ADVERTISEMENT

രാജ്യാന്തര ഭീകരൻ ബിൻ ലാദനെ രക്തസാക്ഷിയെന്നു വിശേഷിപ്പിച്ച് കഴിഞ്ഞവർഷം പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിരികൊളുത്തിയ വിവാദത്തിൽ ഒരു വർഷത്തിനു ശേഷം സർക്കാർ ഭാഗത്തു നിന്നു വിശദീകരണം. കഴിഞ്ഞ ജൂണിൽ പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഇമ്രാൻ ഖാന്റെ വിവാദ പരാമർശം. പാക്കിസ്ഥാനിൽ ഒസാമ ബിൻ ലാദനെ വധിക്കാനായി അമേരിക്ക നടത്തിയ അബോട്ടാബാദ് ദൗത്യത്തെപ്പറ്റി സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. 

അമേരിക്ക അബോട്ടാബാദിൽ ആക്രമണം നടത്തിയെന്നും ഒസാമയെ രക്തസാക്ഷിയാക്കിയെന്നും (ഷഹീദ്) ഇമ്രാൻ പറഞ്ഞു. ഈ വിഡിയോയുടെ ക്ലിപ്പ് വൈറലാകുകയും രാജ്യാന്തരതലത്തിൽ അമർഷം ക്ഷണിച്ചു വരുത്തുകയും ചെയ്തു. ഇതെത്തുടർന്ന് ഇക്കാര്യത്തിൽ സമ്മർദ്ദത്തിലായ പാക്ക് സർക്കാർ വിഷയത്തിൽ നിശബ്ദത പുലർത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ഒരു സ്വകാര്യ വാർത്താചാനലിനു നൽകിയ അഭിമുഖത്തിൽ പാക്ക് ഐടി മന്ത്രി ഫവാദ് ചൗധരി ഇതെക്കുറിച്ച് വിശദീകരണം നൽകി. ഇമ്രാന്റെ ഭാഗത്തു നിന്നുണ്ടായ ഒരു നാക്കുപിഴയാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ ഒസാമ ബിൻ ലാദനെ ഒരു ഭീകരനായും അൽ ക്വയ്ദയെ ഭീകരസംഘടനയായുമാണു കാണുന്നതെന്ന് ചൗധരി ആവർത്തിച്ചു.

 

അടുത്തിടെ പാക്ക് ആഭ്യന്തരമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയോടും സമാന ചോദ്യം പാക്ക് റിപ്പോർട്ടർമാർ ചോദിച്ചിരുന്നു. എന്നാൽ ഇമ്രാന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നായിരുന്നു ഖുറേഷിയുടെ പ്രതികരണം. വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾക്കു മറുപടി പറയാൻ അദ്ദേഹം വിസമ്മതിച്ചു.

 

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഭീകരനും അൽ ക്വയ്ദയുടെ തലവനുമായ ബിൻ ലാദൻ 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേ‍ഡ് സെന്റർ തകർത്തതോടെയാണു ശ്രദ്ധേയനായത്. ലോകത്തെ നടുക്കിയ ഈ ആക്രമണത്തിൽ മൂവായിരം പേരോളം മരിച്ചു. തുടർന്ന് അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കയുടെ യുദ്ധത്തിനും സംഭവം വഴിവച്ചു. ഒടുവിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ 2011ൽ യുഎസ് നേവി സീൽസ് നടത്തിയ രഹസ്യദൗത്യത്തിലാണു വധിച്ചത്.

 

വിവരങ്ങൾക്ക് കടപ്പാട് :എഎൻഐ

English Summary: Pak Minister On Imran Khan's Remark On Osama Bin Laden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT