ചൈനയെ നിലയ്ക്കുനിർത്താൻ കൂടുതൽ പ്രതിരോധം! അനുവദിച്ചത് 3.62 ലക്ഷം കോടി രൂപ
Mail This Article
ചൈന, പാക്കിസ്ഥാൻ വെല്ലുവിളികളെ നേരിടാനും ശത്രുക്കളെ നിലയ്ക്കുനിർത്താനും ലക്ഷ്യമിട്ട് 2021 ലെ ബജറ്റിൽ കൂടുതൽ ഫണ്ട് അനുവദിച്ചു. പ്രതിരോധം ശക്തമാക്കാനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 3.62 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചത്. പെൻഷനുകൾ ഒഴികെയുള്ള പ്രതിരോധ ചെലവുകൾക്കായാണ് ഈ തുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.4 ശതമാനം വർധനയാണിത്. 2021 ലെ ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന്റെ മൊത്തം വിഹിതം 4,78,195.62 കോടി രൂപയാണ്.
ആയുധങ്ങൾക്കും നവീകരണത്തിനുമുള്ള വിഹിതം കഴിഞ്ഞ വർഷത്തെ 1,13,734 ലക്ഷം കോടിയിൽ നിന്ന് 2021-22 ൽ 1,35,060 കോടി രൂപയായി ഉയർത്തി. ഇത് 18 ശതമാനം വർധനയാണ് കാണിക്കുന്നത്. അറ്റാക്കിങ് റൈഫിളുകൾ, മിസൈലുകൾ, ലാൻഡ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിർണായക വാങ്ങലുകൾ നടത്താൻ ഇത് സഹായിക്കും. കരസേനയുടെ നവീകരണത്തിനായി കഴിഞ്ഞ വർഷം പ്രതിരോധ സേനയ്ക്ക് ബജറ്റിൽ 20,776 കോടി രൂപ അധിക ഫണ്ട് നൽകിയിരുന്നു.
1.35 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ഉൾപ്പെടുന്ന പ്രതിരോധ ബജറ്റ് 21-22 സാമ്പത്തിക വർഷത്തിൽ 4.78 ലക്ഷം കോടിയായി ഉയർത്തിയതിന് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും പ്രത്യേകം നന്ദി പറയുന്നു. പ്രതിരോധ മൂലധനച്ചെലവിന്റെ 19 ശതമാനം വർധനവാണിത്. മൂലധന വിഹിതത്തിലെ എക്കാലത്തെയും ഉയർന്ന വർധനയാണിത്. 15 വർഷത്തിനുള്ളിൽ പ്രതിരോധത്തിനായി രാജ്യം നീക്കിവെക്കുന്ന ഏറ്റവും വലിയ വിഹിതമാണിതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
കഠിനമായ ശൈത്യകാലത്ത് അമ്പതിനായിരത്തോളം സൈനികരെ വിന്യസിച്ചിരിക്കുന്ന ലഡാക്കിൽ കൂടുതൽ വിന്യാസങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സേനയ്ക്കുള്ള വിഹിതത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, സൈനിക ചെലവിൽ ഇന്ത്യ ചൈനയെക്കാൾ ഏറെ പിന്നിലാണ്. 2014-2019 മുതൽ ചൈന പ്രതിരോധ ബജറ്റിനായി 261.1 ബില്യൺ ഡോളർ ചെലവഴിക്കുന്നുണ്ട്. ഇന്ത്യ ചെലവഴിച്ചത് 71.1 ബില്യൺ ഡോളർ മാത്രമാണ്. അക്കാലത്ത് പാകിസ്ഥാൻ 10.3 ബില്യൺ ഡോളറാണ് ചെലവഴിച്ചത്.
English Summary: Amid border tensions with China, defence budget sees 7.4% hike