റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിലെത്തിക്കാൻ യുഎഇ വ്യോമസേന സഹായിക്കും
Mail This Article
ഈ മാസം അവസാനം ഫ്രാൻസിൽ നിന്ന് തിരിക്കുന്ന മൂന്ന് റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിലെത്തിക്കാൻ യുഎഇ വ്യോമസേനയും. ഫ്രാൻസിൽ നിന്ന് അംബാലയിലെ വ്യോമസേനാ താവളത്തിലേക്ക് പറക്കുന്ന ഇന്ത്യയുടെ മൂന്ന് റഫാൽ പോർവിമാനങ്ങൾക്ക് മിഡ് എയർ ഇന്ധനം നിറയ്ക്കാൻ യുഎഇ വ്യോമസേനയുടെ എയർബസ് മൾട്ടി-റോൾ ട്രാൻസ്പോർട്ട് ടാങ്കർ സഹായിക്കും.
ഫ്രാൻസിലെ ബാർഡോ-മെറിഗ്നാക് താവളത്തിൽ നിന്ന് എട്ട് മണിക്കൂർ നിർത്താതെ പറന്നാണ് അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിൽ പോർവിമാനങ്ങൾ എത്തിച്ചേരുക. നേരത്തെ പോർവിമാനങ്ങൾക്ക് മിഡ്–എയർ ഇന്ധനം നിറയ്ക്കാൻ സഹായം നൽകിയിരുന്നത് ഫ്രാൻസ് തന്നെയായിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളുടെ സഹായത്തോടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ജൂലൈ 29 ന് അഞ്ച് റഫാൽ പോര്‍വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നിർത്താതെ ഇന്ത്യയിലേക്ക് പറന്നപ്പോൾ നാല് തവണ ഫ്രഞ്ച് എംആർടിടി ഉപയോഗിച്ച് ഇന്ധനം നിറച്ചിരുന്നു. യുഎഇ വ്യോമസേനയുടെ സഹായം ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും ഇരു രാജ്യങ്ങളും തങ്ങളുടെ സുരക്ഷാ ബന്ധങ്ങൾ അതിവേഗം ഉറപ്പിക്കുന്നതെങ്ങനെയെന്ന് ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഇക്കാര്യം പരിചയമുള്ള ഒരാൾ പറഞ്ഞു. അടുത്ത ഘട്ടം ഫ്രാൻസ്, യുഎഇ, ഇന്ത്യ എന്നിവ ഉൾപ്പെടുന്ന ത്രിരാഷ്ട്ര സൈനികാഭ്യാസമായിരിക്കും എന്നും ചിലർ പ്രവചിക്കുന്നുണ്ട്.
ഏപ്രിൽ രണ്ടാം പകുതിയിൽ ഇന്ത്യയിലേക്ക് വരുന്ന ഏഴ് റഫാൽ പോർവിമാനങ്ങളുടെ അടുത്ത ബാച്ചിനും യുഎഇ വ്യോമസേന മിഡ് എയർ ഇന്ധനം നിറയ്ക്കും. ലഭ്യമായ റിപ്പോർട്ടുകളനുസരിച്ച്, ഫ്രഞ്ച് വ്യോമസേനയുടെ നാല് റഫാലുകളും ഒരു എയർബസ് എംആർടിടിയും ഇന്ത്യൻ വ്യോമസേനയ്‌ക്കൊപ്പം പോഖ്‌റാനിൽ സൈനികാഭ്യാസം നടത്തുന്നുണ്ട്. ഫ്രഞ്ച് പോർവിമാനങ്ങൾ പിന്നീട് ഓസ്ട്രേലിയൻ വ്യോമസേനയുമായി വാർഷിക അഭ്യാസങ്ങളിലും പങ്കെടുക്കും.
English Summary: UAE Air Force to help 3 Rafale fighters reach India