ADVERTISEMENT

ഇന്ന് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ലജ്ജിപ്പിക്കുന്ന തോൽവികളിലൊന്നിന്റെ അറുപതാം വാർഷികമാണ്. തങ്ങളുടെ സമീപരാജ്യവും ഒരു കാലത്ത് അമേരിക്കൻ സംരംഭകത്വത്തിന്റെ ഈറ്റില്ലവുമായിരുന്ന ക്യൂബയിലെ കാസ്‌ട്രോ ഭരണകൂടത്തെ മുളയിൽ തന്നെ നുള്ളാൻ സിഐഎ നടത്തിയ അതീവ നാടകീയമായ പദ്ധതി തിരിച്ചടിച്ചു. ലോകശ്രദ്ധ നേടിയ ആ സംഭവം ഇന്നു ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് ബേ ഓഫ് പിഗ്‌സ് ആക്രമണം എന്ന പേരിലാണ്.

 

∙ ക്യൂബയിലെ കരട്

 

1959നു മുൻപ് ക്യൂബ യുഎസിന് ഒരു എതിരാളിയേ അല്ലായിരുന്നു, മറിച്ച് പ്രിയരാജ്യമായിരുന്നു. അന്ന് ക്യൂബ ഭരിച്ച ഏകാധിപതിയായ ജനറൽ ഫുൽജനികോ ബാറ്റിസ്റ്റ തീർത്തും അമേരിക്കൻ പക്ഷപാതിത്വം പുലർത്തി.ക്യൂബയിലെ സംരംഭങ്ങളിൽ പകുതിയും നിയന്ത്രിച്ചത് അമേരിക്കയിൽ നിന്നുള്ള ധനികരും മറ്റു കമ്പനികളുമായിരുന്നു. ക്യൂബയിൽ നിന്നുള്ള പ്രധാന കയറ്റുമതിയിനമായ പഞ്ചസാരയുടെ 80 ശതമാനവും വാങ്ങിയിരുന്നതും യുഎസ് തന്നെ.

 

1959 ജനുവരി ഒന്നിന് ഫിദൽ കാസ്‌ട്രോ എന്ന യുവകമ്യൂണിസ്റ്റ് തന്റെ വിപ്ലവസേനയുമായി ഹവാനയിലെത്തി ക്യൂബയുടെ അധികാരം പിടിച്ചെടുത്തു. ബാറ്റിസ്റ്റയുടെ അഴിമതി നിറഞ്ഞ ദുർഭരണത്തിൽ പൊറുതിമുട്ടിയിരുന്ന ക്യൂബൻ ജനത കാസ്‌ട്രോയ്ക്കു വലിയ പിന്തുണയാണു നൽകിയത്. എന്നാൽ 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന യുഎസിനെ ഈ വിപ്ലവം നന്നായി അലോസരപ്പെടുത്തിയിരുന്നു. യുഎസ് -സോവിയറ്റ് ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന അക്കാലത്ത് തങ്ങളുടെ സാമന്തരാജ്യം പോലെ സ്ഥിതി ചെയ്തിരുന്ന ക്യൂബ കമ്യൂണിസ്റ്റ് ചേരിയിലേക്കു പോകുന്നത് അവർക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. കാസ്‌ട്രോയാണെങ്കിൽ തികഞ്ഞ അമേരിക്കൻ വിരുദ്ധനും. ക്യൂബ ക്യൂബക്കാരുടേതാണെന്നും യാങ്കികൾക്ക് തന്നിഷ്ടപ്രകാരം പെരുമാറാനുള്ളതല്ലെന്നും കാസ്‌ട്രോ പരസ്യമായി പ്രഖ്യാപിച്ചു.

former-prime-minister-of-cuba-fidel-castro

 

∙ സിഐഎ ശ്രമങ്ങൾ

 

കാസ്‌ട്രോ അധികാരത്തിലെത്തിയ നാൾമുതൽ ആ ഭരണകൂടത്തെ വലിച്ചു താഴെയിടാൻ യുഎസ് ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ സോവിയറ്റ് റഷ്യയുടെ പിന്തുണ വലിയൊരു പ്രതിബന്ധമായിരുന്നു. തങ്ങളോളം ശക്തരായ സോവിയറ്റുകൾ ഇടപെട്ടേക്കാം എന്ന ആശങ്കയുള്ളതിനാൽ നേരിട്ടൊരു ആക്രമണത്തിന് യുഎസ് തയാറായില്ല. ആദ്യപടിയായി ക്യൂബയിൽ നിന്നുള്ള പഞ്ചസാര ഇറക്കുമതി യുഎസ് നിർത്തി. ഈ ഉപരോധം വഴി സാമ്പത്തിക ഘടന തകരുന്നതിനാൽ ക്യൂബ തങ്ങളുടെ വഴിക്കു വരുമെന്നായിരുന്നു അമേരിക്കൻ പ്രതീക്ഷ. എന്നാൽ യുഎസ് നിർത്തിയ ഇറക്കുമതി അതേ അളവിൽ വാങ്ങാൻ സോവിയറ്റ് യൂണിയൻ രംഗത്തെത്തിയതോടെ കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞു.

