ADVERTISEMENT

പ്രശ്നങ്ങൾ പുത്തരിയല്ലാത്ത ഇന്ത്യാ പാക്ക് ബന്ധത്തിൽ പുതിയ പ്രശ്നമെത്തിയത് ചിറകുവിരിച്ചാണ്... ഒരു പ്രാവിന്റെ രൂപത്തിൽ. പഞ്ചാബിലെ ഇന്ത്യാ– പാക്കിസ്ഥാ‍ൻ അതിർത്തിക്കു സമീപമുള്ള റോറാവാല ചെക്പോസ്റ്റിൽ നിന്ന നീരജ് കുമാർ എന്ന ബിഎസ്എഫ് ജവാന്റെ തോളിലാണ് കഴിഞ്ഞദിവസം ഒരു പ്രാവ് വന്നിരുന്നത്. അതിർത്തിക്കപ്പുറം പാക്കിസ്ഥാനിൽ നിന്നായിരുന്നു പ്രാവിന്റെ വരവ്. പക്ഷിയെ പിടികൂടിയ ബിഎസ്എഫ് ജവാൻ പരിശോധന നടത്തിയപ്പോൾ അതിന്റെ കാലിൽ ഒരു കടലാസ് തുണ്ട് ഭദ്രമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിലൊരു നമ്പരുമുണ്ടായിരുന്നു. 0302 ൽ തുടങ്ങുന്ന ഒരു നമ്പർ.

 

താമസിയാതെ തന്നെ ബിഎസ്എഫ് പ്രാവിനെ പഞ്ചാബ് പൊലീസിനു കൈമാറി. പ്രാവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം ഉയർന്നെങ്കിലും ആശയക്കുഴപ്പത്തിലാണ് പൊലീസ്. മനുഷ്യനല്ലാത്ത ഒരു ജീവിക്കെതിരെ എഫ്ഐആർ ചുമത്തുന്നതിന്റെ നിയമവശങ്ങൾ തേടുകയാണ് അവരിപ്പോൾ. നിലവി‍ൽ ഖാൻഗർ പൊലീസ് സ്റ്റേഷനിൽ ഈ പ്രാവിനെ സൂക്ഷിച്ചിരിക്കുന്നു.

 

പ്രാവ് ശരിക്കും എന്തു ദൗത്യത്തിനായാണ് ഇവിടെ വന്നതെന്ന ചോദ്യവും നിലനി‍ൽക്കുന്നു. ചാരവൃത്തിയിലും യുദ്ധഭൂമിയിലെ സന്ദേശം കൈമാറലുകളിലുമൊക്കെ പ്രാവുകൾ ഉപയോഗിക്കപ്പെട്ടതിന്റെ ചരിത്രമുണ്ട്. പ്രാവിന്റെ കാലിലുള്ള നമ്പരിന്റെ കാര്യത്തിലും വ്യക്തതയില്ല. ഇതെന്തെങ്കിലും രഹസ്യസന്ദേശമാണോ അതോ പ്രാവിന്റെ ഉടമസ്ഥന്റെ ഫോൺ നമ്പരാണോ തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

 

നേരത്തെയും പാക്കിസ്ഥാനിൽ നിന്നു പറന്നു വന്ന പ്രാവുകൾ ഇതുപോലെ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജമ്മുവിൽ വെള്ള നിറത്തിൽ വലിയൊരു പിങ്ക് പുള്ളിക്കുത്തുള്ള പ്രാവിനെ നാട്ടുകാർ കണ്ടെത്തി. അതിർത്തിക്കു സമീപമുള്ള മാന്യാരി മേഖലയിലായിരുന്നു സംഭവം. നാട്ടുകാർ പ്രാവിനെ പിടികൂടി പരിശോധിച്ചപ്പോൾ അതിന്റെ കാലിൽ ഒരു ലോഹവളയവും അതിലൊരു നമ്പരുമുണ്ടായിരുന്നു. തുടർന്ന് പൊലീസിനെ ഏൽപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ പ്രാവിനെ വിവിധ പരിശോധനയ്ക്കു വിധേയമാക്കുകയും സംഭവത്തിനു രാജ്യാന്തര വാർത്താപ്രാധാന്യം കൈവരികയും ചെയ്തു. ഇതിനിടെ പാക്കിസ്ഥാനിലെ സിയാൽക്കോട്ടി‍ൽ നിന്നുള്ള ഒരു കർഷകൻ പ്രാവ് തന്റേതാണെന്നും അതിനെ വിട്ടുതരണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് രംഗത്തു വന്നു.

 

ഏതായാലും പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടെത്താത്തതിനെത്തുടർന്ന് താമസിയാതെ പ്രാവിനെ പൊലീസ് മോചിപ്പിച്ചു പറത്തിവിട്ടു. 2015ൽ അതിർത്തിമേഖലയിൽ ഒരു കുട്ടി കണ്ടെത്തിയ പ്രാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതു കഴിഞ്ഞ് 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിക്കത്തുമായി പറന്നു വന്ന ഒരു പ്രാവിനെയും പൊലീസിനു കിട്ടിയിരുന്നു.

