13 ബോംബുകൾ വർഷിക്കാൻ ഇറാന്റെ ‘ഗാസ’ ഡ്രോൺ, പുതിയ ആയുധങ്ങൾ പുറത്തെടുത്ത് ഐആർജിസി
Mail This Article
രണ്ടാഴ്ചയോളം നീണ്ടുനിന്ന ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിനു ശേഷമാണ് ഇറാൻ പുതിയ ആയുധങ്ങൾ അവതരിപ്പിക്കുന്നത്. ഇതിൽ ഒരു ഡ്രോണിന് ‘ഗാസ’ എന്നും പേരിട്ടിരിക്കുന്നു. ഇതെല്ലാം ഇസ്രയേലിനെയും അമേരിക്കയെയും പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന കാര്യം വ്യക്തമാണ്. 13 ബോംബുകൾ വരെ വഹിക്കാൻ ശേഷിയുള്ളതാണ് പുതിയ ഡ്രോൺ.
കഴിഞ്ഞ ദിവസമാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) ആളില്ലാ വിമാനത്തിന്റെ (യുഎവി) പുതിയ മോഡലുകൾ പുറത്തിറക്കിയത്. ഈ ഡ്രോണുകളെല്ലാം വൈകാതെ തന്നെ സൈന്യത്തിന്റെ ഭാഗമാകുമെന്നും ഐആർജിസി കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി പറഞ്ഞു. ഇറാൻ അവതരിപ്പിച്ച ‘ഗാസ’ ഡ്രോൺ നിരവധി കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്.
പുതിയ ഡ്രോണിന് 2,000 കിലോമീറ്റർ പരിധിയിൽ വരെ പറക്കാൻ ശേഷിയുണ്ട്. കൂടാതെ, ഒരേസമയം നിരവധി റോളുകൾ നിർവഹിക്കാനും കഴിയും. വ്യോമ നിരീക്ഷണം, രഹസ്യാന്വേഷണം, തിരയൽ, രക്ഷാപ്രവർത്തനങ്ങളെ സഹായിക്കുക, പ്രകൃതി ദുരന്തങ്ങളെ ലഘൂകരിക്കൽ ശ്രമങ്ങളെ ഏകോപിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾക്കെല്ലാം ഗാസ ഡ്രോൺ ഉപയോഗിക്കാൻ സാധിക്കും.
കൂടാതെ, ഗാസ ഡ്രോണിനെ ആക്രമണത്തിനും ഉപയോഗിക്കാം. ഡ്രോണിൽ നിന്ന് ഒരേസമയം 13 ബോംബുകൾ വരെ പ്രയോഗിക്കാൻ കഴിയും. 500 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും വഹിക്കാൻ ഡ്രോണിനു ശേഷിയുണ്ട്.
കഴിഞ്ഞ ദിവസത്തെ ചടങ്ങിൽ ‘കുഡ്‌സ്’ റഡാർ സംവിധാനവും ‘9 ഡേ’ മിസൈൽ സംവിധാനവും ഐആർജിസി അവതരിപ്പിച്ചു. അവതരിപ്പിച്ച എല്ലാ ആയുധങ്ങളും ഇറാനിൽ ആഭ്യന്തരമായി വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തതാണ്.
English Summary: Iran's Revolutionary Guards Corps Unveil New Multipurpose 'Gaza' Drone