 

ഇതോടെ ഒരു അധിനിവേശ പദ്ധതിക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ രൂപം നൽകി. ക്യൂബൻ വിപ്ലവത്തെത്തുടർന്ന്, കാസ്‌ട്രോയെ എതിർത്തിരുന്ന ഒട്ടേറെ ക്യൂബക്കാർ യുഎസിലെ മയാമിയിൽ അഭയാർഥികളായി എത്തിയിരുന്നു. ഇവരെ ഉപയോഗിച്ച് ഒരാക്രമണം നടത്തി ക്യൂബൻ സർക്കാരിനെ മറിച്ചിടുകയെന്ന സിഐഎയുടെ പദ്ധതിക്ക് അന്നത്തെ യുഎസ് പ്രസിഡന്‌റ് ഐസനോവർ അംഗീകാരം നൽകി.

 

∙ കെന്നഡിയുടെ നീക്കം

 

bay-of-pigs

1961 ആയപ്പോഴേക്കും ക്യൂബ-യുഎസ് ബന്ധം തീർത്തും വഷളായിരുന്നു. ഹവാനയുമായുള്ള നയതന്ത്രബന്ധങ്ങൾ യുഎസ് പൂർണമായും വിച്ഛേദിച്ചു. ഐസനോവർ അപ്പോഴേക്കും പടിയിറങ്ങിയിരുന്നു. പകരമെത്തിയത് തികഞ്ഞ സോവിയറ്റ് വിരുദ്ധനായ ജോൺ എഫ്. കെന്നഡി.

 

ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാർ തങ്ങൾക്കൊരു ഭീഷണിയേ അല്ലെന്ന് യുഎസിലെ ചില ഉപദേഷ്ടാക്കൾ കെന്നഡിയെ ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതൊന്നും ചെവികൊള്ളാൻ കെന്നഡി തയാറായിരുന്നില്ല. ലോകത്തിനു മുന്നിലും സോവിയറ്റ് യൂണിയനു മുന്നിലും, യുഎസിൽ തന്നെ എതിർക്കുന്നവർക്കു മുന്നിലും തലയുയർത്തി നിൽക്കാൻ ക്യൂബയെ ഒരു പാഠം പഠിപ്പിക്കണമെന്നു കെന്നഡി കരുതി. ഐസനോവർ അംഗീകാരം നൽകിയ പിടിച്ചെടുക്കൽ പദ്ധതി ഉടനടി നടപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

 

∙ ബേ ഓഫ് പിഗ്‌സ് തുടങ്ങുന്നു

 

മയാമിയിലെ ക്യൂബൻ പ്രവാസികളെ സംഘടിപ്പിച്ച് ഒരു ഗറില്ല സൈന്യത്തിനു സിഐഎ രൂപം നൽകി. യുഎസിന്റെ പദ്ധതി ലളിതമായിരുന്നു. ഈ സൈന്യത്തെ ഉപയോഗിച്ച് ഹവാനയിലെത്തി അധികാരം പിടിക്കുക. ഒരു കാസ്‌ട്രോ വിരുദ്ധ വിപ്ലവത്തിന്റെ പ്രതീതിയുണ്ടാക്കുക. തുടർന്ന് ക്യൂബക്കാരെ സഹായിക്കാനെന്ന വ്യാജേന സൈനികമായി ഇടപെടുക.

 

ക്യൂബയിലെ ബേ ഓഫ് പിഗ്‌സ് എന്ന തീരപ്രദേശത്ത് ഗറില്ലാ സൈന്യത്തെ കപ്പലുകളിൽ എത്തിക്കാനായിരുന്നു പദ്ധതി. ഇതിനൊരു പ്രശ്‌നമുണ്ടായിരുന്നു. ചെറുതെങ്കിലും ക്യൂബയ്‌ക്കൊരു വ്യോമസേനയുണ്ട്. ഇതിൽ പെട്ട വിമാനങ്ങൾ കപ്പലുകളെ ആക്രമിച്ചാൽ പദ്ധതി നടാടെ പാളും. അതു സംഭവിക്കാതിരിക്കാൻ ആദ്യം തന്നെ ക്യൂബൻ വ്യോമസേനാ വിമാനങ്ങളെ തകർക്കണം.

