ഇന്ത്യൻ വിമാനം ലഹോറിലേക്ക് കടത്തി, അഗ്നിക്കിരയാക്കി; ചരിത്രം മാറ്റിയ റാഞ്ചലിന് അരനൂറ്റാണ്ട്
Mail This Article
ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് ഇന്ന് 50 വയസ്സ്. ശ്രീനഗറിൽ നിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത് പാക്കിസ്ഥാനിലെ ലഹോറിലേക്കു കടത്തിയതാണ് ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത അധ്യായം. 28 യാത്രക്കാരും 4 ജീവനക്കാരും ചെറുവിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം തീവ്രവാദികൾ അഗ്നിക്കിരയാക്കി.
കശ്മീർ വിഘടനവാദി ഗ്രൂപ്പായ നാഷനൽ ലിബറേഷൻ ഫ്രണ്ട് പ്രവർത്തകർ ഹാഷിം ഖുറേഷി, അഷറഫ് ഖുറേഷി എന്നിവരാണു വിമാനം റാഞ്ചിയത്. ബന്ധുക്കളായ ഇരുവരും പാക്കിസ്ഥാനിലെ ജയിലിൽ 9 വർഷം കഴിഞ്ഞു. പിന്നീട് മോചിതരായി.
∙ എന്താണ് അന്ന് സംഭവിച്ചത്?
1971 ജനുവരി 30 ന് ശ്രീനഗറിൽ നിന്നു ഡൽഹിക്കു പറന്ന വിമാനം ഹൈജാക്ക് ചെയ്തതായാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ആരാണ് യഥാർഥത്തിൽ ഹൈജാക്ക് ആസൂത്രണം ചെയ്തത്? പിന്നിൽ ഇന്ത്യക്കാരായിരുന്നോ? പാക്കിസ്ഥാൻ? അതോ രണ്ട് യുവ കശ്മീരികളായ ഹാഷിം ഖുറേഷിയും അഷ്‌റഫ് ഖുറേഷിയും രാഷ്ട്രീയ ലക്ഷ്യം വച്ചായിരുന്നോ വിമാനം റാഞ്ചിയത്? എന്നാൽ, ചരിത്രം ഈ ചോദ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല
∙ വിമാനത്തിലെ രണ്ട് കൗമാര യാത്രക്കാരുടെ അനുഭവക്കുറിപ്പ്
1971 ജനുവരി 30 ന് രാവിലെ, കൗമാരക്കാരായ രണ്ട് ആൺകുട്ടികൾ പിർസാഡ ഫയാസും സഹപാഠിയായ അഷ്‌ഫക് ഹുസൈനും തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ വിമാന യാത്രയ്ക്കായി ശ്രീനഗറിൽ നിന്ന് തിരിച്ചു. രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള ബോർഡിങ് സ്‌കൂളിലേക്ക് പോകുകയാണ് അവർ. ശ്രീനഗർ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അവർ പരിഭ്രാന്തിയുടെയും സങ്കടത്തിന്റെയും സമ്മിശ്ര വികാരങ്ങൾ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അടുത്ത കുറച്ച് മിനിറ്റിനുള്ളിൽ, നാട്ടിൽ നിന്ന് ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ കശ്മീർ വിടേണ്ടിവരുമെന്ന സങ്കടം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
കുടുംബാംഗങ്ങളോട് യാത്രപറഞ്ഞ കുട്ടികൾ ശ്രീനഗർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരിക്കുന്ന വിമാനത്തിനടുത്തേക്ക് നടന്നു. ആ ദിവസങ്ങളിൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കുകളോ ലഗേജ് പരിശോധനയോ ഉണ്ടായിരുന്നില്ല. ഇവർ രണ്ടുപേർ കൂടാതെ 25 യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങുകയും പൈലറ്റുമാർ വിമാനം റൺവേയിൽ ടേക്ക് ഓഫിന് സജ്ജമാക്കുകയും ചെയ്തു.
