ADVERTISEMENT

ദിവസങ്ങൾക്ക് മുന്‍പാണ് ഇറാന്റെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദേയെ കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ കൊലയാളി സംഘമാണ് ഫക്രിസാദേയെ വധിച്ചത്. എന്നാൽ, ഇതിനെല്ലാം ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളും ഈ കൊലപാതകവുമായി ബന്ധപ്പെടുത്തി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഇസ്രയേൽ പ്രധാനമന്ത്രി ഇവർ ചേർന്ന് ചർച്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം തെറ്റാണെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും സൗദി അറിയിച്ചു. അതേസമയം, ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും ചർച്ച നടന്നുവെന്ന് തന്നെയാണ് പറയുന്നത്. ഇക്കാര്യം ബിബിസി, സിഎൻഎൻ ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

പലസ്തീനികളുമായുള്ള ജൂത രാഷ്ട്രത്തിന്റെ പോരാട്ടം പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി ബന്ധം പുലർത്തരുതെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള അറബ് ലീഗ് നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.

∙ ഇസ്രയേൽ വിമാനം സൗദിയിൽ, വിമാനത്തിൽ മൊസാദ് മേധാവിയും

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്), യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി സൗദി അറേബ്യയിലെ നിയോമിൽ നവംബർ 22 ന്, ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയതായാണ് ഇസ്രയേൽ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. ഇതിന് തെളിവായി വിമാനങ്ങളുടെ റൂട്ട് മാപ്പും പുറത്തുവിട്ടിരുന്നു.

നെതന്യാഹു, മൊസാദ് മേധാവി യോസി കോഹൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയർ ബെൻ-ശബ്ബത്ത്, നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറി അവി ബ്ലൂ എന്നിവരാണ് ടെൽ അവീവിൽ നിന്ന് നിയോമിലേക്ക് പോയത്. ബിസിനസുകാരനായ ഉഡി ഏഞ്ചലിന്റെ സ്വകാര്യ വിമാനമാണ് ഇവർ യാത്രക്കായി ഉപയോഗിച്ചത്. നവംബർ 22 ന് വൈകുന്നേരം 5 മണിക്ക് വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് വിമാനം മടങ്ങിയത്.

വർഷങ്ങളായി ഇസ്രയേലിൽ നിന്നുള്ള വിമാനങ്ങളൊന്നും സൗദിയിലേക്ക് സർവീസ് നടത്തുന്നില്ല. സൗദി അറേബ്യയുടെ വ്യാമപാത പോലും ഇസ്രയേൽ വിമാനങ്ങൾ ഉപയോഗിക്കാറില്ല. വർഷങ്ങൾക്ക് ശേഷം അടുത്തിയിടെയാണ് യുഎഇയിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ വിമാനം സൗദിക്കു മുകളിലൂടെ പറന്നത്.

ഇസ്രയേലിന്റെ ആർമി റേഡിയോയും കാൻ റേഡിയോയും പ്രധാനമന്ത്രിയും മൊസാദ് തലവനും ടെൽ അവീവിൽ നിന്ന് രഹസ്യമായി നിയോമിലേക്ക് പറന്നുവെന്ന് അവകാശപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു. സൗദി ആസൂത്രണം ചെയ്ത് വികസിപ്പിച്ചെടുത്ത ഹൈടെക്, ടൂറിസം കേന്ദ്രമാണ് നിയോമിലെ ചെങ്കടൽ റിസോർട്ട്. ഇത് ഈജിപ്തിന്റെയും ജോർദാൻ അതിർത്തിയുടെയും അടുത്താണ്. ഇസ്രയേലിന്റെ തെക്കേ അറ്റത്ത് നിന്ന് 70 കിലോമീറ്റർ മാത്രം അകലെയാണിത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, സുഡാൻ എന്നിവർ ഇസ്രയേലിനെ അംഗീകരിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ റിപ്പോർട്ടും പുറത്തുവന്നത്.

data-jet

∙ ഏവിയേഷൻ ഡേറ്റ പറയുന്നു ഇസ്രയേൽ വിമാനം സൗദിയിൽ ഇറങ്ങി

ഫ്ലൈറ്റ് റഡാർ 24.കോമിന്റെ ഡേറ്റ അനുസരിച്ച്, നവംബർ 22ന് ഞായറാഴ്ച ഉച്ചയ്ക്ക് ടെൽ അവീവിലെ ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗൾഫ്സ്ട്രീം IV ജെറ്റ് പറന്നുയർന്ന് സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്തേക്ക് പോകുന്നതിനുമുൻപ് ഈജിപ്തിലെ സിനായി പെനിൻസുലയുടെ കിഴക്കൻ തീരത്ത് തെക്കോട്ട് പറന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. ജിഎംടി സമയം 18.30 ന് വിമാനം നിയോമിൽ ലാൻഡ് ചെയ്ത് 21.50 വരെ അവിടെ തുടർന്നു. പിന്നീട് അതേ വഴിയിലൂടെ ടെൽ അവീവിലേക്ക് മടങ്ങുകയും ചെയ്തു.

English Summary: Saudi Arabia denies Netanyahu’s visit, aviation data tells a different story.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT