ADVERTISEMENT

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് കഴിഞ്ഞയാഴ്ചകളിൽ ഇസ്രയേല്‍- പലസ്തീന്‍ അതിർത്തിയും ഗാസയും സാക്ഷ്യം വഹിച്ചത്. മേയ് 21ന് ഹമാസും ഇസ്രയേല്‍ സൈന്യവും ഉപാധികളില്ലാതെ വെടിനിര്‍ത്തലിന് തയാറായതോടെ ഈ സംഘര്‍ഷത്തിന് അയവു വരികയും ചെയ്തു. സംഘര്‍ഷത്തിന്റെ 11 ദിവസങ്ങളില്‍ ഹമാസ് ഇസ്രയേലിനു നേരേ തൊടുത്ത മിസൈലുകളില്‍ ചിലത് പലസ്തീന്‍ മേഖലയിൽത്തന്നെയാണ് പതിച്ചത്. ഇതിനു പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടനകളില്‍ ഒന്നാണ് ഇസ്രയേലിന്റെ മൊസാദ്. ഏതു രാജ്യത്തു ചെന്നും ഇരുചെവിയറിയാതെ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മൊസാദ് പ്രസിദ്ധമാണ്. അടുത്തിടെ ഇറാനിയന്‍ ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതിനു പിന്നിലടക്കം മൊസാദാണെന്ന അഭ്യൂഹമുണ്ട്. ഇപ്പോൾ ഹമാസിന്റെ മിസൈലുകളില്‍ തിരിമറി നടത്തിയാണ് മൊസാദ് അവയുടെ ലക്ഷ്യം തെറ്റിച്ചതെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹമാസിന്റെ മിസൈലുകളില്‍ ഇസ്രയേല്‍ ഇടപെടലിനു രണ്ട് സാധ്യതകളാണ് കല്‍പിക്കപ്പെടുന്നത്. ആദ്യത്തേത് ഇറാനില്‍നിന്നു ഗാസയിലേക്ക് റോക്കറ്റ് കടത്തുന്നതിനിടെയാണ്. രണ്ടാമത്തെ സാധ്യത പലസ്തീനില്‍ ഹമാസ് അംഗങ്ങള്‍ക്കിടയില്‍ കടന്നുകൂടി മിസൈലുകളുടെ നിയന്ത്രണ സംവിധാനങ്ങള്‍ മാറ്റുക എന്നതാണ്. ഏതു മാര്‍ഗമാണ് സ്വീകരിച്ചിരുന്നതെന്ന് ഉറപ്പില്ലെങ്കിലും നൂറുകണക്കിന് ഹമാസ് മിസൈലുകളുടെ ലക്ഷ്യം തെറ്റിക്കുന്നതില്‍ മൊസാദ് വിജയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഏതാണ്ട് 4000 മിസൈലുകളാണ് ഇസ്രയേലുമായുള്ള സംഘര്‍ഷത്തിനിടെ ഹമാസ് തൊടുത്തത്. ഇതില്‍ 16 ശതമാനം ഇസ്രയേലിലേക്ക് എത്തിയതു പോലുമില്ല. ഗാസയിലോ ഇസ്രയേല്‍ അതിര്‍ത്തിയിലോ ആണ് ഇവ വീണത്. 680 മിസൈലുകള്‍ക്ക് ഇത്തരത്തില്‍ ലക്ഷ്യം തെറ്റിയിരുന്നു. അവ വീണ് ചിലയിടത്ത് ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് 90 ശതമാനം കാര്യക്ഷമതയാണുള്ളത്. ഹമാസ് തൊടുക്കുന്ന 90 ശതമാനം മിസൈലുകളെയും ആകാശത്തുവച്ചു തന്നെ അയണ്‍ ഡോം തകര്‍ത്തു കളയും.

കുറച്ചു വര്‍ഷങ്ങളായി ഹമാസ് വിവിധ തലത്തിലുള്ള മിസൈലുകള്‍ ശേഖരിക്കുന്നുണ്ട്. രണ്ടു മാസം തുടർച്ചയായി തൊടുക്കാന്‍ വേണ്ടത്ര മിസൈലുകൾ ഹമാസിന്റെ പക്കലുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസിന്റെ മിസൈല്‍ നിർമാണ പദ്ധതികളുടെ മൂര്‍ച്ച കുറയ്ക്കുകയാണ് മൊസാദിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലും ഹമാസും വിജയം അവകാശപ്പെട്ട് രംഗത്തുവന്നിരുന്നു. സംഘര്‍ഷത്തില്‍ കുറഞ്ഞത് 248 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. ഇസ്രയേല്‍ ഭാഗത്ത് 12 പേരും സംഘര്‍ഷത്തിനിടെ മരിച്ചു.

English Summary: Israeli Mossad Agents Reportedly ‘Tampered’ With Hamas Rockets So Hundreds ‘Misfired’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT