നാല് റഫാലുകൾ ഇന്ത്യയിലെത്തിക്കാൻ സഹായിച്ചത് യുഎഇ, ഫ്രഞ്ച് വ്യോമസേനകൾ
Mail This Article
ഫ്രാൻസിൽ നിന്ന് അഞ്ചാം ബാച്ചിൽ ഇന്ത്യയ്ക്ക് നാല് റഫാൽ പോർവിമാനങ്ങൾ ലഭിച്ചു. കഴിഞ്ഞ ദിവസം ഫ്രാൻസിലെത്തിയ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ ആണ് വിമാനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തും വിധമാണ് അവിടെ നിന്ന് വിമാനങ്ങൾ പുറപ്പെട്ടത്.
ഫ്രാൻസിൽ നിന്ന് നേരിട്ട് പറന്ന 4 പോർവിമാനങ്ങൾ ഇന്ത്യയിലെത്തിക്കാൻ യുഎഇ, ഫ്രഞ്ച് വ്യോമസേനകളാണ് സഹായിച്ചത്. മിഡ് എയർ ഇന്ധനം നിറയ്ക്കാൻ യുഎഇ വ്യോമസേനയുടെ എയർബസ് മൾട്ടി-റോൾ ട്രാൻസ്പോർട്ട് ടാങ്കറും ഉപയോഗിച്ചു. ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കിയ ഇന്ത്യൻ പൈലറ്റുമാരാണു പറത്തിയത്. റഫാൽ ജെറ്റുകൾക്ക് ഇന്ധനം നൽകിയതിനു യുഎഇ, ഫ്രഞ്ച് വ്യോമസേനകൾക്ക് ഇന്ത്യൻ വ്യോമസേന നന്ദി പറഞ്ഞു.
ഫ്രാൻസിലെ ബാർഡോ-മെറിഗ്നാക് വ്യോമതാവളത്തിൽ നിന്നാണ് റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നത്. 8,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് റഫാലുകൾ ഇന്ത്യയിൽ ലാൻഡ് ചെയ്തത്. ഇതോടെ ഇന്ത്യയിലെത്തിയ മൊത്തം റഫാലുകളുടെ എണ്ണം 18 ആയി.
നേരത്തെ പോർവിമാനങ്ങൾക്ക് മിഡ്–എയർ ഇന്ധനം നിറയ്ക്കാൻ സഹായം നൽകിയിരുന്നത് ഫ്രാൻസ് തന്നെയായിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളുടെ സഹായത്തോടെയാണ് യുഎഇയും ഇന്ത്യയെ സഹായിക്കാൻ ധാരണയിലെത്തിയത്.
കഴിഞ്ഞ വർഷം ജൂലൈ 29 ന് അഞ്ച് റഫാൽ പോര്‍വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നിർത്താതെ ഇന്ത്യയിലേക്ക് പറന്നപ്പോൾ നാല് തവണ ഫ്രഞ്ച് എംആർടിടി ഉപയോഗിച്ച് ഇന്ധനം നിറച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ മിഡ് എയർ ഇന്ധനം നിറയ്ക്കൽ സംവിധാനം യുദ്ധവിമാനങ്ങളുടെ വേഗം കുറയ്ക്കുന്നുവെന്ന മുൻ അനുഭവത്തെത്തുടർന്നാണ് യുഎഇയുടെ സഹായവും തേടുകയായിരുന്നു.
English Summary: 5th Batch Of Rafale Arrives In India From France