വാക്സീനുകൾ എത്തിക്കാൻ വ്യോമസേനയുടെ ഭീമൻ വിമാനങ്ങൾ
Mail This Article
രാജ്യത്തെ രണ്ട് അംഗീകൃത കൊറോണ വൈറസ് വാക്സീനുകൾ എല്ലാ പ്രദേശങ്ങളിലും എത്തിക്കുന്നതിന് വ്യോമസേനാ വിമാനങ്ങൾ രംഗത്തിറങ്ങും. സി -130 ജെ, അന്റോനോവ് -32 തുടങ്ങി കാർഗോ വിമാനങ്ങളാണ് ഉപയോഗിക്കുക. വ്യോമസേനയുടെ ഗതാഗത വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതി.
വിതരണ സമയത്ത് 24 മണിക്കൂറും വാക്സീനുകൾ ആവശ്യമുള്ള താപനിലയിൽ സൂക്ഷിക്കാൻ വാക്സീൻ നിർമാതാക്കളും വിതരണക്കാരും പ്രത്യേക കണ്ടെയ്നറുകൾ തയാറാക്കിയിട്ടുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു. അരുണാചൽ പ്രദേശ്, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിദൂര ഭാഗത്തേക്ക് വാക്സീൻ എത്തിക്കുന്നതിന് വ്യോമസേനയുടെ പ്രത്യേക സൈനിക വ്യോമതാവളങ്ങളും നൂതന ലാൻഡിങ് ഗ്രൗണ്ടുകളും ഉപയോഗിക്കും.
വാക്സീനുകൾ എത്തിക്കാൻ മറ്റു വിമാനങ്ങളും രംഗത്തുണ്ട്. മറ്റു വിമാനങ്ങൾക്ക് സൈനിക വിമാനത്താവളങ്ങളിൽ ലാൻഡിങ് സൗകര്യങ്ങളും വ്യോമസേന നൽകുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പ്രകാരം, ആവശ്യമെങ്കിൽ വാക്സീൻ വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഉപയോഗിക്കും.
വാക്‌സീനുകളുടെ വിതരണം സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. നിയന്ത്രിത അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്സീനുകളാണ് സർക്കാർ ഏജൻസികൾ അംഗീകരിച്ചിരിക്കുന്നത് - കോവിഷീൽഡ്, കോവാക്സിൻ.
English Summary: IAF's transport aircraft fleet to supply Covid-19 vaccines to remotest parts of India