മിനിറ്റുകൾക്കകം വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. വിമാനത്തിന്റെ വലതുവശത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ വരിയിൽ ഇരിക്കുന്ന പിർസാദ ഫയാസും സഹപാഠിയും ആഹ്ലാദഭരിതരായിരുന്നു. ജീവിതത്തിലെ ആദ്യത്തെ വിമാനയാത്രാ അനുഭവം അവർ ആസ്വദിക്കുകയായിരുന്നു, പർവതങ്ങളും പച്ചപ്പുകളും കാണാൻ അവർ വിൻഡോയിലൂടെ നോക്കിയിരുന്നു.
യാത്രക്കിടെ രണ്ട് ചെറുപ്പക്കാർ പെട്ടെന്ന് പിന്നിൽ നിന്നെത്തി കോക്ക്പിറ്റിലേക്ക് ഓടാൻ തുടങ്ങി. ‘എന്തായിരുന്നു അത്?’, ഫയാസും കൂട്ടുകാരനും പരസ്പരം ആംഗ്യം കാണിച്ചു. നിമിഷങ്ങൾക്കകം അത് സംഭവിച്ചു: കയ്യിൽ റിവോൾവർ കൈവശം വച്ചിരുന്ന ഒരാൾ കോക്ക്പിറ്റിന്റെ വാതിൽ ചവിട്ടി നേരെ പൈലറ്റുമാരുടെ അടുത്തേക്ക് പോയി. മറ്റൊരാൾ കൈയിൽ ഗ്രനേഡ് പിടിച്ച് യാത്രക്കാർക്ക് അഭിമുഖമായി കോക്ക്പിറ്റ് വാതിലിനു മുന്നിൽ നിന്നു. യാത്രക്കാർ പരിഭ്രാന്തരായി പരസ്പരം നോക്കി.
കോക്ക്പിറ്റിൽ കയറിയ യുവാവ് ഹാഷിം ഖുറേഷിയാണെന്നും കോക്ക്പിറ്റ് ഡോറിൽ കാവൽ നിൽക്കുന്നയാൾ അഷ്‌റഫ് ഖുറേഷിയാണെന്നും പിന്നീടാണ് അറിഞ്ഞത്. യാത്രക്കാർ ആക്രോശിക്കാനും കരയാനും തുടങ്ങിയപ്പോൾ അഷ്‌റഫ് ഖുറേഷി എല്ലാവരോടും കൈ ഉയർത്താൻ ആവശ്യപ്പെട്ടു. ഫയാസും സുഹൃത്തും ഉത്തരവ് പ്രകാരം കൈ ഉയർത്തി. എന്താണ് സംഭവിക്കുന്നതെന്ന് ഫയാസിനോ മറ്റ് യാത്രക്കാർക്കോ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
പരുഷവും വിറയ്ക്കുന്നതുമായ ശബ്ദത്തിൽ അഷ്‌റഫ് ഖുറേഷി ഒന്നും തൊടരുതെന്ന് നിർദ്ദേശിക്കുകയും യാത്രക്കാരുടെ കൈകൾ ഉയർത്തിപ്പിടിക്കാനും പറഞ്ഞു. ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഫയാസ് പറയുന്നു. ‘ഞങ്ങൾ കോക്ക്പിറ്റ് വാതിലിനടുത്ത് ഇരുന്നതിനാൽ പൈലറ്റിന്റെ തലയിൽ ഒരാൾ റിവോൾവർ ചൂണ്ടുന്നത് കാണാൻ കഴിഞ്ഞുവെന്നും ഫയാസ് ഓർക്കുന്നു. വിമാനം പറത്തിയിരുന്ന രണ്ട് പൈലറ്റുമാർ ക്യാപ്റ്റൻ കച്രൂ, ക്യാപ്റ്റൻ ഒബറോയ് എന്നിവരായിരുന്നു. വിമാനം വീണ്ടും ഉയരങ്ങളിലേക്ക് പറന്നു, മേഘങ്ങളിലൂടെ അത് മറ്റേതോ ദിശയിലേക്ക് നീങ്ങി.
ഹൈജാക്കർമാർ വിമാനത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പക്ഷേ, ആകാംക്ഷ നിറഞ്ഞ നാടകത്തിനിടയിലും ഉല്ലാസകരമായ എന്തൊക്കെയോ സംഭവിക്കുന്നത് കാണാമായിരുന്നു. ഒരു സർദാർ ജി തമാശകൾ പറഞ്ഞ് ഹൈജാക്കറെ രസകരമായ സംഭാഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, കോക്ക്പിറ്റിന് മുന്നിൽ നിൽക്കുന്ന അഷ്‌റഫ് ഖുറേഷി തമാശകളോട് പ്രതികരിച്ചില്ലെന്ന് ഫയാസ് പറയുന്നു.
ജമ്മു കശ്മീരിലെ ഏക മെഡിക്കൽ കോളേജിന്റെ അന്നത്തെ പ്രിൻസിപ്പൽ ഡോ. നസീർ എ. ഷാ ആയിരുന്നു ഫയാസിനും മുൻ നിരയിലെ സുഹൃത്തിനും മുന്നിൽ. വിമാനത്തിന്റെ സ്ഥാനം സംബന്ധിച്ച് യാത്രക്കാരുടെ ആകാംക്ഷ മനസ്സിലാക്കിയ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞ് പഞ്ചാബിനു മുകളിലൂടെയാണ് പറക്കുന്നതെന്ന് അറിയിച്ചു. ഹൈജാക്കർമാർ ഈ ഇടപെടലിനെ എതിർത്തിരുന്നില്ല. ഇതിനിടെ കോക്ക്പിറ്റിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങി. ഹാഷിം ഖുറേഷിയും പൈലറ്റുമാരും തമ്മിൽ രൂക്ഷമായ തർക്കം നടക്കുകയായിരുന്നു. അവസാനം പൈലറ്റുമാരും റാഞ്ചികളും തമ്മിലുള്ള വാക്തർക്കം അവസാനിപ്പിച്ചു.
തുടർന്ന് വിമാനം ലാൻഡിങ്ങിന് ശ്രമം തുടങ്ങി. വിമാനം ലാന്‍ഡ് ചെയ്യുമ്പോൾ എവിടെയാണെന്ന് യാത്രക്കാർക്ക് ഒന്നും അറിയില്ലായിരുന്നു. ഒരു വലിയ സർപ്രൈസ് അവരെ കാത്തിരിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത് റൺവേയിലൂടെ നീങ്ങുമ്പോൾ മറ്റു വിമാനങ്ങളും കാണാമായിരുന്നു. ഇതിനിടെ മറ്റു വിമാനങ്ങൾ കാണിക്കാൻ ഫയാസിന്റെ കൂട്ടുകാരൻ അഷ്‌ഫാക്കിനെ വിളിച്ചു. വിമാനങ്ങളിൽ പിഐഎ എന്ന് വായിച്ചതോടെ കുട്ടികൾ പരിഭ്രാന്തരായി.
ഇതോടെ യാത്രക്കാരും കുട്ടികളും ഭയന്നു. ഇതിനിടെ സുരക്ഷാ ഗാർഡുകൾ വിമാനത്തെ വളഞ്ഞിരുന്നു. വിമാനത്താവളത്തിൽ അതിവേഗം സുരക്ഷയൊരുക്കി. കുറച്ചു സമയത്തിനു ശേഷം വിമാനത്തിന്റെ വാതിൽ തുറന്നു. വിമാനത്തിൽ നിന്ന് രണ്ട് അലുമിനിയം ബോക്സുകൾ വാതിലിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നത് ഫയാസും അവന്റെ സഹപാഠിയും കണ്ടു. ഹൈജാക്കർമാരിൽ ഒരാളാണ് ആദ്യം പുറത്തേക്ക് ചാടിയത്, ഹാഷിം ഖുറേഷി.
