ADVERTISEMENT

കിഴക്കന്‍ ചൈനാ കടലില്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ശക്തിപ്രകടനം. അമേരിക്കയും മറ്റ് അഞ്ച് രാജ്യങ്ങളുടെ നാവിക സേനകളും ചേര്‍ന്നാണ് വിപുലമായ സൈനികാഭ്യാസം നടത്തിയത്. മൂന്ന് വിമാന വാഹിനിക്കപ്പലുകളും അവയുടെ അനുബന്ധ സേനാവ്യൂഹങ്ങളും സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. തയ്‌വാന്റെ വ്യോമാതിര്‍ത്തി കടന്ന് ചൈനീസ് പോര്‍വിമാനങ്ങള്‍ പറന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിനിടയാക്കിയത്. 

 

മൂന്ന് അമേരിക്കന്‍ വിമാന വാഹിനിക്കപ്പലുകള്‍ക്കൊപ്പം ബ്രിട്ടിഷ് വിമാന വാഹിനിക്കപ്പലടങ്ങുന്ന ഗ്രൂപ്പ് 21 എന്ന സേനാവിഭാഗവും ജാപ്പനീസ് യുദ്ധക്കപ്പലും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ജാപ്പനീസ് നഗരമായ ഒകിനാവയുടെ തെക്കുകിഴക്ക് ഭാഗത്തെ സമുദ്രത്തിലായിരുന്നു അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും ശക്തിപ്രകടനമെന്ന് യുഎസ്എന്‍ഐ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

 

റോയല്‍ നെതര്‍ലൻഡ്സ് നേവി, റോയല്‍ കനേഡിയന്‍ നേവി, റോയല്‍ ന്യൂസീലൻഡ് നേവി എന്നിവയും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. യുഎസ്എസ് കാള്‍ വിന്‍സണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, എച്ച്എംഎസ് ക്വീന്‍ എലിസബത്ത് സ്‌ട്രൈക്ക് ഗ്രൂപ്പ്, ഹെലിക്കോപ്റ്റര്‍ കാരിയര്‍ ജെഎസ് Ise(DDH-182) എന്നിവയും സൈനികാഭ്യാസത്തില്‍ സജീവമായിരുന്നു. 

 

സംയുക്ത സൈനികാഭ്യാസം തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തെക്കുറിച്ചുള്ള പുതിയ അറിവുകള്‍ നല്‍കിയെന്നാണ് ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫെന്‍സ് ഫോഴ്‌സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. മുങ്ങിക്കപ്പലുകളെ നേരിടുന്നത്, വ്യോമ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത്, തന്ത്രപ്രധാന നീക്കങ്ങള്‍, വാര്‍ത്താവിനിമയ രംഗത്തെ സഹകരണം എന്നിവയെല്ലാം സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്നു. ചൈനയെ ഒതുക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ സംയുക്ത സൈനികാഭ്യാസം അരങ്ങേറിയതെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 

 

അതേസമയം അമേരിക്കയുടേയം സഖ്യകക്ഷികളുടേയും നാവിക സംഘങ്ങളെ ചൈനീസ് യുദ്ധക്കപ്പലുകള്‍ രഹസ്യമായി പിന്തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിയറ്റ്‌നാമീസ് സമുദ്രനിരീക്ഷകനായ ഡുവാന്‍ ഡാങാണ് ഇക്കാര്യം അറിയിച്ചത്. എച്ച്എംഎസ് ക്വീന്‍ എലിസബത്ത് ലുസോണ്‍ ഉള്‍ക്കടലിലും യുഎസ്എസ് കാള്‍ വിന്‍സണ്‍ തര്‍ക്ക മേഖലയായ സ്‌കാര്‍ബോറോഫ് ഷോലിലുമാണ് കേന്ദ്രീകരിച്ചിരുന്നത്. ഈ രണ്ട് സേനാവ്യൂഹങ്ങളേയും നിരീക്ഷിച്ചുകൊണ്ട് അജ്ഞാത പടക്കപ്പലുകള്‍ നിശ്ചിത അകലത്തില്‍ സഞ്ചരിച്ചിരുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അധികരിച്ച് ഡുവാന്‍ ഡാങ് ട്വീറ്റ് ചെയ്തത്. ഇത് ചൈനീസ് ജനകീയ വിമോചന സേനയയുടെ നാവികസേനയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നുണ്ട്.

 

English Summary: Massive Show Of Force In East China Sea: 3 Aircraft Carriers And Their Strike Groups Hold War Drills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT