എട്ട് റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിലെത്തിക്കാൻ യുഎഇ വ്യോമസേന സഹായിക്കും
Mail This Article
ഏപ്രിൽ ആദ്യത്തിൽ ഫ്രാൻസിൽ നിന്ന് തിരിക്കുന്ന എട്ട് റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിലെത്തിക്കാൻ യുഎഇ വ്യോമസേന സഹായിക്കും. ഫ്രാൻസിൽ നിന്ന് ബംഗാളിലെ ഹസിമാരയിലെ വ്യോമസേനാ താവളത്തിലേക്ക് പറക്കുന്ന റഫാൽ പോർവിമാനങ്ങൾക്ക് മിഡ് എയർ ഇന്ധനം നിറയ്ക്കാൻ യുഎഇ വ്യോമസേനയുടെ എയർബസ് മൾട്ടി-റോൾ ട്രാൻസ്പോർട്ട് ടാങ്കർ സഹായിക്കുമെന്നാണ് അറിയുന്നത്.
റഫാലുകൾക്ക് നിർത്താതെ പറക്കാൻ വേണ്ട ഇന്ധനം യുഎഇ വ്യോമസേനയുടെ എയർബസ് 330 മൾട്ടി-റോൾ ട്രാൻസ്പോർട്ട് ടാങ്കറുകളാണ് നൽകുക. ബംഗാളിലെ ഹസിമാരയിലേക്കാണ് എട്ട് റഫാൽ പോർവിമാനങ്ങളും എത്തുന്നത്. ഇതോടെ രാജ്യത്ത് റഫാൽ പോർവിമാനങ്ങളുടെ രണ്ടാമത്തെ താവളവും ഏപ്രിലിൽ സജീവമാകും.
ഫ്രാൻസിലെ ബാർഡോ-മെറിഗ്നാക് താവളത്തിൽ നിന്ന് എട്ട് മണിക്കൂർ നിർത്താതെ പറന്നാണ് ബംഗാളിലെ ഹസിമാര താവളത്തിൽ പോർവിമാനങ്ങൾ എത്തിച്ചേരുക. നേരത്തെ പോർവിമാനങ്ങൾക്ക് മിഡ്–എയർ ഇന്ധനം നിറയ്ക്കാൻ സഹായം നൽകിയിരുന്നത് ഫ്രാൻസ് തന്നെയായിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളുടെ സഹായത്തോടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ജൂലൈ 29 ന് അഞ്ച് റഫാൽ പോര്‍വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നിർത്താതെ ഇന്ത്യയിലേക്ക് പറന്നപ്പോൾ നാല് തവണ ഫ്രഞ്ച് എംആർടിടി ഉപയോഗിച്ച് ഇന്ധനം നിറച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ മിഡ് എയർ ഇന്ധനം നിറയ്ക്കൽ സംവിധാനം യുദ്ധവിമാനങ്ങളുടെ വേഗം കുറയ്ക്കുന്നുവെന്ന മുൻ അനുഭവത്തെത്തുടർന്നാണ് യുഎഇയോട് സഹായം അഭ്യർഥിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: UAE Air Force to help 8 Rafale fighters reach India