ഇറാൻ പിന്തുണയുള്ള സൈനിക കേന്ദ്രത്തിൽ അമേരിക്കയുടെ വ്യോമാക്രമണം, ഉത്തരവ് ബൈഡന്റേത്
Mail This Article
ഇറാന്റെ പിന്തുണയുള്ള സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരമാണ് സിറിയയിലെ ഇറാൻ പിന്തുണയുള്ള സൈനിക താവളങ്ങളിൽ ആക്രമണം നടത്തിയത്. ആക്രണത്തിൽ പതിനേഴോളം പേർ മരിക്കുകയും ആയുധങ്ങൾ വഹിച്ചിരുന്ന വാഹനങ്ങളും കെട്ടിടങ്ങളും തകർക്കുകയും ചെയ്തു.
അടുത്തിടെ ഇറാക്കിൽ നടന്ന മിസൈൽ ആക്രമണങ്ങളുടെ പിന്നിൽ ഇറാൻ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഈ ആക്രമണത്തെക്കുറിച്ച് അമേരിക്ക ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സിറിയയിലെ ആക്രമണം. ഇറാക്കിലെ യുഎസ് താവളത്തിനു നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകൾ ഇറാനിൽ നിർമിച്ചതാണെന്നാണ് അമേരിക്കയുടെ വാദം.
സിറിയൻ പ്രദേശത്തെ ഇറാൻ പിന്തുണയുള്ള സൈനിക കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ഇറാക്കിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് വ്യോമാക്രമണമെന്നും അവർ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് വ്യോമാക്രമണത്തിന് ഉത്തരവിട്ടതെന്നും പെന്റഗൺ സ്ഥിരീകരിച്ചു.
വ്യോമാക്രമണത്തിൽ ഇറാൻ അനുകൂല 17 പേര്‍ കൊല്ലപ്പെട്ടതായി യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ നിരവധി തവണ യുഎസ് കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടന്നിരുന്നു. ഇതെല്ലാം ഇറാന്റെ പിന്തുണയോടെയാണ് എന്നാണ് അമേരിക്ക ആരോപിക്കുന്നത്.
English Summary: U.S. Conducts Air Strikes Against Iranian-Backed Militia Facilities in Syria: Pentagon