ADVERTISEMENT

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നവംബറിൽ നടത്തിയ മിഷന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെയെ വധിക്കാൻ മൊസാദും സംഘവും നടത്തിയ രഹസ്യ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ജ്യൂസ് ക്രോണിക്കിൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

 

മൊസാദ് ഇറാനിലേക്ക് കടത്തിയ ഒരു ടൺ ഭാരമുള്ള അത്യാധുനിക തോക്കാണ് ഇറാനിലെ ആണവ ശാസ്ത്രജ്ഞനെ കൊന്നതെന്നാണ് ജെസി വെളിപ്പെടുത്തുന്നത്. ഈ തോക്ക് പീസ് പീസായാണ് ഇസ്രയേലിൽ നിന്ന് ഇറാനിലേക്ക് കടത്തിയത്. അതും മാസങ്ങളെടുത്ത് വിവിധ പാക്കുകളിലായാണ് കടത്തിയത്. പിന്നീട് എട്ട് മാസത്തെ ശക്തമായ നിരീക്ഷണത്തിനു ശേഷമാണ് ഇറാനിയൻ പൗരന്മാർ ഉൾപ്പെടുന്ന 20 പേർ അടങ്ങുന്ന മൊസാദിന്റെ ചാരസംഘം ഹൈടെക് കൊലപാതകം നടത്തിയതെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഫക്രിസാദെയെ വധിച്ചതോടെ ഇറാനു ആണവമേഖലയിൽ ഒരു തിരിച്ചുവരവ് നടത്താൻ കുറഞ്ഞത് ആറു വർഷമെടുക്കുമെന്നായിരുന്നു ഇസ്രയേലിന്റെ നിഗമനം.

2020 നവംബർ 27ന് യാത്രയ്ക്കിടെ മൊഹ്‌സീൻ ഫക്രിസാദെയുടെ കാറിൽ വെടിയേറ്റ നിലയിൽ. ഫയൽ ചിത്രം: IRIB NEWS AGENCY / AFP
2020 നവംബർ 27ന് യാത്രയ്ക്കിടെ മൊഹ്‌സീൻ ഫക്രിസാദെയുടെ കാറിൽ വെടിയേറ്റ നിലയിൽ. ഫയൽ ചിത്രം: IRIB NEWS AGENCY / AFP

 

അതേസമയം, ഫക്രിസാദെയുടെ മരണം ഇറാനു ഒരു ആണവ ബോംബ് സ്വന്തമാക്കാൻ ഏകദേശം രണ്ട് വർഷം വരെ സമയമെടുക്കുമെന്ന് ഇസ്രയേൽ വിദഗ്ധർ പറയുന്നുണ്ട്. ഇറാനു തിരിച്ചുവരവ് നടത്താൻ കുറഞ്ഞത് അഞ്ച് വർഷത്തോളം സമയമെടുക്കുമെന്ന് വരെ വാദിക്കുന്നവരുണ്ട്.

 

‘ബോംബിന്റെ പിതാവ്’ എന്നറിയപ്പെടുന്ന 59 കാരനായ മൊഹ്‌സെൻ ഫക്രിസാദെ കഴിഞ്ഞ വർഷം നവംബർ 27 നാണ് കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ അബ്സാർഡിൽ ഭാര്യയോടും 12 അംഗരക്ഷകരോടും ഒപ്പം യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മരിച്ചത്. കൃത്യമായ ഓട്ടോമേറ്റഡ് ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഭാര്യയെയോ സുരക്ഷാ സംഘത്തെയോ ആക്രമിച്ചില്ല.

 

എന്നാൽ, ഫക്രിസാദെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരു രഹസ്യാന്വേഷണ ഏജൻസിയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. കൊലപാതകത്തിനു ഉപയോഗിച്ച ആയുധം നിസ്സാൻ പിക്കപ്പിലാണ് ഘടിപ്പിച്ചിരുന്നത്. ഇസ്രായേലിന്റെ ചാര ഏജൻസി മാത്രമാണ് ഇത്തരത്തിൽ ആക്രമണം നടത്താറുള്ളതെന്നാണ് ജെസി വെബ്സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നത്.

Fakhrizadeh-attack

 

അമേരിക്കൻ ഇടപെടലില്ലാതെ ഇസ്രയേൽ മാത്രമാണ് ഇത് നടത്തിയതെന്ന് ജെസി റിപ്പോർട്ടിൽ പറയുന്നുണ്ട്. ആക്രമണത്തിനു മുൻപ് യുഎസ് ഉദ്യോഗസ്ഥർക്ക് ഒരു ചെറിയ സൂചന മാത്രമാണ് നൽകിയിട്ടുള്ളൂവെന്നാണ് രാജ്യാന്തര രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചത്.

 

ഇറാൻ നേതൃത്വത്തെ ഞെട്ടിച്ച മൊസാദിന്റെ ധീരമായ നീക്കം വിജയിച്ചുവെന്ന് പറയാം. ദൗത്യം നടത്താൻ ഇറാനികളുടെ തന്നെ സഹായവും തേടി. ബെഞ്ചമിൻ നെതന്യാഹുവിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിച്ച ഏറ്റവും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരിൽ ഒരാളായ ജേക്കബ് നാഗൽ പറഞ്ഞത്, ഫക്രിസാദെ നിരവധി ആണവ ആയുധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ മൊസാദിന്റെ കൈവശമുണ്ടായിരുന്നു എന്നാണ്.

 

ഫക്രിസാദെ ടെഹ്‌റാന്റെ പ്രാന്തപ്രദേശത്ത് വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ ഇറാനിയൻ ഭരണകൂടം ശരിക്കും അമ്പരന്നു. ലോകമെമ്പാടും വാർത്തകൾ സൃഷ്ടിക്കുകയും ചെയ്തു. ആക്രമണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ദൗത്യത്തിന് പിന്നിലാരാണെന്നതിന് തെളിവുകൾ അവതരിപ്പിക്കാൻ ഇറാന് സാധിച്ചിട്ടുമില്ല.

 

59 കാരനായ ന്യൂക്ലിയർ സയന്റിസ്റ്റ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ആർക്കും അറിയില്ല. അദ്ദേഹത്തെ ആയുധധാരികൾ വെടിവച്ചുകൊന്നു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. പിന്നീട്, നിര്‍മിത ബുദ്ധി, സാറ്റലൈറ്റ് വഴി പ്രവർത്തിക്കുന്ന തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ഒരു റെവല്യൂഷണറി ഗാർഡ്സ് ഉദ്യോഗസ്ഥൻ ആരോപിച്ചിരുന്നു.

mossad-representation

 

അത്തരമൊരു ഉപകരണം എവിടെ നിന്നാണ് വന്നതെന്നും അത് എങ്ങനെ സജ്ജീകരിച്ചുവെന്നും വിശദീകരിക്കാൻ ഇറാനു സാധിച്ചില്ല. ഈ പ്രവർത്തനം ഒരു പെട്ടെന്നുള്ള നീക്കമാണോ അതോ മാസങ്ങളായി ആസൂത്രണം ചെയ്തതാണോ എന്ന് ആർക്കും അറിയില്ല. നിരവധി വാദങ്ങൾ ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ആർക്കും കൃത്യമായി അറിയില്ല.

 

കൊറോണ വൈറസ് ഭീഷണിയിൽ ലോകം ഒന്നടങ്കം പ്രതിസന്ധിയിലായതോടെ 2020 മാർച്ചിലാണ് ഫക്രിസാദെയെ കൊല്ലാനുള്ള തന്ത്രം പ്രാവർത്തികമാക്കാൻ തുടങ്ങിയത്. ആദ്യം ഇസ്രയേൽ ചാരന്മാരുടെ ഒരു സംഘത്തെ ഇറാനിലേക്ക് അയച്ചു. അവര്‍ അവിടെ പ്രാദേശിക ഏജന്റുമാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാൻ തുടങ്ങി.

 

20 ലധികം പ്രവർത്തകരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. ഇത്തരം സങ്കീർണവും അപകടകരവുമായ ദൗത്യത്തിനായി ഒരു വലിയ സംഘം തന്നെ വേണ്ടിയിരുന്നു. പിന്നീട് കൃത്യമായ നിരീക്ഷണ പ്രവർത്തനം ആരംഭിച്ചു. ടീം വളരെ വിശദമായ, ഓരോ മിനിറ്റിലും ഒരു പദ്ധതി തയാറാക്കിയിരുന്നു. എട്ടുമാസക്കാലം, അവർ ഫക്രിസാദെയുടെ പിന്നാലെയായിരുന്നു. അദ്ദേഹത്തോടൊപ്പം അവരും ഉണർന്നു, അവരോടൊപ്പം ഉറങ്ങി, അവരോടൊപ്പം യാത്ര ചെയ്തു. എല്ലാ ദിവസവും രാവിലെ ഫക്രിസാദെ ആഫ്റ്റർ ഷേവ് ഉപയോഗിച്ചിരുന്നെങ്കിൽ മൊസാദ് ഏജന്റുമാർ അതു പോലും മണത്തറിയുമായിരുന്നു... ഇത്രയും അടുത്തായിരുന്നു അവരിൽ പലരും ഫക്രിസാദെയെ പിന്തുടർന്നിരുന്നത്.