ഇതിനായി ക്യൂബൻ അഭയാർഥികൾക്കു വ്യോമപരിശീലനം നൽകി. നിക്കരാഗ്വയിലെ വിമാനത്താവളത്തിൽ നിന്നും ഒരു കൂട്ടം അമേരിക്കൻ ബോംബർ വിമാനങ്ങൾ ഹവാന ലക്ഷ്യമാക്കി പറന്നുയർന്നു. വിമാനങ്ങളുടെ നിറം മാറ്റിയിരുന്നു. ക്യൂബൻ അഭയാർഥികൾ തട്ടിയെടുത്ത വിമാനങ്ങൾ എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഇത്.

 

ഈ ആക്രമണം പൊളിഞ്ഞു. ഇതിനെപ്പറ്റി കാസ്‌ട്രോയ്ക്കു നേരത്തെ തന്നെ വിവരം ലഭിച്ചതിനാൽ അദ്ദേഹം തന്റെ വ്യോമസേനാവിമാനങ്ങൾ ഒരു രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. എന്നാൽ  തിരിച്ചടി വകവയ്ക്കാൻ യുഎസ് തയാറായിരുന്നില്ല. പദ്ധതി മുന്നോട്ടുതന്നെ പോകട്ടെയെന്നായിരുന്നു കെന്നഡിയുടെ പക്ഷം.

 

അങ്ങനെ 1961 ഏപ്രിൽ 17നു ബേ ഓഫ് പിഗ്‌സിനടുത്തുള്ള തീരത്തേക്കു ക്യൂബൻ പ്രവാസി ഗറില്ലാസംഘം കപ്പലുകളിലെത്തി. അതീവ രഹസ്യമായാണ് പദ്ധതി പ്ലാൻ ചെയ്തിരുന്നതെങ്കിലും അതിന്റെ രഹസ്യാത്മകത നഷ്ടപ്പെട്ടിരുന്നു. ഗറില്ലകൾ എത്തിയ കപ്പലുകളിൽ പലതും അപ്രതീക്ഷിതമായി പവിഴപ്പുറ്റുകളിൽ ഇടിച്ച് തകർന്നു. 1300 ഓളം പേർ തീരത്തെത്തിയെങ്കിലും കാസ്‌ട്രോയുടെ സൈന്യത്തിന്റെ ശക്തമായ ആക്രമണം അവർക്കു നേരിടേണ്ടി വന്നു. 114 ഗറില്ലകൾ മരിച്ചു. ആയിരത്തിലധികം പേരെ ക്യൂബൻ സൈന്യം പിടിച്ചു ബന്ധികളാക്കി.

 

ഇതോടെ പദ്ധതി പരാജയമായി, തന്റെ പ്രതിയോഗികളുടെ മുന്നിൽ കെന്നഡി ശരിക്കും വിയർത്തു. അമേരിക്കയ്ക്കുണ്ടായ ഈ നാണക്കേടിനുള്ള മറുപടി, യുഎസ് നേരിട്ടു നടത്തുന്ന ഒരു യുദ്ധത്തിന്റെ രൂപത്തിൽ വരുമെന്നു ലോകം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മൂന്നാമതൊരു ലോകയുദ്ധം തുടങ്ങാൻ തനിക്കു താൽപര്യമില്ലെന്നു പറഞ്ഞ് കെന്നഡി ഒഴിവാകുകയാണുണ്ടായത്. എങ്കിലും കാസ്‌ട്രോയെ പുറത്താക്കാനുള്ള യുഎസ് ശ്രമങ്ങൾ തുടർന്നു. 1962ൽ തങ്ങളുടെ ഭൂമിയിൽ മിസൈൽ ബേസുകളുണ്ടാക്കാൻ സോവിയറ്റ് യൂണിയന് ക്യൂബ അനുവാദം കൊടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പതിൻമടങ്ങായി. 2014ൽ ഒബാമ ഭരണകൂടത്തിന്റെ കാലം വരെ യുഎസും ക്യൂബയുമായുള്ള കടുത്ത ഈർഷ്യ തുടർന്നു.

 

English Summary: 50 Years Later: Learning From The Bay Of Pigs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT