പത്താഴ്ചയ്ക്കുള്ളിൽ ഇറാൻ ആണവശക്തി - ഇസ്രയേലിന് ആശങ്ക
Mail This Article
പത്താഴ്ചയ്ക്കുള്ളിൽ ഇറാൻ ആണവായുധത്തിനു വേണ്ട യുറേനിയം സമ്പുഷ്ടീകരണം പൂർത്തീകരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ്. യുഎൻ സുരക്ഷാ കൗൺസിലിനു മുന്നിലാണു ഗാന്റ്സ് ഇറാന്റെ ആണവായുധം സംബന്ധിച്ചുള്ള ആശങ്ക പങ്കുവച്ചത്. രാജ്യാന്തരതലത്തിൽ ഇസ്രയേലിന്റെ നയപരവും തന്ത്രപരവുമായ എതിരാളിയാണ് ഇറാൻ. ഇരുരാജ്യങ്ങളും തമ്മിൽ ഒരു അപ്രഖ്യാപിത ശീതയുദ്ധം തന്നെ നടക്കുന്നുണ്ടെന്നു രാജ്യാന്തര നിരീക്ഷകർ സ്ഥിരീകരിച്ച വസ്തുതയാണ്. ഇരു രാജ്യങ്ങളിലെയും രഹസ്യസംഘടനകൾ അന്യോന്യം സൈബർ ആക്രമണങ്ങളും നയതന്ത്ര നടപടികളും കൈക്കൊള്ളാറുണ്ട്.
യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, ബ്രിട്ടൻ, യുഎസ്, റഷ്യ എന്നിവരും ജർമനി ഉൾപ്പെടെ മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങളുമായി നടത്തിയ ചർച്ചകൾക്കുള്ളിൽ സ്ഥിരപ്പെടുത്തിയ ഇറാൻ ആണവക്കരാറിന്റെ ലംഘനമാണ് ഇതെന്നും ഗാന്റ്സ് ആരോപിച്ചു. ഇതിനെതിരെ ലോകരാജ്യങ്ങൾ ഒരുമിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തങ്ങളുമായി ഒരു ആയുധമത്സരത്തിനാകും ഇതു വഴിവയ്ക്കുകയെന്നും ഇസ്രയേൽ പറഞ്ഞു.
ഇറാൻ ആണവക്കരാറിൽ നിന്ന് ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ അമേരിക്ക 2018ൽ പുറത്തുപോയിരുന്നു. ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ അധികാരമേറ്റെടുത്ത ജോ ബൈഡൻ കരാറിലേക്കു വീണ്ടും തിരിച്ചുപോകണമെന്നും ഇറാന്റെ മേലുള്ള ഉപരോധങ്ങൾ നീക്കണമെന്നും ലക്ഷ്യമിടുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്. ഇതിനെ ഇസ്രയേൽ ശക്തിയായി എതിർക്കുന്നുമുണ്ട്.
ഇറാനിലും നേതൃമാറ്റം സംഭവിച്ചിരിക്കുന്ന സമയത്താണ് പുതിയ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയമാണ്. പുതിയ പ്രധാനമന്ത്രിയായിരിക്കുന്ന ഇബ്രാഹിം റെയ്‌സിക്ക് യുഎസിനോട് അത്ര പ്രതിപത്തിയില്ല. ആണവക്കരാറിൽ ഏർപ്പെട്ടതിന്റെ പേരിൽ മുൻ പ്രസിഡന്റ് ഹസൻ റൂഹാനിയെ മുൻപ് അദ്ദേഹം നിരന്തരമായി വിമർശിച്ചിട്ടുണ്ട്.
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരെ വിവിധ സൈബർ ആക്രമണങ്ങൾ ഇസ്രയേൽ നടത്തിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. ഈ വർഷം ഏപ്രിലിൽ ഇറാന്റെ നാതൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ സ്‌ഫോടനം നടന്നതും തുടർന്നു മണിക്കൂറുകളോളം നിലയം പ്രവർത്തനരഹിതമായതും, ഇറാന്റെ അതിസുരക്ഷാ കേന്ദ്രങ്ങളിൽ കടന്നു കയറിയുള്ള ഇസ്രയേൽ ശ്രമമായാണു കരുതുന്നത്. ഇസ്രയേൽ വികസിപ്പിച്ച സ്റ്റക്‌സ്‌നെറ്റ് എന്ന കുപ്രസിദ്ധ വൈറസിന്റെ ആക്രമണങ്ങളിൽ പകുതിയിലേറെ ഇറാനിലായിരുന്നു. ഈ ആക്രമണങ്ങളിൽ പലതിന്റെയും ലക്ഷ്യം ഇറാന്റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങൾ ആയിരുന്നെന്നതും ശ്രദ്ധേയമാണ്.
ആണവായുധ ശേഖരമുണ്ടെങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത രാജ്യമാണ് ഇസ്രയേൽ. 80 മുതൽ 400 ആണവായുധങ്ങൾ ഇസ്രയേലിന്റെ കൈവശം ഉണ്ടെന്നാണു കണക്ക്. കൂടാതെ ഇവ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, ക്രൂസ് മിസൈലുകൾ എന്നിവ വഴി എതിരാളികളിൽ പ്രയോഗിക്കാനുള്ള കഴിവും ഇസ്രയേലിനുണ്ട്. 1966ൽ തന്നെ രാജ്യം ആണവായുധ ശേഷി നേടിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്.
English Summary: Iran could build nuclear bomb ‘within ten weeks’