ഹമാസിന്റെ മിസൈൽ വിക്ഷേപണ താവളം ഇസ്രയേൽ വ്യോമസേന തകർത്തു
Mail This Article
ഹമാസ് സംഘം മെയ് 10 ന് ജറുസലേമിനെ ആക്രമിക്കാൻ ഉപയോഗിച്ച മിസൈൽ വിക്ഷേപണ താവളം ഇസ്രയേൽ വ്യോമസേന തകർത്തു. ഇവിടെ നിന്ന് ദീർഘദൂര മിസൈലുകൾ വരെ തൊടുക്കാൻ ഹമാസ് സംഘത്തിനു സാധിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജറുസലേമിനെ ആക്രമിക്കാൻ ഉപയോഗിച്ച ലോങ് റേഞ്ച് മിസൈൽ വിക്ഷേപണ താവളം ഇസ്രയേൽ വ്യോമസേന ഒറ്റരാത്രികൊണ്ട് തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് ഒഫിർ ജെൻഡൽമാൻ ആണ് അറിയിച്ചത്.
‘കഴിഞ്ഞ തിങ്കളാഴ്ച ജെറുസലേമിലേക്ക് ലോങ് റേഞ്ച് മിസൈലുകൾ പ്രയോഗിക്കാൻ ഉപയോഗിച്ച ഹമാസിന്റെ താവളം ഇസ്രയേൽ വ്യോമസേന കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചു. നീതി ലഭിച്ചു’ – ജെൻഡൽമാൻ ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ജറുസലേമിനെയും പ്രാന്തപ്രദേശങ്ങളെയും ആക്രമിച്ചതോടെയാണ് ഗാസ മുനമ്പിലെ അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. ഏറ്റുമുട്ടൽ ആരംഭിച്ചതിനുശേഷം, ശനിയാഴ്ച രാവിലെ വരെ 2,200 ലധികം മിസൈലുകൾ ഗാസയിൽ നിന്ന് ഇസ്രയേൽ ഭാഗത്തേക്ക് വിക്ഷേപിച്ചു എന്നാണ് ഐഡിഎഫിന്റെ കണക്ക്.
ഹമാസിന്റെ അറുന്നൂറളം താവളങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തി. ഇതിനിടെ ജനവാസ കേന്ദ്രങ്ങളിലും അഭയാർഥി ക്യാംപുകളിലും ഇസ്രയേൽ സേന ആക്രമിച്ചതായി ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിക്ഷേപണ പാഡുകൾ, അണ്ടർഗ്രൗണ്ട് റോക്കറ്റ് ലോഞ്ചറുകൾ, ഹമാസ് തുരങ്കങ്ങൾ, ആയുധ ഡിപ്പോകൾ എന്നിവയടക്കം ഗാസ മുനമ്പിൽ കഴിഞ്ഞ രാത്രി ഇസ്രയേൽ സൈന്യം ഡസൻ കണക്കിന് ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഐഡിഎഫ് അറിയിച്ചു.
ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്താണ് ഹമാസിന്റെ പ്രധാന താവളങ്ങളിലൊന്ന് സ്ഥിതിചെയ്തിരുന്നത്. ഇവിടെ നിന്നായിരുന്നു ആയുധങ്ങൾ വിതരണം ചെയ്തിരുന്നതെന്നാണ് ഐഡിഎഫ് വാദിക്കുന്നത്.
English Summary: Israeli Air Force Destroys Hamas Rocket Launch Site Used In Jerusalem Shelling