റഷ്യയുമായുള്ള ഇന്ത്യയുടെ എസ്-400 കരാർ യുഎസ് ഉപരോധത്തിന് കാരണമായേക്കും: റിപ്പോർട്ട്
Mail This Article
റഷ്യൻ നിർമിത എസ് -400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള ഇന്ത്യയുടെ കോടിക്കണക്കിന് ഡോളറിന്റെ കരാർ യുഎസ് ഉപരോധത്തിനു കാരണമായേക്കുമെന്ന് റിപ്പോർട്ട്. സ്വതന്ത്ര ഗവേഷണ വിഭാഗമായ കോൺഗ്രഷനൽ റിസർച്ച് സർവീസ് (സിആർഎസ്) റിപ്പോർട്ടിലാണ് ഇക്കാര്യം മുന്നറിയിപ്പ് നൽകുന്നത്.
അമേരിക്കയുമായി കൂടുതൽ സാങ്കേതികവിദ്യ പങ്കിടലിനും സഹ-ഉൽപാദന സംരംഭങ്ങൾക്കും ഇന്ത്യക്ക് താൽപര്യമുണ്ട്. അതേസമയം പ്രതിരോധ ഓഫ്‌സെറ്റ് നയം, പ്രതിരോധ മേഖലയിലെ ഉയർന്ന നേരിട്ടുള്ള വിദേശ നിക്ഷേപ പരിധികൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയിൽ കൂടുതൽ പരിഷ്കാരങ്ങൾ വരുത്താൻ അമേരിക്ക ആവശ്യപ്പെടുന്നുണ്ടെന്നും യുഎസ് കോൺഗ്രസിന്റെ സ്വതന്ത്രവും ഉഭയകക്ഷി ഗവേഷണ വിഭാഗവുമായ സിആർഎസിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ, സിആർഎസിന്റെ റിപ്പോർട്ടുകൾ യുഎസ് കോൺഗ്രസിന്റെ ഔദ്യോഗിക റിപ്പോർട്ടോ കോൺഗ്രസുകാരുടെ വീക്ഷണമോ പ്രതിഫലിപ്പിക്കുന്നില്ല. നിയമനിർമാതാക്കൾക്ക് അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് സ്വതന്ത്ര വിദഗ്ധരാണ് അവ തയാറാക്കുന്നത്. കരാറുമായി മുന്നോട്ട് പോകുന്നത് യുഎസ് ഉപരോധത്തെ ക്ഷണിച്ചേക്കുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടും 2018 ഒക്ടോബറിൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി റഷ്യയുമായി 500 കോടി യുഎസ് ഡോളറിന്റെ കരാർ ഒപ്പിടുകയായിരുന്നു.
മിസൈൽ സംവിധാനത്തിനായി 2019 ൽ ഇന്ത്യ 80 കോടി യുഎസ് ഡോളർ റഷ്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. യുഎസ് ഉപരോധ ഭീഷണി വകവയ്ക്കാതെ, ആദ്യ ബാച്ച് എസ് -400 മിസൈൽ സംവിധാനങ്ങൾ ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ മാസം റഷ്യ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് 2.5 ബില്യൺ യുഎസ് ഡോളറിന്റെ കരാർ പ്രകാരം എസ് -400 മിസൈൽ സംവിധാനങ്ങൾ വാങ്ങുന്ന തുർക്കിക്കെതിരായ യുഎസ് ഉപരോധത്തെ വിമർശിച്ചിരുന്നു. മോസ്കോ ഇത്തരം ഏകപക്ഷീയമായ നടപടികളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: India's S-400 deal with Russia may trigger US sanctions: Report