്ത്രജ്ഞൻ മാത്രമല്ല പ്രത്യയശാസ്ത്രജ്ഞൻ കൂടിയായിരുന്നു എന്നാണ്. ഇറാനിയൻ ആണവ പദ്ധതിയുടെ പ്രധാന ആസൂത്രകനായിരുന്നു ഇദ്ദേഹം.
2012 ലും ടെഹ്‌റാനിൽ ഒരു ഇറാനിയൻ ആണവ ശാസ്ത്രജ്ഞനും കൊല്ലപ്പെട്ടിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ഖോജിറിനടുത്തുള്ള ഇറാന്റെ മിസൈൽ പദ്ധതിയും നതാൻസിലെ ന്യൂക്ലിയർ സൈറ്റിലും നിരവധി ദുരൂഹ സ്ഫോടനങ്ങൾ നടത്തിയതും ശത്രുക്കളുടെ രഹസ്യനീക്കമാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ആണവ പദ്ധതികളെ പിന്നോട്ടടിച്ച കംപ്യൂട്ടർ വൈറസും ഇറാനെ ലക്ഷ്യം വച്ചുള്ളതായിരുന്നു.
ഇറാന്റെ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള രഹസ്യ പദ്ധതിയായ അമാദിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ നേരത്തെ തന്നെ ആരോപിച്ചിരുന്നു. അദ്ദേഹത്തെ നേരത്തെ തന്നെ ഇസ്രയേൽ നോട്ടമിട്ടിരുന്നു. 2018 ലെ പ്രസംഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തു പറഞ്ഞിരുന്നു.
കൊലപാതകത്തെക്കുറിച്ച് അതിശയത്തോടെയാണ് ഇറാനികൾ ട്വീറ്റ് ചെയ്യുന്നത്. അദ്ദേഹത്തെ കൊന്നവരുടെ കഴിവുകൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. മൊസാദിനെയും ഇസ്രയേലിനെയും കുറ്റപ്പെടുത്തുന്ന ട്വീറ്റുകൾക്ക് പുറമെ, ഇത് എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് മറ്റ് ചർച്ചകളും നടക്കുന്നുണ്ട്. ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസം മുൻപാണ് ഈ സംഭവമെന്നത് ശ്രദ്ധിക്കേണ്ടതാണെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ട്വിറ്ററിലെ മറ്റൊരു ഉപയോക്താവ് എഴുതി: ‘ഐആർജിസിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയും പ്രധാന കമാൻഡറുമായ മൊഹ്സീന്‍ ഫക്രിസദേയുടെ വധം 39 വർഷത്തിനിടെ ഐആർജിസിയുടെ ഏറ്റവും വലിയ രഹസ്യാന്വേഷണ പരാജയമാണ്. ഇന്റലിജൻസ് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ കഴിവുകൾ ഒരു മിഥ്യയാണ്.’ സ്വന്തം ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ വിമതരെ അറസ്റ്റ് ചെയ്യാൻ മാത്രമാണ് ഇറാൻ മുന്നില്ലെന്ന് ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരിഫിന്റെ പടിഞ്ഞാറൻ രാജ്യങ്ങളുമായി ഇടപെടുന്ന നയങ്ങളുടെ പരാജയമാണ് കൊലപാതകം കാണിച്ചതെന്ന് ഇറാൻ അനുകൂല ഐആർജിസി അംഗങ്ങൾ ട്വീറ്റ് ചെയ്തു. ‘ഞങ്ങളുടെ ആണവ ശാസ്ത്രജ്ഞരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ പ്രതികാരം ചെയ്യും. മുദ്രാവാക്യങ്ങൾ പറയാതെ, അങ്ങനെ ചെയ്യേണ്ട സമയമായി.’ എന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.
English Summary: ‘Iran has become Mossad’s street corner’: Iran marks death of nuke chief