സുലൈമാനിയെ വധിക്കാൻ കൂട്ടുനിന്നത് മൊസാദ്, മൊബൈൽ ട്രാക്കിങ്ങിന് സഹായിച്ചത് ഇസ്രയേൽ
Mail This Article
ഇറാന്റെ സൈനിക മേധാവികളിൽ ഒരാളായിരുന്ന കാസിം സുലൈമാനിയെ വധിക്കാൻ കൂട്ടുനിന്നത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണെന്ന് റിപ്പോർട്ട്. കൊലപാതകം നടന്ന ദിവസം ഇസ്രയേലി ഇന്റലിജൻസ് സുലൈമാനിയെ ട്രാക്കുചെയ്യാൻ സഹായിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ബാഗ്ദാദിൽ ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സുലൈമാനി നിരവധി സെൽഫോണുകൾ മാറ്റിയിരുന്നു. അതേസമയം, സുലൈമാനിയുടെ സെൽഫോൺ പാറ്റേണുകൾ മൊസാദ് നേരത്തെ മനസ്സിലാക്കിയിരുന്നു. ഈ വിവരങ്ങൾ കൃത്യമായി തന്നെ അമേരിക്കൻ ഇന്റലിജൻസിനെ അറിയിക്കുകയും ചെയ്തിരുന്നു.
സുലൈമാനിടെ ഫോൺ നമ്പറുകൾ കൃത്യമായി അറിയുന്ന ഇസ്രയേലികൾ അവ അമേരിക്കക്കാർക്ക് കൈമാറി. ഈ നമ്പറുകൾ ട്രാക്ക് ചെയ്ത് ബാഗ്ദാദിലെ സുലൈമാനിയെ നീക്കങ്ങളെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇസ്രയേൽ നയതന്ത്രജ്ഞർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രയേൽ സേനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സുലൈമാനിയെ വധിച്ച ഡ്രോൺ ആക്രമണം സയണിസ്റ്റുകൾ സംവിധാനം ചെയ്തതാണെന്ന് കഴിഞ്ഞ മാസം ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി ആരോപിച്ചിരുന്നു.
അമേരിക്ക, ഇസ്രയേലിന് പുറമേ ഇറാഖ്, സിറിയ, ലെബനൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, ജർമനി, ബ്രിട്ടൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ മുതിർന്ന സൈനിക നേതാവ് ഖാസിം സുലൈമാനിയെ വധിക്കാൻ കൂട്ടുനിന്നിട്ടുണ്ടെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ ആരോപിച്ചിരുന്നു. 2020 ജനുവരി 3 നാണ് ബാഗ്ദാദ് സന്ദർശിക്കുന്നതിനിടെ യുഎസ് ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം പൂർത്തിയായാൽ കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് ഇറാനിയൻ സർക്കാർ വക്താവ് പറഞ്ഞത്.
English Summary: Israeli Intelligence Helped Track Soleimani on the Day of His Assassination, Report Says