പറന്നെത്തിയത് ഇസ്രയേലിന്റെ എഫ്–16, തൊടുത്തത് 3 മിസൈലുകൾ, തകർന്നത് 11 നില കെട്ടിടം
Mail This Article
ഇസ്രയേലിന്റെ കഴിഞ്ഞ ദിവസത്തെ വ്യോമാക്രണത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളും വാർത്താ ഏജൻസികളും ഇപ്പോഴും ചർച്ച ചെയ്യുന്നത്. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന 11 നില കെട്ടിടമാണ് ഇസ്രയേൽ വ്യോമസേന തകർത്തത്. മുന്നറിയിപ്പ് നൽകിയായിരുന്നു ആക്രമണം. എന്നാൽ, കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാൻ ഇസ്രയേൽ സേന അനുമതി നൽകിയില്ലെന്നും ആരോപണമുണ്ട്.
ഇസ്രയേൽ വ്യോമസേനയുടെ അത്യാധുനിക സംവിധാനങ്ങളുളള പോർവിമാനമായ എഫ്–16 ൽ നിന്നാണ് ആക്രമണം നടന്നത്. മൂന്നു മിസൈലുകളാണ് താഴേക്ക് കുതിച്ചെത്തിയത്. എല്ലാം നിമിഷ നേരത്തിനുള്ളിൽ തകർന്നുവീണു. എന്നാൽ, ഇത് സംബന്ധിച്ച് ഒരു മണിക്കൂർ മുൻപെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നും കെട്ടിടത്തിൽ ഹമാസ് സംഘത്തിലെ ചിലർ ഉണ്ടായിരുന്നു എന്നുമാണ് ഇസ്രയേൽ സേനയുടെ വാദം.
അൽജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങി മാധ്യമ സ്ഥാപനങ്ങളുടെ കേന്ദ്രമായ അൽ-ജലാ ടവറിൽ ഒരു എലിവേറ്റർ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഗാസ സിറ്റിയിലെ 11 നില കെട്ടിടത്തിൽ 60 ഓളം റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും അൽ ജസീറ മീഡിയ നെറ്റ്‌വർക്കും അസോസിയേറ്റഡ് പ്രസ്സും ഉൾപ്പെടെ നിരവധി ഓഫിസുകൾ ഉണ്ട്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇതെല്ലാം മറ്റൊരിടത്തേക്ക് മാറ്റുക എളുപ്പമല്ലായിരുന്നു എന്നാണ് അൽ ജസീറയുടെ മാധ്യമപ്രവർക്കർ പറഞ്ഞത്.
ഞങ്ങൾ എലിവേറ്റർ ഉപേക്ഷിച്ചത് പ്രായമായവർക്കും കുട്ടികൾക്കും വേണ്ടിയാണെന്ന് പലസ്തീൻ ഫ്രീലാൻസ് ജേണലിസ്റ്റ് പറഞ്ഞു. ഞങ്ങൾ എല്ലാവരും പടിയിറങ്ങുകയായിരുന്നു, കുട്ടികളെ സഹായിക്കാൻ കഴിയുന്നവർ അവരെ താഴെയിറക്കിയെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവരും വേഗത്തിൽ ജീവനുംകൊണ്ട് ഓടുകയായിരുന്നു.
ആറ് ദിവസമായി ഗാസയിൽ ബോംബാക്രമണം നടത്തുന്ന ഇസ്രയേൽ സൈന്യം ടെലിഫോൺ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധവിമാനങ്ങൾ ആക്രമിക്കുന്നതിനുമുൻപ് കെട്ടിടം ഒഴിപ്പിക്കാൻ താമസക്കാർക്ക് ഒരു മണിക്കൂർ സമയമാണ് നൽകിയത്. തനിക്ക് 15 മിനിറ്റ് തരൂവെന്ന് ഒരു എപി മാധ്യമപ്രവർത്തകൻ ഒരു ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിൽ അപേക്ഷിച്ചു നോക്കി. ഞങ്ങളുടെ പക്കൽ ധാരാളം ഉപകരണങ്ങൾ ഉണ്ട്, അതിൽ ക്യാമറകൾ, മറ്റ് ഉപകരണങ്ങളുണ്ട്, ഇതെല്ലാം പുറത്തെത്തിക്കാൻ 15 മിനിറ്റ് കൂടി സമയം തരൂവെന്ന് അദ്ദേഹം ചോദിച്ചിട്ടും നൽകിയില്ല. കെട്ടിടത്തിന്റെ ഉടമയായ ജവാദ് മഹ്ദിയും കൂടുതൽ സമയം വാങ്ങാൻ ശ്രമിച്ചിരുന്നു.
English Summary: ‘Give us 10 minutes’: How Israel bombed a Gaza media tower