ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ഇതിനിടെ ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. മിക്ക സംസ്ഥാനങ്ങളിലെയും ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മിക്ക ആശുപത്രികളിലും കിടക്കകളും ഓക്സിജൻ, വെന്റിലേറ്റർ സംവിധാനങ്ങളും ലഭ്യമല്ല. മിക്ക സ്ഥലങ്ങളിലെയും കാഴ്ചകൾ ദയനീയമാണ്. ലോക രാജ്യങ്ങളും രാജ്യത്തെ സൈനികരും ഈ പ്രതിസന്ധിയെ നേരിടാൻ സജീവമായി രംഗത്തുണ്ട്.

 

ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ സമുദ്ര സേതു' വഴി വിദേശത്തു നന്ന് മെഡിക്കൽ സംവിധാനങ്ങൾ എത്തിക്കാൻ നീക്കം തുടങ്ങി. നാവിക സേനയുടെ ഒൻപത് യുദ്ധക്കപ്പലുകൾ വിദേശത്ത് നിന്ന് ഓക്സിജൻ കൊണ്ടുവരുമെന്നാണ് അറിയുന്നത്. വിദേശത്തു നിന്നു കൂടുതൽ ദ്രാവക മെഡിക്കൽ ഓക്സിജനും കോവിഡ് -19 അനുബന്ധ ഉപകരണങ്ങളും അടിയന്തരമായി എത്തിച്ച് രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.

 

പേർഷ്യൻ ഗൾഫിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും രാജ്യങ്ങളിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി മുംബൈ, വിശാഖപട്ടണം, കൊച്ചി എന്നീ മൂന്ന് നാവിക സേനകളിൽ നിന്നുള്ള ഒൻപത് യുദ്ധക്കപ്പലുകൾ ഉപയോഗിക്കുന്നുണ്ട്.

 

പടിഞ്ഞാറൻ ഭാഗത്ത് നാവികസേനയുടെ തൽവാർ യുദ്ധക്കപ്പലിൽ ബഹ്‌റൈനിൽ നിന്ന് 54 ടൺ ദ്രാവക ഓക്സിജൻ ടാങ്കുകൾ കർണാടകയിലെ ന്യൂ മംഗലാപുരം തുറമുഖത്ത് എത്തിച്ചു. പേർഷ്യൻ ഗൾഫിൽ വിന്യസിച്ചിരിക്കുന്ന ഐ‌എൻ‌എസ് കൊൽക്കത്തയില്‍ 27 ടണ്ണിന്റെ രണ്ട് ഓക്സിജൻ ടാങ്കുകളും 400 ഓക്സിജൻ സിലിണ്ടറുകളും 47 കോൺസെൻട്രേറ്ററുകളുമായി കുവൈത്തിൽ നിന്നും പുറപ്പെട്ടു.

 

ഇന്ത്യൻ നാവികസേനയുടെ റിപ്പോർട്ട് പ്രകാരം ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് നാല് യുദ്ധക്കപ്പലുകളിലായി 27 ടണ്ണിന്റെ ഒൻപതോളം ഓക്സിജൻ ടാങ്കുകളും 1,500 ഓക്സിജൻ സിലിണ്ടറുകളും രാജ്യത്തേക്ക് എത്തിക്കും. കിഴക്കൻ ഭാഗത്ത് 3,600 ഓക്സിജൻ സിലിണ്ടറുകൾ, 27 ടണ്ണിന്റെ എട്ടോളം (216 ടൺ) ഓക്സിജൻ ടാങ്കുകൾ, 10,000 റാപ്പിഡ് ആന്റിജൻ ഡിറ്റക്ഷൻ ടെസ്റ്റ് കിറ്റുകൾ, ഏഴ് കോൺസെൻട്രേറ്ററുകൾ എന്നിവയുമായി യുദ്ധക്കപ്പൽ ഐരാവത് സിംഗപ്പൂരിൽ നിന്നും പുറപ്പെട്ടു. അടിയന്തര ആവശ്യങ്ങൾക്കായി ഐ‌എൻ‌എസ് ജലാശ്വയും ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

 

അതേസമയം, ഐ‌എൻ‌എസ് ഷാർദുൽ പേർഷ്യൻ ഗൾഫിൽ നിന്ന് ദ്രാവക ഓക്സിജൻ നിറച്ച മൂന്ന് ക്രയോജനിക്  ടാങ്കുകളും കൊണ്ടുവരുന്നുണ്ട്. ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ വിദേശത്ത് നിന്ന് തിരിച്ചെത്തിക്കുന്നതിനായി ഐ‌എൻ‌എസ് ജലാശ്വ, ഐ‌എൻ‌എസ് ഷാർദുൽ കഴിഞ്ഞ വർഷം ഓപ്പറേഷൻ സമുദ്ര സേതുവിൽ പങ്കെടുത്തിരുന്നു.

 

English Summary: Indian Navy boosts 'Operation Samudra Setu', 9 warships bring oxygen from abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT