അഫ്ഗാൻ സേന കരുത്തർ! താലിബാൻ പിടിച്ചടക്കൽ അസാധ്യമെന്ന് നിരീക്ഷണം
Mail This Article
ലോകം മുഴുവൻ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ആശങ്കയോടെ വീക്ഷിക്കുകയാണ്. സർക്കാർ അനുകൂല അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ വൻപോരാട്ടമാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഈ സമീപരാജ്യത്ത് നടക്കുന്നത്. യുഎസ് സഖ്യസേന അഫ്ഗാനിൽ നിന്നു പിൻവാങ്ങുന്നതോടെ രാജ്യത്തിന്റെ ഭരണം താലിബാന്റെ കൈകളിൽ വീണ്ടുമെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. യുഎസ് പിൻമാറ്റം പ്രഖ്യാപിച്ചതോടെ താലിബാൻ ആക്രമണം അഴിച്ചുവിട്ടു. നിലവിൽ അഫ്ഗാനിസ്ഥാന്റെ 421 ജില്ലകളിൽ പകുതിയോളം താലിബാൻ കൈയടക്കിയെന്നാണു വിവരം, ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രധാന നഗരങ്ങളെല്ലാം ഇപ്പോഴും അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളായ ഹെൽമന്ദിലെ ലഷ്കർ ഗാ നഗരത്തിലും കാണ്ഡഹാറിലും ഹീറതിലും വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് കാബുൾ നഗരത്തിൽ പ്രതിരോധമന്ത്രിയായ ബിസ്മില്ല ഖാൻ മൊഹമ്മദിയുടെ വീടിനു സമീപം താലിബാൻ കാർബോംബ് സ്ഫോടനം നടത്തുകയും വെടിയുതിർക്കുകയും ചെയ്തു.
തൊണ്ണൂറുകളിൽ മുഹമ്മദ് നജീബുല്ല സർക്കാരിനെ പുറത്താക്കി അധികാരം പിടിച്ചതു പോലെയാകില്ല താലിബാനു കാര്യങ്ങളെന്നു രാജ്യാന്തര പ്രതിരോധ വിദഗ്ധർ പറയുന്നു. അഫ്ഗാൻ സൈന്യം ഇപ്പുറത്തുണ്ട്. താലിബാൻ സംഘവും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഒരു താരതമ്യ പഠനം പ്രമുഖ അറബ് മാധ്യമമായ അൽജസീറ പുറത്തുവിട്ടിരുന്നു. താലിബാനു ശക്തമായ പ്രതിരോധം സൈന്യം ഒരുക്കിയിട്ടുണ്ടെന്നു തന്നെയാണു ലേഖനം നൽകുന്ന വിവരം.
കരസേന, സവിശേഷ സേന, എയർഫോഴ്സ്, ഇന്റലിജൻസ് എന്നിങ്ങനെ വിഭാഗങ്ങളായി 3 ലക്ഷത്തിലേറെ സൈനികർ അഫ്ഗാൻ പ്രതിരോധത്തിനുണ്ട്. യുഎസ് സേനയുടെ നവീന ട്രെയിനിങ് ലഭിച്ച കമാൻഡർമാരാണ് ഇവയെ നയിക്കുന്നത്. ഏതു ഘട്ടത്തിലും ഇവരിൽ പകുതിയിലേറെപ്പേർ യുദ്ധത്തിനു സജ്ജമാണ്. താലിബാന് 55000 മുതൽ 85000 വരെ ആൾബലമാണ് ഉള്ളത്. ഇതിൽ വ്യക്തയില്ല.
600 കോടി യുഎസ് ഡോളർ ബജറ്റാണ് അഫ്ഗാൻ സേനയ്ക്കുള്ളത്. യുഎസാണ് ഇതിന്റെ സിംഹഭാഗവും വഹിക്കുന്നത്. താലിബാന്റെ വാർഷികചെലവുകൾ 30 കോടി മുതൽ 150 കോടി യുഎസ് ഡോളർ വരെയാകാമെന്നു യുഎൻ പറയുന്നു. ലഹരിമരുന്ന് ശൃംഖല, അധീന മേഖലകളിലെ നിർബന്ധിത പണപ്പിരിവ്, മറ്റു ക്രിമിനൽ നടപടികൾ തുടങ്ങിയവയിലൂടെയാണു താലിബാൻ ഫണ്ട് കണ്ടെത്തുന്നതെന്നും യുഎന്നിനെ അവലംബിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ ഉൾപ്പെടെ ചില രാജ്യങ്ങൾ സാമ്പത്തിക സഹായം നൽകുന്നതായും സംശയമുണ്ട്.
അഫ്ഗാൻ സൈന്യത്തെ നവീകരിക്കുന്നതിന് യുഎസ് ആയിരം കോടി ഡോളറിലധികം ചെലവാക്കിയിട്ടുണ്ട്. അതിനാൽ തന്നെ അഫ്ഗാൻ സൈന്യം മൂർച്ചയേറിയതാണ്. താലിബാനേക്കാൾ സാങ്കേതികമായി അവർ വളരെ മുന്നിൽ നിൽക്കുന്നു. നവീന അസോൾട്ട് റൈഫിളുകൾ, രാത്രികാഴ്ച സാധ്യമാക്കുന്ന ഗോഗിളുകൾ, കവചിത വാഹനങ്ങൾ, ഡ്രോണുകൾ എന്നിവയെല്ലാം സേനയ്ക്കുണ്ട്. എന്നാൽ സേനയുടെ ആത്മവിശ്വാസം കുറയുന്നോ എന്ന സംശയം അഫ്ഗാനിൽ നിലനിൽക്കുന്നുണ്ട്.
താലിബാന് അത്ര പ്രഹരശേഷിയില്ലാത്ത ആയുധങ്ങളാണു കൈവശം. എകെ 47 തോക്കുകളും സ്നൈപ്പർ തോക്കുകളും റോക്കറ്റ് ലോഞ്ചറുമെല്ലാമായാണ് താലിബാൻ യുദ്ധത്തിനിറങ്ങിയിരിക്കുന്നത്. താലിബാനു മുന്നിൽ പ്രധാന പ്രതിബന്ധമായി നിൽക്കുന്നത് അഫ്ഗാൻ വ്യോമസേനയാണ്. 167 യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്കുണ്ട്. വായുവിലൂടെയുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ ചില്ലറ ആന്റി എയർക്രാഫ്റ്റ് തോക്കുകൾ മാത്രമാണു താലിബാനുള്ളത്.
അഫ്ഗാൻ പൊതുജന പിന്തുണയും താലിബാനു വളരെ കുറവാണ്. ഗ്രാമപ്രദേശങ്ങളിലാണ് അവർ കൂടുതലും ആധിപത്യം പുലർത്തിയിരിക്കുന്നത്. ഇത് അഫ്ഗാനിസ്ഥാനിലെ പരുഷമായ ഭൂമിശാസ്ത്രം നൽകുന്ന ഒരു നേട്ടം മാത്രമാണെന്ന് അഫ്ഗാൻ സേന കരുതുന്നതായി ‘ഫോറിൻ പോളിസി’ റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന ആഴ്ചകളിൽ ജില്ലകൾ തോറും ആക്രമണങ്ങൾ നടത്തി താലിബാനെ നിർവീര്യമാക്കാനാണു സേനയുടെ പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്.
English Summary: Afghanistan after the US: the growing threat of a Taliban takeover