ചെങ്കടലിൽ ഇറാന്റെ കപ്പലിൽ സ്ഫോടനം, ആക്രമണത്തിനു പിന്നിൽ ഇസ്രയേലെന്ന് സൂചന
Mail This Article
ചെങ്കടലിൽ നങ്കൂരമിട്ട ഇറാന്റെ ചരക്കുകപ്പലിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. ബോംബാക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു. വർഷങ്ങളായി യെമനിനോട് ചേർന്ന ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിനു നേരെയാണ് ആക്രമണം. ഈ കപ്പലിനെതിരെ നേരത്തെയും വിവാദങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, തങ്ങളുടെ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ഇസ്രയേലിന്റെ ആക്രമണമെന്നും സൂചനയുണ്ട്.
ആക്രമിക്കപ്പെട്ടത് ചരക്കുകപ്പലാണെന്ന് ഇറാൻ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇത് സൈനികർ ഉപയോഗിക്കുന്ന കപ്പലാണെന്നും ഈ പ്രദേശത്തു കൂടി പോകുന്ന കപ്പലുകൾക്ക് സംരക്ഷണം നൽകാനും മറ്റ് രഹസ്യ നീക്കങ്ങൾക്കുമായി ഇറാൻ ഉപയോഗിച്ചിരുന്നുവെന്നും ആരോപണമുണ്ട്. അതേസമയം, ഇറാനും അമേരിക്ക ഉൾപ്പടെയുള്ള ലോക രാജ്യങ്ങളും തമ്മിൽ ആണവ കരാർ ചർച്ചകൾക്ക് തുടക്കമിട്ട സമയത്താണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഇറാനുമായുള്ള ആണവ കരാറിൽ ഇസ്രയേലിന് താൽപര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ജിബൂട്ടി തീരത്തിനടുത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ വാണിജ്യ കപ്പൽ എംവി സാവിസിൽ സ്‌ഫോടനമുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് സെയ്ദ് ഖതിബ്സാദെ പറഞ്ഞു. സ്ഫോടനത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് സാങ്കേതിക അന്വേഷണം നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. ഇക്കാര്യത്തിൽ രാജ്യാന്തര സംഘടനകളിലൂടെ ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും ഇറാൻ അറിയിച്ചു.
ചെങ്കടലിലെയും ഏദൻ ഉൾക്കടലിലെയും കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി ഏകോപിപ്പിച്ച് വിന്യസിച്ച കപ്പലാണിതെന്നും ഇറാൻ വക്താവ് ഖതിബ്സാദെ പറഞ്ഞു. 2000 നും 2010 നും ഇടയിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ നടത്തിയ ആക്രമണത്തെത്തുടർന്ന് പല വിദേശ രാജ്യങ്ങളും ഈ പ്രദേശത്ത് സംരക്ഷണ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
കപ്പല്‍ തകർക്കാൻ 'മാഗ്നെറ്റിക് മൈനുകൾ' (ചെറിയ ബോംബുകൾ) ആണ് പ്രയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. മാഗ്നെറ്റിക് മൈനുകൾ മൂലം സാവിസ് കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിലെ സ്റ്റേറ്റ് ഷിപ്പിങ് കമ്പനിയായ ഐആർഐഎസ്‌എല്ലിന്റെ ഉടമസ്ഥതയിലുള്ള ഒരു പൊതു ചരക്കുകപ്പലാണ് സാവിസ് എന്ന് മറൈൻ ട്രാഫിക് വെബ്സൈറ്റിലെ ഡേറ്റ വ്യക്തമാക്കുന്നു.
English Summary: Iran ship in Red Sea blast, suspicion falls on Israel