പാട്ടക്കാലാവധി തീരും മുൻപെ നാവികസേനയുടെ അന്തര്‍വാഹിനി റഷ്യയിലേക്ക് മടങ്ങുന്നു
Mail This Article
ഇന്ത്യൻ നാവികസേനയുടെ ആണവ അന്തര്‍വാഹിനിയായ ഐഎൻഎസ് ചക്ര റഷ്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സിംഗപ്പൂർ കടലിടുക്കിൽ ഐഎൻഎസ് ചക്രയെ കണ്ടതായി ചിത്രങ്ങൾ സഹിതം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതായത്, ഐഎൻഎസ് ചക്ര ഇന്ത്യൻ നാവികസേനയിലെ സേവനം മതിയാക്കി റഷ്യയിലേക്ക് തന്നെ തിരിക്കുന്നു എന്നാണ് അറിയുന്നത്.
8,140 ടൺ അന്തർവാഹിനി ഇപ്പോൾ റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കിലേക്കുള്ള യാത്രയിലാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തുവർഷത്തെ പാട്ടക്കാലാവധി അവസാനിക്കുന്നതിന് ഏകദേശം പത്ത് മാസം മുൻപ് തന്നെ റഷ്യയിലേക്ക് മടങ്ങുകയാണ്. ഏകദേശം 200 കോടി ഡോളറിനാണ് ഐഎൻസ് ചക്ര ഇന്ത്യ പാട്ടത്തിനെടുത്തിരുന്നത്. ഇന്ത്യൻ ക്രൂ തന്നെയാണ് ഐഎൻഎസ് ചക്ര റഷ്യയിലേക്ക് കൊണ്ടുപോകുന്നത്. ഒപ്പം ഒരു റഷ്യൻ, ഇന്ത്യൻ യുദ്ധക്കപ്പലും കാണാം.
2012 ൽ റഷ്യയില്‍ നിന്നും പത്ത് വര്‍ഷത്തെ കരാറിന് സ്വന്തമാക്കിയ ഐഎന്‍എസ് ചക്ര ഔദ്യോഗികമായി വിശാഖപട്ടണത്ത് കമ്മിഷൻ ചെയ്തത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ്. നേര്‍പ്പ എന്ന ആണവ അന്തര്‍വാഹിനി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായതോടെ ഐഎന്‍എസ് ചക്ര എന്ന് പേരുമാറ്റുകയായിരുന്നു. റഷ്യയുടെ ചാര്‍ളി ക്ലാസ് എന്ന ആണവ അന്തര്‍വാഹിനി 1988 മുതല്‍ ഇന്ത്യ വാടകയ്‌ക്കെടുത്ത് നാവികർക്ക് പരിശീലനം നൽകി വരികയായിരുന്നു.
ഇന്ത്യ 2004 മുതല്‍ നെര്‍പ വാടകയ്‌ക്കെടുത്തിരുന്നു. 2008 ല്‍ ഇത് കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും ജപ്പാനില്‍ പരീക്ഷണ യാത്രക്കിടയിലുണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു. തീയണക്കാനുളള സംവിധാനത്തില്‍ വന്ന പിഴവു മൂലം പുറന്തളളപ്പെട്ട വിഷവാതകം ശ്വസിച്ച് അന്തര്‍വാഹിനിയിലുളള 20 പേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്‌ടറാണ് ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐഎന്‍എസ് ചക്രയ്‌ക്ക് 30 നോട്ട്‌സ് വേഗമുണ്ട്. 73 ജീവനക്കാരുമായി 100 ദിവസം വരെ ജലത്തിനടിയില്‍ കഴിയാനും ശേഷിയുണ്ട്.
ഐഎൻഎസ് ചക്രയെ അതേ ക്ലാസ് അന്തർവാഹിനിയുടെ കൂടുതൽ വിപുലമായ വേരിയന്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതി. അത് ചക്ര എന്ന പേരിലും അറിയപ്പെടും. പുതിയ അന്തർവാഹിനിക്ക് പത്തുവർഷത്തെ പാട്ടത്തിന് 2019 മാർച്ചിൽ 300 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു. ഇത് 2025 ഓടെ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
English Summary: Indian submarine seen transiting through Malacca Singapore straits