വിമാനത്തില്‍ കുടിവെള്ളം തീർന്നതിനാൽ യാത്രക്കാർക്കായി കുറച്ച് കുടിവെള്ള കുപ്പികൾ എത്തിച്ചു. കുറച്ച് മിനിറ്റുകൾക്ക് ശേഷം സ്ത്രീകളും കുട്ടികളും ആഗ്രഹിക്കുന്നുവെങ്കിൽ വിമാനത്തിൽ നിന്ന് ഇറങ്ങാമെന്ന അറിയിപ്പ് വന്നു. ഫയാസും അവന്റെ സഹപാഠിയുമാണ് ആദ്യം വാതിൽക്കൽ എത്തിയത്. ഈ വിമാനം വലുപ്പത്തിൽ ചെറുതായിരുന്നു. ഇതിനാൽ പുറത്തേക്ക് ചാടുന്നത് ബുദ്ധിമുട്ടായിരുന്നില്ല. രണ്ടു അലുമിനിയം ബോക്സുകളിലേക്കും ചാടിയാണ് താഴെ ഇറങ്ങിയത്. അതെ, വിമാനം ലാൻഡ് ചെയ്തിരിക്കുന്നത് പാക്കിസ്ഥാൻ മണ്ണിലായിരുന്നു.
നിമിഷങ്ങൾക്കകം പാക്കിസ്ഥാൻ സെക്യൂരിറ്റി ഗാർഡുകൾ രണ്ട് പേരെയും ടെർമിനൽ കെട്ടിടത്തിലേക്ക് കൊണ്ടുപോയതായി ഫയാസ് ഓർക്കുന്നു. ചായയും പ്രത്യേക ലഹോറി ബ്രെഡും നല്‍കി അവരെ സ്വീകരിച്ചു. സെക്യൂരിറ്റി ഗാർഡുകൾ കുട്ടികളുമായി സംസാരിക്കാൻ തുടങ്ങി. കശ്മീരിനെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ഫ്ലൈറ്റ് അനുഭവത്തെക്കുറിച്ചും അറിയാൻ അവർക്ക് താൽപ്പര്യമുണ്ടായിരുന്നു.
ലഹോറിലാണ് വന്നിറങ്ങിയതെന്ന് ഫയാസിന് അറിയാമായിരുന്നു. പിഐഎ അടയാളപ്പെടുത്തിയ വിമാനങ്ങൾ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റേതാണ്, കാവൽക്കാർ പാക്കിസ്ഥാന്റെ സുരക്ഷാ ഏജൻസികളിൽ നിന്നുള്ളവരായിരുന്നു. താമസിയാതെ മറ്റെല്ലാ യാത്രക്കാരും വിമാനത്തിൽ നിന്നിറങ്ങി രണ്ട് എയർപോർട്ട് ബസുകൾ ടെർമിനൽ കെട്ടിടത്തിലേക്ക് കൊണ്ടുവന്നു. വൈകാതെ തന്നെ അവരെ എയർപോർട്ട് ലോഞ്ചിലേക്ക് കൊണ്ടുപോയി.
ചായയും ലഘുഭക്ഷണവും നൽകി യാത്രക്കാരെ സ്വീകരിച്ചു. യാത്രക്കാരെ അഭിവാദ്യം ചെയ്യാനുള്ള പാക്കിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരുടെ അവസരമായിരുന്നു അത്. ടീമിനെ നയിച്ചത് മറ്റാരുമല്ല, അന്നത്തെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനുമായ സുൽഫിക്കർ അലി ഭൂട്ടോ ആയിരുന്നു.
യാത്രക്കാരുമായി സംസാരിച്ച ശേഷം ഭൂട്ടോ തന്നോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ യാത്രക്കാരെ ക്ഷണിച്ചിരുന്നു. വിമാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരൻ എന്ന നിലയിൽ അദ്ദേഹം ഫയാസിനെ കൂടെ ചേർത്തുപിടിച്ചിരുന്നു. എന്നെ കണ്ടതിൽ അദ്ദേഹം വളരെ സന്തോഷവാനാണെന്ന് തോന്നി. ഞങ്ങൾ തമ്മിൽ കുറെ സംസാരിച്ചു. എന്റെ വിദ്യാഭ്യാസം, കുടുംബം, ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ വളരെ ആവേശഭരിതനായിരുന്നു എന്നും ഫയാസ് പറയുന്നു. ഇതിനിടെ ഹൈജാക്കിങ് വിശദീകരിക്കാൻ ഭൂട്ടോയുടെ പത്രസമ്മേളനവും നടന്നു. ലാഹോർ വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പിർസാഡ ഫയാസിനൊപ്പം ഇരിക്കാൻ ഭൂട്ടോയെ പ്രേരിപ്പിച്ചു എന്നതാണ് ശ്രദ്ധേയം.
സന്ധ്യയായപ്പോൾ എല്ലാ യാത്രക്കാരെയും എയർപോർട്ട് ടെർമിനലിൽ നിന്ന് രണ്ട് ബസുകളിൽ കയറ്റി. എന്നാൽ, കൊണ്ടുപോകാൻ ബാഗേജുകളൊന്നും ലഭിച്ചില്ല. കൊണ്ടുപോയ സാധനങ്ങളെല്ലാം വിമാനത്തിൽ തന്നെ കിടന്നു. ലഹോറിലെ റോഡുകളിലൂടെ ബസുകൾ നീങ്ങുമ്പോൾ സുരക്ഷാ സംഘം ബസുകൾ വളഞ്ഞു. റോഡുകളിലെ കാഴ്ചകൾ ഞങ്ങൾ കൗതുകത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ധാരാളം കെട്ടിടങ്ങളും വാഹനങ്ങളുമുള്ള ലഹോർ തിരക്കേറിയ ഒരു നഗരമായി കാണപ്പെട്ടുവെന്നും ഫയാസ് ഓർമിക്കുന്നു.
ഒടുവിൽ ബസുകൾ ലഹോർ ഹോട്ടലിൽ നിർത്തി. ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലെ തോന്നിക്കുന്ന കെട്ടിടം– ഫയാസ് ഓർക്കുന്നു. എല്ലാ യാത്രക്കാരോടും അങ്ങേയറ്റം ആതിഥ്യമരുളുകയായിരുന്നു പാക്കിസ്ഥാനികൾ. ഞങ്ങളെ നന്നായി പരിപാലിക്കുന്നു. പക്ഷേ ഞങ്ങളുടെ മുറികളിൽ റേഡിയോ സെറ്റുകളോ ടിവികളോ പത്രങ്ങളോ ഇല്ലായിരുന്നു എന്നും ഫയാസ് ഓർക്കുന്നു.
അനുമതിയില്ലാതെ പരസ്പരം മുറികൾ സന്ദർശിക്കരുതെന്ന് പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരോട് പറഞ്ഞിരുന്നു. എന്നാലും യാതൊരു നിയന്ത്രണവുമില്ലാതെ ഇടനാഴിയിൽ ചുറ്റിക്കറങ്ങാൻ തനിക്ക് കഴിഞ്ഞുവെന്ന് ഫയാസ് ഓർമിക്കുന്നു. തന്റെ സഹയാത്രക്കാരുടെ മുറികൾ പോലും സന്ദർശിച്ചുവെന്നും ആരും അതിനെ എതിർത്തില്ലെന്നും ഫയാസ് പറയുന്നു.
ഇതിനിടെ യാത്രക്കാരിൽ ചിലർ പത്രങ്ങൾ ചോദിച്ചു. മറ്റു യാത്രക്കാർക്ക് വേണ്ടി ഫയാസ് ആണ് പത്രങ്ങളും റേഡിയോ സെറ്റുകളും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിപ്പിച്ചത്. ഈ വിഷയത്തിൽ തന്റെ മുതിർന്നവരിൽ നിന്ന് അനുമതി വേണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞ് മടങ്ങി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം യാത്രക്കാർക്ക് പത്രങ്ങൾ ലഭിച്ചുവെങ്കിലും റേഡിയോ സെറ്റുകളൊന്നും ലഭിച്ചില്ല. ഒന്നാം പേജിൽ യാത്രക്കാരും ഫയാസും ആദ്യം ശ്രദ്ധിച്ചത് ഹൈജാക്കിങ്ങിന്റെ വാർത്തയും ഭൂട്ടോയുടെ പത്രസമ്മേളന ഫോട്ടോയും ഫയാസിനെയുമാണ്.
പകൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിച്ചു. പുതിയ കാരം ബോർഡുകൾ, ചെസ്സ് ബോർഡുകൾ, പ്ലേയിങ് കാർഡുകൾ, മറ്റ് ചില ഇൻഡോർ ഗെയിമുകൾ എന്നിവ യാത്രക്കാർക്ക് അവരുടെ മുറികളിലെത്തിച്ചു. കുറഞ്ഞത് ഇടപഴകാനും അവർക്ക് സമയം കളയാനും എന്തെങ്കിലും ഉണ്ടായിരുന്നു. ഹോട്ടൽ ജനാലകളിൽ നിന്ന് തെരുവുകളിലെ ജീവിതം യാത്രക്കാർക്ക് കാണാൻ കഴിയുമെങ്കിലും അവർക്ക് ജാലകങ്ങളൊന്നും തുറക്കാൻ അനുവാദമില്ലായിരുന്നു.
യാത്രക്കാർ ആകാംക്ഷയോടെ അവരുടെ സമയം നീക്കുന്നതിനിടയിൽ ഇന്ത്യയും പാക്കിസ്ഥാനും യാത്രക്കാരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ അഭയത്തിനു പുറമേ ജെകെഎൻഎൽഎഫിലെ ജയിലിൽ കിടക്കുന്ന രണ്ട് ഡസൻ അംഗങ്ങളെ മോചിപ്പിക്കണമെന്ന് ഹൈജാക്കർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് അതൊരു എളുപ്പ സമയമായിരുന്നില്ല. 1965 ൽ ഏതാനും വർഷങ്ങൾക്കുമുമ്പ് നടന്ന യുദ്ധത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും അത്ര നല്ല ബന്ധത്തിലായിരുന്നില്ല.
രണ്ട് ദിവസത്തെ ആകാംക്ഷകള്‍ക്ക് ശേഷം യാത്രക്കാരോട് പുറപ്പെടാൻ തയാറാകാൻ ആവശ്യപ്പെട്ടു. കൊണ്ടുപോകാൻ രണ്ട് ബസുകൾ ഹോട്ടലിൽ കാത്തിരുന്നു. അവർ എവിടേക്കാണ് പോകുന്നതെന്ന് അപ്പോഴും അറിയില്ലായിരുന്നു. ക്രൂ അംഗങ്ങളും യാത്രക്കാരും ഹോട്ടലിൽ നിന്ന് പുറപ്പെട്ടു. കർശനമായ സുരക്ഷാ ജാഗ്രതയിലാണ് യാത്ര. അരമണിക്കൂറോളം യാത്ര ചെയ്ത അവരെ പഞ്ചാബിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലേക്ക് എത്തിച്ചു.
ഞങ്ങളുടെ ബസുകൾ നിർത്തിയപ്പോൾ ചില ഉദ്യോഗസ്ഥർ യാത്രക്കാരെ അഭിസംബോധന ചെയ്തു. ഞങ്ങൾ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. ഞങ്ങളെ ഹുസൈൻ വാല അതിർത്തിയിൽ വിട്ടയക്കുകയാണെന്ന് പറഞ്ഞു– ഫയാസ് ഓർക്കുന്നു. എല്ലാവരും സന്തോഷിച്ചു. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് യാത്ര തുടർന്നു. പിന്നീട് യാത്രക്കാരെ ബസുകളിൽ കയറ്റി എയർബേസിലേക്ക് കൊണ്ടുപോയി. ഫിറോസ്പൂർ എയർബേസ് ആയിരുന്നു അത്.
ഇന്ത്യൻ വ്യോമസേനയുടെ വിമാനം യാത്രക്കാരെ അമൃത്സറിലേക്ക് കൊണ്ടുപോയി. ഒരു ചെറിയ യാത്രയ്ക്ക് ശേഷം വിമാനം അമൃത്സറിൽ എത്തി. ഇന്ത്യൻ എയർലൈൻസിന്റെ സ്റ്റേഷൻ മാനേജരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും യാത്രക്കാരെ സ്വീകരിച്ചു. അമൃത്സറിൽ യാത്രക്കാരെ രണ്ട് ഗ്രൂപ്പുകളായി വേർതിരിച്ചു: ഒരു സംഘം ഡൽഹിയിലേക്കും മറ്റൊരു സംഘം ജമ്മുവിലേക്കും.
എന്നാൽ എല്ലാ സന്തോഷവും കുറച്ചു സമയത്തേക്ക് മാത്രമായിരുന്നു. ആദ്യ ദിവസങ്ങളിൽ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകർക്ക് വിമാനത്തിനടുത്തേക്ക് പോകാനും രണ്ട് ഹൈജാക്കർമാരുമായി സംസാരിക്കാനും യാതൊരു തടസ്സവുമില്ലായിരുന്നു. ഇതിനിടെ പാക്കിസ്ഥാൻ സുരക്ഷാ ഏജൻസികൾ വിമാനത്തിന് തീയിട്ടു. അതിനടുത്തേക്ക് പോകാൻ ആരെയും അനുവദിച്ചില്ല. വിമാനം റാഞ്ചിയവർ ‘ഇന്ത്യൻ ഏജന്റുമാർ’ ആണെന്നാരോപിച്ച് ഹാഷിമിനെയും അഷ്‌റഫ് ഖുറേഷിയെയും അറസ്റ്റ് ചെയ്യുകയും പിന്നീട് പ്രത്യേക കോടതി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു.
ഇതിനിടെ പശ്ചിമ പാക്കിസ്ഥാനിൽ നിന്ന് കിഴക്കൻ പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങൾക്കും ഇന്ത്യ വ്യോമാതിർത്തി നിരോധിച്ചു. രണ്ട് വ്യത്യസ്ത പ്രദേശങ്ങൾക്കിടയിലുള്ള എല്ലാ ഫ്ലൈറ്റുകളും ശ്രീലങ്ക വഴി ഇന്ത്യയുടെ പടിഞ്ഞാറൻ, കിഴക്കൻ തീരങ്ങളിൽ കൂടുതൽ ദൂരം സഞ്ചരിച്ചായിരുന്നു പോയിരുന്നത്. വ്യോമ ഇടം നിരോധിച്ചതോടെ പശ്ചിമ പാക്കിസ്ഥാൻ വിമാന ഹൈജാക്കിൽ ഗൂഢാലോചന കണ്ടുതുടങ്ങി. തുടർന്ന് അവരുടെ നിഗമനം വന്നു: വിമാനം ഹൈജാക്കിങ് അടിസ്ഥാനപരമായി ഒരു ഇന്ത്യൻ രഹസ്യാന്വേഷണ പ്രവർത്തനമാണ്. കിഴക്കൻ പാക്കിസ്ഥാനിലെ പാക് സൈന്യത്തെ ഒറ്റപ്പെടുത്തുന്നതിനായി ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ നിരോധിക്കുന്നതിനുള്ള ഒരു ഒഴികഴിവായി ഇത് ഉപയോഗിക്കാം. ഹാഷിമും അഷ്‌റഫും ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റുമാർ ആണെന്ന് സംശയിക്കുന്നു. ഇതിനു ശേഷം 1971 ൽ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം തുടങ്ങി. യുദ്ധത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തത് ചരിത്രം.
വിവരങ്ങൾക്ക് കടപ്പാട്: ജികെ മാഗസിൻ
English Summary: 1971 Indian Airlines hijacking