ADVERTISEMENT

വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ പുറത്തെ കാഴ്ചകള്‍ കാണാവുന്ന പ്രത്യേകതരം കണ്ണടകള്‍ അമേരിക്കൻ സൈനികര്‍ക്ക് നല്‍കും. സംഘര്‍ഷ, യുദ്ധമേഖലകളില്‍ സഞ്ചരിക്കുമ്പോള്‍ വാഹനത്തിനു പുറത്തേക്കിറങ്ങി നിരീക്ഷിക്കുകയെന്ന അപകടം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ഡിഫന്‍സ് വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്ട്രിബ്യൂഷന്‍ സര്‍വീസാണ് ഇക്കാര്യം അറിയിച്ചത്. 

 

യുദ്ധമേഖലയില്‍ ഏറ്റവും മുന്നിലുള്ള സൈനികരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഇന്റഗ്രേറ്റഡ് ഓഗ്‌മെന്റഡ് വിഷന്‍ സിസ്റ്റം കണ്ണടകളാണ് അമേരിക്ക സ്വന്തം സൈനികര്‍ക്ക് നല്‍കുക. പതിനായിരക്കണക്കിന് കണ്ണടകള്‍ സൈനികര്‍ക്ക് ആവശ്യമായി വരും. പ്രത്യേക സൈനിക വാഹനങ്ങളിലെ പുറത്തെ കാഴ്ചകള്‍ക്ക് പുറമേ ഇരുട്ടില്‍ കാണുന്നതിനും വളവുകള്‍ക്കപ്പുറത്തെ പരിശോധന നടത്താനും തുടങ്ങി ഡിജിറ്റല്‍ ഭൂപടങ്ങള്‍ കണ്ണിനു മുന്നില്‍ കാണിക്കാനും തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറാനും വരെ ഈ കണ്ണട വഴി സാധിക്കും.

 

സൈന്യത്തിനു ലഭ്യമായ പല വിവരങ്ങളും അതിവേഗത്തില്‍ സൈനികരിലേക്ക് എത്തിക്കാന്‍ ഈ കണ്ണടകള്‍ക്ക് കഴിയും. പലപ്പോഴും യൂണിഫോമിനുള്ളിലെ പോക്കറ്റില്‍ നിന്നും ഭൂപടമെടുത്ത് നോക്കുന്നതിനേക്കാള്‍ കണ്ണിനു മുന്നില്‍ തന്നെ ആവശ്യമായ പ്രദേശത്തിന്റെ ഭൂപടം തെളിയുന്നത് സൈനിക നീക്കങ്ങളുടെ വേഗവും കാര്യക്ഷമതയും കൂട്ടും. ഇരുട്ടില്‍ ശത്രുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന തെര്‍മ്മല്‍ ഇമേജിങ് വിഷന്‍ ഉപകരണങ്ങളില്‍ നിന്നുള്ള കാഴ്ചകളും ഈ കണ്ണടക്ക് മുന്നില്‍ തെളിയും. ആവശ്യമെങ്കില്‍ ഡ്രോണുകളിലെ കാഴ്ചകളും ഈ കണ്ണടയിലൂടെ കാണാം.

 

40000 ഐഎവിഎസ് കണ്ണടകള്‍ വാങ്ങാനായി ഒരു ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ലഭ്യമായാല്‍ മുന്‍നിരയിലെ സൈനികര്‍ക്കെല്ലാം ഈ കണ്ണടകള്‍ എത്തിക്കാന്‍ അമേരിക്കക്കാകും. എന്നാല്‍ 20 ശതമാനം തുക മാത്രമേ ഈ പദ്ധതിക്കുവേണ്ടി അമേരിക്കന്‍ കോണ്‍ഗ്രസ് അനുവദിച്ചിട്ടുള്ളൂവെന്നത് പ്രതീക്ഷിച്ച സൈനികരിലേക്കെല്ലാം എത്തുന്നത് വൈകിപ്പിക്കും. എങ്കിലും യുദ്ധമേഖലയില്‍ അമേരിക്കന്‍ സൈനികര്‍ക്ക് സാങ്കേതികവിദ്യയുടെ പ്രകടമായ മേല്‍ക്കൈ നല്‍കുന്നതാണ് ഈ കണ്ണടകള്‍.

 

English Summary: The US Army's New Goggles Let Troops See Through Solid Walls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT