താലിബാൻ ക്രൂരത! അഫ്ഗാൻ സ്‌നൈപ്പറെ കുടുംബത്തിന് മുന്നിലിട്ട് വധിച്ചു
Mail This Article
അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാന്റെ ക്രൂരമുഖം വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ താലിബാൻ ഭീകരർ പരസ്യമായും രഹസ്യമായും വധിച്ചിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങൾക്ക് മുന്‍പ് ബ്രിട്ടിഷ് സ്‌പെഷൽ ഫോഴ്‌സിനൊപ്പം ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്‌നൈപ്പറെ താലിബാൻ അദ്ദേഹത്തിന്റെ കുടുംബത്തിനു മുന്നിലിട്ട് വധിച്ചു.
അഫ്ഗാൻ സൈനികനായിരുന്നു നൂറിനെ രണ്ട് താലിബാൻ ഭീകരർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പിടിച്ചിറക്കിയ അഫ്ഗാൻ സൈനികന്റെ നെഞ്ചിലേക്ക് മൂന്ന് തവണയാണ് വെടിയുതിർത്തത്. CF333 എന്നറിയപ്പെടുന്ന ബ്രിട്ടിഷ് പരിശീലനം ലഭിച്ച അഫ്ഗാൻ സൈനിക യൂണിറ്റിലെ അംഗമായിരുന്നു നൂർ. അഫ്ഗാൻ സൈനിക സംഘത്തിലെ മിക്കവരും താലിബാൻ രാജ്യം പിടിച്ചെടുത്തതോടെ കാബൂൾ വിമാനത്താവളം വഴി പുറത്തേക്ക് രക്ഷപ്പെട്ടു. എന്നാൽ, നൂറിനെ രക്ഷിക്കാൻ വിദേശ സൈനികരോട് അപേക്ഷിച്ചിരുന്നോ എന്നത് വ്യക്തമല്ല.
ഈ കൊലപാതകം ബ്രിട്ടിഷ് സൈനികരിൽ ഞെട്ടലും രോഷവുമുണ്ടാക്കിയിട്ടുണ്ട്. നൂറിനെ താലിബാൻ വധിച്ചുവെന്ന റിപ്പോർട്ടിനോട് ബ്രിട്ടിഷ് സൈനികർ രോഷത്തോടെയാണ് പ്രതികരിച്ചത്. സൈനികരിൽ ചിലർ ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഒൻപത് വയസ്സിന് താഴെ പ്രായമുള്ള അഞ്ച് കുട്ടികളുടെ പിതാവായ നൂർ സ്വന്തം വീടിന്റെ പ്രവേശന കവാടത്തിലാണ് വെടിയേറ്റ് മരിച്ചത്.
പാശ്ചാത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിച്ചവരെ വീടുവീടാന്തരം കയറി വേട്ടയാടുന്ന താലിബാന്റെ പ്രതികാര കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. നൂറിനെ പലതവണ ഭീഷണിപ്പെടുത്തുകയും വധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ബ്രിട്ടിഷുകാരേയും അവരുടെ സഖ്യകക്ഷികളെയും പിന്തുണച്ചവർക്ക് സംഭവിക്കുന്ന യാഥാർഥ്യമാണിതെന്ന് നൂറിന്റെ സുഹൃത്ത് റാഫി ഹോട്ടക് പറഞ്ഞു.
English Summary: British-Trained Afghan Sniper Is Executed By Taliban In Front Of His Family