സുഖോയ്, ബോംബർ... തായ്‌വാനു മുകളിൽ 77 ചൈനീസ് യുദ്ധവിമാനങ്ങൾ, പ്രതിരോധത്തിന് എഫ്–16
Mail This Article
തായ്‌വാനെ വിരട്ടാൻ ലക്ഷ്യമിട്ട് രണ്ടു ദിവസത്തിനിടെ ചൈനയിൽ നിന്ന് പറന്നത് 77 യുദ്ധവിമാനങ്ങളാണ്. ജെ -16 യുദ്ധവിമാനങ്ങൾ, സു -30 യുദ്ധവിമാനങ്ങൾ, വൈ -8 ആന്റി-സബ്മറൈൻ മുന്നറിയിപ്പ് വിമാനങ്ങൾ, കെജെ -500 മുന്നറിയിപ്പ് വിമാനം എന്നിവയെല്ലാം ഈ സംഘത്തിലുണ്ടായിരുന്നു.
വെള്ളി, ശനി ദിവസങ്ങളിലായാണ് തായ്‌വാനു മുകളിൽ ചൈനീസ് വ്യോമസേന ഇത്രയും യുദ്ധവിമാനങ്ങൾ പറത്തിയത്. ചൈനയുടെ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അഭ്യാസപ്രകടനം കൂടിയായിരുന്നു ഇത്. ചൈനീസ് യുദ്ധവിമാനങ്ങൾ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് (ADIZ) തുടർച്ചയായ രണ്ടാം ദിവസവും പ്രവേശിച്ചതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മൊത്തം 39 ചൈനീസ് സൈനിക വിമാനങ്ങൾ ശനിയാഴ്ച വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി തായ്‌വാൻ അറിയിച്ചു. വെള്ളിയാഴ്ച 38 പോർവിമാനങ്ങളും അതിർത്തി ലംഘിച്ച് പറന്നു. ശനിയാഴ്ച പകൽ സമയത്ത് 20 വിമാനങ്ങളും രാത്രിയിൽ 19 വിമാനങ്ങളുമാണ് പറന്നത്.
ചൈനീസ് നുഴഞ്ഞുകയറ്റത്തിന് മറുപടിയായി തായ്‌വാനീസ് വ്യോമസേനയും പോർവിമാനങ്ങൾ അയച്ചിരുന്നു. അതിർത്തി ലംഘിച്ച വിമാനങ്ങൾക്ക് മുന്നറിയിപ്പും നൽകി. വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചുവെന്നും തായ്‌വാൻ മന്ത്രാലയം കൂട്ടിച്ചേർത്തു. വിമാനങ്ങൾ പറന്നതിന്റെ റൂട്ട് മാപ്പുകളും തായ്‌വാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ചൈനീസ് വിമാനങ്ങളെ ചെറുക്കാൻ തായ്‌വാൻ എഫ്–16 പോർവിമാനങ്ങളാണ് വിന്യസിച്ചത്. വിമാനവേധ മിസൈൽ സംവിധാനങ്ങളുപയോഗിച്ച് ചൈനീസ് വിമാനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും തായ്‌വാൻ വ്യോമസേന അറിയിച്ചു. ബാഷി ചാനലിനും പ്രാറ്റാസ് ദ്വീപുകൾക്കും മുകളിലായിരുന്നു ചൈനീസ് വിമാനങ്ങളുടെ അഭ്യാസപ്രകടനം.
English Summary: China sends 77 warplanes into Taiwan defense zone over two days, Taipei says