 

ഒരു പ്രാവ് വന്നെത്തിയതിന് ഇത്ര ആശങ്കപ്പെടേണ്ട കാര്യമുണ്ടോ എന്നു സംശയം തോന്നാം. പക്ഷേ ഇതു പ്രാവുകളുടെ സൈനികപരമായ ബന്ധത്തെക്കുറിച്ചുള്ള ചരിത്രമറിഞ്ഞാൽ മാറും. പ്രാവുകളെ ചാരവൃത്തിക്ക് ഉപയോഗിക്കുന്നത് ചരിത്രകാലം മുതലുള്ള രീതിയാണ്. രണ്ടുലോകയുദ്ധങ്ങളിലും റേസിങ് ഹോമർ വിഭാഗത്തിലുള്ള പ്രാവുകളെ സൈന്യങ്ങൾ ഉപയോഗിച്ചിരുന്നു. ബാരക്കുകളിൽ ഒരു പ്രത്യേകസ്ഥലം പ്രാവിനു പറന്നിറങ്ങാനായി ഉണ്ടാക്കിയിരുന്നു. ഇവിടെ പ്രാവ് എത്തുമ്പോൾ ബാരക്കുകളിൽ മണിമുഴക്കുകയും ഒരു ഉദ്യോഗസ്ഥൻ പ്രാവിനു സമീപമെത്തി സന്ദേശം എടുക്കുകയുമായിരുന്നു പതിവ്. പ്രാവുകളുടെ ഈ പരിപാടി അറിയാവുന്നതിനാൽ അന്നത്തെ കാലത്ത് ശത്രുസൈനികർ പ്രാവുകളെ കണ്ട മാത്രയിൽ വെടിവയ്ക്കുന്നതും പതിവായിരുന്നു. മോക്കർ എന്നു പേരുള്ള പ്രശസ്തനായ ഒരു പ്രാവ് അക്കാലത്ത് 52 സന്ദേശവാഹക ദൗത്യങ്ങൾ വിജയകരമായി നടത്തി.

 

മറ്റൊരു പ്രാവായ ഷെറാമി യുഎസിന്റെ ദേശീയ ഹീറോയാണ്. 1918ൽ ഒന്നാം ലോകയുദ്ധത്തിനിടെ ഫ്രാൻസിൽ കുടുങ്ങിയ മേജർ ചാൾസ് വൈറ്റിനും 194 പടയാളികൾക്കും തങ്ങളുടെ അവസ്ഥ സഖ്യസൈന്യത്തിനെ അറിയിക്കാൻ യാതൊരു മാർഗവുമുണ്ടായിരുന്നില്ല. ജർമൻസൈന്യം അവരെ വള‍ഞ്ഞിരിക്കുകയായിരുന്നു. തലപൊക്കിയാൽ വെടികൊള്ളുമെന്ന അവസ്ഥ.

ഒടുവിൽ പ്രാവിനെ ഉപയോഗിച്ച് സന്ദേശം കൈമാറാൻ തീരുമാനിച്ചു. ആദ്യം വിട്ട രണ്ടു പ്രാവുകളെ ജർമൻ സേന വെടിവച്ചു വീഴ്ത്തി. എന്നാൽ മൂന്നാമതു വിട്ട ഷെറാമി വെടികൊണ്ട് ഒരു കണ്ണിലെ കാഴ്ചയും ഒരു കാലും നഷ്ടപ്പെട്ടിട്ടും പറന്ന് ലക്ഷ്യസ്ഥാനത്തെത്തി സന്ദേശം കൈമാറി. കുടുങ്ങിയ യുഎസ് സൈനികർ അതുകൊണ്ടു മാത്രമാണ് അന്നു രക്ഷപ്പെട്ടത്.

 

1991ൽ ഗൾഫ് യുദ്ധത്തിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയുള്ള ആശയവിനിമയം യുഎസ് ചോർത്തുന്നതിനു പ്രതിവിധിയായി പ്രാവുകളെ ഇറാഖ് സന്ദേശവാഹകരാക്കിയിരുന്നു. സ്വിസ് സൈന്യത്തിന് 1994 വരെ കാരിയർ പീജിയൺ പ്രോഗ്രാം ഉണ്ടായിരുന്നു. തലയിൽ ഇലക്ട്രോഡ് സ്ഥാപിച്ച് തങ്ങൾക്കു നിയന്ത്രിക്കാവുന്ന പ്രാവുകൾ കൈയിലുണ്ടെന്ന് ചൈന ഇടയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. ശീതയുദ്ധകാലത്ത് പ്രാവുകളെ ചാരവൃത്തിക്കു നിയോഗിക്കാനായി ഒരു രഹസ്യപദ്ധതി തന്നെ അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎ ചിട്ടപ്പെടുത്തി. പ്രാവ് അത്ര നിസ്സാരക്കാരനല്ല എന്നർഥം...

 

English Summary: Pigeon caught carrying suspicious white paper near Pakistan border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT