ADVERTISEMENT

ഒരു ഇറാനിയൻ സൈനിക ജനറലിനെ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് സിറിയയിൽ നിന്നു പിടികൂടിയെന്നും ആഫ്രിക്കയിലെ ഒരു രാജ്യത്തെത്തിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെന്നും റിപ്പോർട്ട്. ലണ്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന അറബിക് മാധ്യമമായ റായി അൽയൂം എന്ന പത്രത്തിലാണു റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്. കാണാതായ ഇസ്രയേലി വ്യോമസേനാ ഉദ്യോഗസ്ഥൻ ലഫ്.കേണൽ റോൺ അറാദിന്റെ വിവരങ്ങൾ തേടിയാണു മൊസാദ് സിറിയയിലെത്തിയതെന്നും ഇതിന്റെ ഭാഗമായാണു കിഡ്‌നാപ്പിങ്ങെന്നും റിപ്പോർട്ട് പറയുന്നു. സംഭവം ഇറാനെ പ്രകോപിതരാക്കിയെന്നും കഴിഞ്ഞ ദിവസം സൈപ്രസിലെ ഇസ്രയേലി ധനികരെ വധിക്കാനുള്ള നീക്കമായി ഇസ്രയേൽ സംശയിക്കുന്ന സംഭവത്തിനു പിന്നിൽ ഇതിനുള്ള പ്രതികാരമാകാമെന്നും റിപ്പോർട്ടിലുണ്ട്.

 

∙ റോൺ അറാദ്

 

ഇസ്രയേൽ-ഇറാൻ ബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകൾക്കൊന്നിനു കാരണമായത് റോൺ അറാദിന്റെ തിരോധാനമാണ്. 1986 ഒക്ടോബറിൽ ലബനനു മുകളിലൂടെ സൈനികവിമാനം പറപ്പിക്കുകയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥനും പൈലറ്റുമായ അറാദ്. എന്നാൽ ഒരു ബോംബ് ഡ്രോപ് ചെയ്തതിനെത്തുടർന്നുണ്ടായ അപകടം മൂലം അറാദിന്റെ വിമാനം തകർന്നു വീണു. അറാദിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ലബനീസ് ഷിയാ സംഘടനയായ അമാലിന്റെ പിടിയിലായി പൈലറ്റ്. ഇസ്രയേലിൽ തടവിൽ കഴിയുന്ന 200 ലബനീസ്, 450 പലസ്തീൻ തടവുപുള്ളികൾക്കു പകരം അറാദിനെ കൈമാറാമെന്ന് അമാൽ ഉടമ്പടി മുന്നോട്ടുവച്ചെങ്കിലും ഇസ്രയേൽ ഇതിന് ഒരുക്കമായിരുന്നില്ല.തുടർന്ന് അറാദിനെ ഇറാനു കൈമാറി.

 

പിന്നീട് രണ്ടുവർഷത്തിനിടയ്ക്ക് ഇസ്രയേലിലേക്ക് 2 കത്തുകൾ അറാദ് എഴുതി. അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തിറങ്ങി. എന്നാൽ 1988 മുതൽ അറാദിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ല. അറാദിന് എന്തു സംഭവിച്ചെന്ന് അറിയാനായി അന്നു മുതൽ ഇസ്രയേലി സേനയായ ഐഡിഎഫും മൊസാദും വിവിധ ദൗത്യങ്ങൾ നടത്തിവരുന്നു. അഞ്ചുവർഷം മുൻപ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ അറാദ് 1988ൽ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് മൊസാദ് പ്രസ്താവിച്ചിരുന്നു. 2006ൽ ഇതേകാര്യം ഹിസ്ബുല്ല നേതാവ് ഹസൻ നസ്രല്ലായും പറഞ്ഞിരുന്നു.

 

ഇപ്പോൾ അറാദിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ നേടാനാണു പുതിയ ദൗത്യം മൊസാദ് ഏറ്റെടുത്തു നടത്തിയതത്രേ. ഈ ദൗത്യത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് കഴിഞ്ഞദിവസം പരാമർശിച്ചിരുന്നു. ദൗത്യം പരാജയമാണെന്നായിരുന്നു ആദ്യം മൊസാദിന്റെ അഭിപ്രായം. എന്നാൽ പിന്നീട് ദൗത്യം വിജയമാണെന്നും നിർണായക വിവരങ്ങൾ ലഭിച്ചെന്നും തിരുത്തൽ വന്നു. ഈ ദൗത്യം സിറിയയിലാണോ നടത്തിയതെന്നും റായി അൽയൂം പത്രത്തിൽ വന്നതുപോലെ ഇറാനിയൻ ജനറലിനെ ഇതിന്റെ ഭാഗമായി മൊസാദ് തട്ടിക്കൊണ്ടുപോയിരുന്നോ എന്നുള്ളതും അഭ്യൂഹങ്ങളായി തുടരുന്നു.

 

കഴിഞ്ഞ ദിവസമാണ് റായി അൽയൂം പത്രത്തിലെ റിപ്പോർട്ടിൽ സംശയിക്കുന്ന ഇറാനിയൻ പ്രതികാരനടപടി സൈപ്രസിൽ നടന്നത്. അസർബൈജാനിൽ നിന്നു വന്ന ഒരു വാടകക്കൊലയാളി സൈപ്രസിൽ പിടിയിലാകുകയായിരുന്നു. ഇസ്രയേലി ശതകോടീശ്വരനും രാജ്യത്തെ നാലാമത്തെ ധനികനുമായ ടെഡി സാഗിയെ കൊല്ലാനാണ് വാടകക്കൊലയാളി വന്നതെന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോർട്ടുകൾ. ഇതെത്തുടർന്ന് സാഗി സൈപ്രസിൽ നിന്നു കടക്കുകയും ചെയ്തു. സാഗിയുടെ റഷ്യൻ ബന്ധങ്ങളിലുണ്ടായ പാളിച്ചകൾ മൂലം റഷ്യയിൽ നിന്നുള്ള ആരോ വാടകക്കൊലയാളിയെ അയയ്ക്കുകയായിരുന്നെന്നാണ് സൈപ്രസ് അധികൃതർ പുലർത്തുന്ന ധാരണ. എന്നാൽ സംഭവത്തിനു പിന്നിൽ ഇറാനാണെന്നും സൈപ്രസിലും മറ്റുമുള്ള ധനിക ഇസ്രയേലി കമ്യൂണിറ്റിയെ വിരട്ടാനുള്ള കുത്സിത ശ്രമമാണിതെന്നും നാഫ്താലി ബെനറ്റ് പ്രസ്താവിച്ചു. ഇതെത്തുടർന്ന് ഇസ്രയേലും ഇറാനും തമ്മിൽ നയതന്ത്രതലത്തിൽ വൻ വാഗ്വാദം ഉടലെടുത്തു.

 

English Summary: Mossad kidnapped an Iranian general to obtain info on Ron Arad – report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT