ADVERTISEMENT

ദിവസങ്ങൾക്ക് മുൻപാണ് പാക്കിസ്ഥാൻ അണ്വായുധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ, അന്ന് മിസൈൽ പരീക്ഷണം വിജയിച്ചെങ്കിലും നിരവധി പേർക്ക് പരുക്കേൽക്കുകയും വീടുകൾ തകർന്നെന്നുമാണ് റിപ്പോർട്ട്. പരീക്ഷണത്തിനിടെ മിസൈൽ വീണത് ആൾതാമസമുള്ള ഭാഗത്താണ്.

 

2,750 കിലോമീറ്റർ പരിധിയിൽ വരെ ആക്രമിക്കാൻ ശേഷിയുള്ള അണ്വായുധ ബാലിസ്റ്റിക് മിസൈൽ (കരയില്‍ നിന്ന് കരയിലേക്ക്) ഷഹീൻ -3 വിജയകരമായി പരീക്ഷിച്ചതായാണ് പാക്കിസ്ഥാൻ ആർമി അവകാശപ്പെട്ടിരുന്നത്. ഷഹീൻ -3 മിസൈൽ വിക്ഷേപിച്ചത് ‘ആയുധവ്യവസ്ഥയുടെ വിവിധ രൂപകൽപ്പനയും സാങ്കേതിക പാരാമീറ്ററുകളും പുനർ‌നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ്,’ എന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം - ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തെ പ്രസിഡന്റ് ആരിഫ് ആൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഉന്നത ആർമി ജനറൽമാർ എന്നിവർ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ചിരുന്നു.

 

എന്നാൽ, പാക് സൈന്യത്തിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി ബലൂചിസ്ഥാനിലെ സിവിലിയൻ പ്രദേശത്ത് മിസൈൽ പതിച്ച് നിരവധി വീടുകൾ തകരുകയും സാധാരണക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് സൈന്യം നടത്തിയ മിസൈൽ പരീക്ഷണം വൻ പരാജയമാണെന്നാണ് പാക്കിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ട്വിറ്ററിൽ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

 

ബലൂചിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികളിലൊന്നായ ബലൂച് റിപ്പബ്ലിക്കൻ പാർട്ടി തന്നെ ഷാഹീൻ -3 മിസൈൽ പരീക്ഷണ ദുരന്തത്തെ കുറിച്ച് പറയുന്നുണ്ട്. ജനവാസമുള്ള സ്ഥലത്താണ് മിസൈൽ പതിച്ചതെന്നും നിരവധി പേർക്ക് പരുക്കേറ്റുമെന്നാണ് റിപ്പോർട്ട്.

 

സുരക്ഷാ സേന ഈ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും ബലൂച് റിപ്പബ്ലിക്കൻ പാർട്ടി ട്വിറ്ററിലൂടെ ആരോപിച്ചു. പ്രദേശത്തെ സാധാരണക്കാരുടെ മധ്യത്തിലാണ് മിസൈൽ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ നിരവധി വീടുകൾ നശിക്കുകയും ഒട്ടനവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാക് സൈന്യം ബലൂചിസ്ഥാനെ പരീക്ഷണ കേന്ദ്രമാക്കി മാറ്റിയതായി ബിആർപിയുടെ കേന്ദ്ര വക്താവ് ഷേർ മുഹമ്മദ് ബുഗ്തി ആരോപിച്ചു.

 

∙ പാക്കിസ്ഥാന്റെ ഏറ്റവും വലിയ മിസൈൽ ഷഹീൻ -3

 

പാക്കിസ്ഥാന്റെ ഏറ്റവും വലിയ ബാലസ്റ്റിക് മിസൈലാണ് ഷഹീൻ -3. 2750 കിലോമീറ്റർ ദൂരെ വരെ ചെന്നെത്താനാവുന്ന ബാലിസ്‌റ്റിക് മിസൈൽ ‘ഷഹീൻ -3 ’ 2015 ലും പാക്കിസ്‌ഥാൻ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽപരിധിയിൽ ഭൂരിപക്ഷം ഇന്ത്യൻ നഗരങ്ങളും വരുമെന്നാണ് റിപ്പോർട്ട്.

 

മീഡിയം റെയ്ഞ്ചിലുള്ള ബാലസ്റ്റിക് മിസൈലായ ഷഹീൻ പാക്കിസ്ഥാൻ സ്വന്തമായി വികസിപ്പിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും ചൈനയുടെ സാങ്കേതിക സഹായം ഇതിനുപിന്നിലുണ്ടെന്നത് വ്യക്തമാണ്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ബാലസ്റ്റിക് മിസൈലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഷഹീനേക്കാൾ മികച്ച മിസൈലുകൾ ചൈനയുടെ പക്കൽ നിന്ന് പാക്കിസഥാൻ വാങ്ങിയിട്ടുണ്ടെന്നതും രഹസ്യമാണ്.

 

എന്നാൽ ഷഹീൻ പോലുള്ള മിസൈലുകളെ നേരിടാൻ തന്ത്രപ്രധാന മേഖലകളിലെല്ലാം ഇന്ത്യ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ റഡാർ സംവിധാനത്തെ മറിക്കടക്കാനുള്ള ശേഷിയൊന്നും ഷഹീൻ 3നു ഇല്ല. എന്നാൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ ബാലസ്റ്റിക് മിസൈലിനു 2750 കിലോമീറ്ററാണ് പരിധിയെങ്കിൽ ഇന്ത്യയുടെ അഗ്നി രണ്ടിന്റെ ദൂരപരിധി 2000 മുതൽ 3000 കിലോമീറ്റർ വരെയാണ്.

 

English Summary: Pak test-fires nuclear-capable surface-to-surface ballistic missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com