 

പിന്നീട് ഏറെ നിരീക്ഷണങ്ങൾക്ക് ശേഷം ടെഹ്‌റാനിൽ നിന്ന് കിഴക്കോട്ടുള്ള റോഡിൽ വച്ച് ശാസ്ത്രജ്ഞനെ കൊല്ലാൻ തീരുമാനിച്ചു. വെള്ളിയാഴ്ച ടെഹ്‌റാനിൽ നിന്ന് ഫക്രിസാദെ അവിടേക്ക് പോയതായി സംഘത്തിന് അറിയാമായിരുന്നു. അവർക്ക് ഫക്രിസാദെയുടെ ദൈനംദിന റൂട്ട്, വാഹനത്തിന്റെ വേഗം, സമയം എന്നിവ കൃത്യമായ അറിയാമായിരുന്നു. ഒപ്പം പുറത്തിറങ്ങാൻ ഏത് ഡോറുകളാണ് ഉപയോഗിക്കുന്നതെന്ന് വരെ അവർക്ക് കൃത്യമായി അറിയാമായിരുന്നു.

 

നിരവധി മാസങ്ങളെടുത്താണ് ഒരു ടൺ ഭാരമുള്ള തോക്ക് പീസ് പീസായി ഇസ്രയേലിൽ നിന്ന് ഇറാനിലേക്ക് കടത്തിയത്. ഇതോടൊപ്പം സ്‌ഫോടകവസ്തുക്കളും കടത്തിയിരുന്നു. റോഡിന്റെ അരികിൽ നിർത്തിയിട്ടിരുന്ന നിസ്സാൻ പിക്ക് അപ്പ് ട്രക്കിനുള്ളിലാണ് ഭീമൻ തോക്ക് സ്ഥാപിച്ചിരുന്നത്. ഇതെല്ലാം തകർക്കാൻ ബോംബും സ്ഥാപിച്ചിരുന്നു.

 

നവംബർ 27 ന് 12 അംഗരക്ഷകരുമായി ഒരു കാറിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫക്രിസാദെ. ഈ സമയത്ത് സമീപത്തെല്ലാം ഇസ്രയേലി ചാരന്മാരുണ്ടായിരുന്നു. ഫ്രക്രിസാദെയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും അകലെ നിന്ന് തോക്ക് പ്രവർത്തിപ്പിക്കാൻ കാത്തിരിക്കുകയും ചെയ്യുകയായിരുന്നു അവർ.

 

നിശ്ചിത സ്ഥലത്ത് കാർ കടന്നുപോകുമ്പോൾ, അവർ ബട്ടൺ അമർത്തി, വെടിയുതിർത്തു. പതിമൂന്ന് വെടിയുണ്ടകൾ ഫക്രിസാദെ തലയ്ക്കടിച്ചു, 10 ഇഞ്ച് അകലെ ഇരുന്ന ഭാര്യക്ക് പോലും പരുക്കേറ്റില്ല. ശാസ്ത്രജ്ഞന്റെ സുരക്ഷാ മേധാവി തന്റെ ബോസിനെ രക്ഷിക്കാൻ ശ്രമിച്ചതിനാൽ നാല് വെടിയുണ്ടകളേറ്റിട്ടുണ്ടെന്ന് ഇറാൻ അധികൃതർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നാണ് ഓപ്പറേഷനുമായി പ്രവര്‍ത്തിച്ച അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

 

കൊല്ലാൻ നിരവധി മാർഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതായിരുന്നു ഏറ്റവും കൃത്യമെന്നാണ് സംഘത്തിലെ ഒരാൾ ജെസി മാധ്യമത്തിനോട് പറഞ്ഞത്. ടാർഗെറ്റ് കൈവരിക്കുമെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും മികച്ച മാർഗമായിരുന്നു അത്, ഫക്രിസാദെ മാത്രം. മറ്റാർക്കും ഉപദ്രവമുണ്ടാക്കാതിരിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും മറ്റൊരു ഏജന്റ് പറഞ്ഞു.

 

ആക്രമണത്തിന് ശേഷം മൊസാദ് ടീം രക്ഷപ്പെട്ടപ്പോൾ, ഒരു ടൺ ഭാരമുള്ള ആയുധം സ്വയം പൊട്ടിത്തെറിച്ചു. ഇത് സംഭവസ്ഥലത്തെ ആശയക്കുഴപ്പം വർധിപ്പിച്ചു. ‘ദൈവത്തിന് നന്ദി, ഞങ്ങൾ സംഘത്തിലെ എല്ലാവരെയും രക്ഷപ്പെടുത്തി, അവരിൽ ആരെയും പിടിച്ചില്ലെന്നും ഓപ്പറേഷനുമായി പരിചയമുള്ള ഒരാൾ പറഞ്ഞു. കൊലപാതകത്തിന്റെ ആഘാതം വളരെ ആഴമുള്ളതായിരുന്നു, അത് മൊസാദിന്റെ ഉന്നതരെപ്പോലും അദ്ഭുതപ്പെടുത്തി എന്നാണ് അറിയുന്നത്.

 

English Summary: Mossad Killed Iranian Nuclear Scientist Using A One-Ton Automated Gun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com