മൂന്ന് റഫാലുകൾ ഇന്ത്യയിലെത്തിക്കാൻ സഹായിച്ചത് യുഎഇ വ്യോമസേന
Mail This Article
നാലാം ബാച്ചിൽ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. ഫ്രാൻസിൽ നിന്ന് നേരിട്ട് പറന്ന 3 പോർവിമാനങ്ങൾ ഇന്ത്യയിലെത്തിക്കാൻ യുഎഇ വ്യോമസേനയാണ് സഹായിച്ചത്. മിഡ് എയർ ഇന്ധനം നിറയ്ക്കാൻ യുഎഇ വ്യോമസേനയുടെ എയർബസ് മൾട്ടി-റോൾ ട്രാൻസ്പോർട്ട് ടാങ്കർ ആണ് ഉപയോഗിച്ചത്.
റഫാൽ ജെറ്റുകൾക്ക് ഇന്ധനം നൽകിയതിനു യുഎഇ വ്യോമസേനയ്ക്ക് ഇന്ത്യൻ വ്യോമസേന നന്ദി പറഞ്ഞു. ഇരു വ്യോമസേനകളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് ഇതെന്ന് ഇന്ത്യയുടെ വ്യോമസേനാ വക്താവ് പറഞ്ഞു.
ഫ്രാൻസിലെ ബാർഡോ-മെറിഗ്നാക് വ്യോമതാവളത്തിൽ നിന്നാണ് റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നത്. 7,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് റഫാലുകൾ ഇന്ത്യയിൽ ലാൻഡ് ചെയ്തത്. ഇതോടെ ഇന്ത്യയിലെത്തിയ മൊത്തം റഫാലുകളുടെ എണ്ണം 14 ആയി.
നേരത്തെ പോർവിമാനങ്ങൾക്ക് മിഡ്–എയർ ഇന്ധനം നിറയ്ക്കാൻ സഹായം നൽകിയിരുന്നത് ഫ്രാൻസ് തന്നെയായിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളുടെ സഹായത്തോടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ജൂലൈ 29 ന് അഞ്ച് റഫാൽ പോര്‍വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നിർത്താതെ ഇന്ത്യയിലേക്ക് പറന്നപ്പോൾ നാല് തവണ ഫ്രഞ്ച് എംആർടിടി ഉപയോഗിച്ച് ഇന്ധനം നിറച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ മിഡ് എയർ ഇന്ധനം നിറയ്ക്കൽ സംവിധാനം യുദ്ധവിമാനങ്ങളുടെ വേഗം കുറയ്ക്കുന്നുവെന്ന മുൻ അനുഭവത്തെത്തുടർന്നാണ് യുഎഇയോട് സഹായം അഭ്യർഥിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: 3 more Rafales land in India; IAF thanks UAE for mid-air refueling