ADVERTISEMENT

ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ലോകപ്രസിദ്ധി നേടിയ മിസൈൽ വേധ സംവിധാനം അയൺ ഡോമിന്റെ തദ്ദേശീയ പതിപ്പൊരുക്കി ഇറാൻ. പുതുതായി രൂപകൽപന ചെയ്ത മിസൈൽ വേധ സംവിധാനത്തിന്റെ വിഡിയോ ഇറാൻ പുറത്തിറക്കിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് നെറ്റ്‌വർക്ക് എന്ന ഗണത്തിൽ വരുന്ന മിസൈൽവേധ സംവിധാനത്തിന്റെ പേര് സ്‌കൈ ഡിഫൻഡേഴ്‌സ് വെലായത് 1400 എന്നാണ്. വിഡിയോയിൽ കാണാവുന്ന വിവിധ പ്രകടനങ്ങളിൽ സംവിധാനം ഉപയോഗിച്ച് വിവിധ മിസൈലുകളെ നിർവീര്യമാക്കുന്നതും കാണാം.

 

ക്രൂസ് മിസൈലുകളെ നേരിടാനാണ് പ്രധാനമായും പുതിയ സംവിധാനം സഹായകമാകുകയെന്ന് ഇറാൻ സൈന്യത്തിലെ ബ്രിഗേഡിയർ ജനറൽ അമീർ ഖാദിർ റഹീംസാദ പറഞ്ഞു. നിലവിൽ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മിസൈൽ ഡിഫൻസ് സിസ്റ്റമുകളിൽ നിന്നു വ്യത്യസ്തമാണ് ഇതെന്നും സൈന്യത്തിന്റെ റിപ്പോർട്ടിലുണ്ട്.

 

നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈൽ വേധ റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കും. ദക്ഷിണാഫ്രിക്കയുടെ ഉംഖോണ്ടോ മിസൈൽ സംവിധാനവുമായി വളരെയേറെ സാമ്യമുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്. 360 ഡിഗ്രിയിൽ റേഞ്ചുള്ള റഡാർ സംവിധാനം ഉപയോഗിച്ചാണ് വെലായത് 1400 പ്രവർത്തിക്കുന്നത്. റഷ്യൻ മിസൈൽ വേധ സംവിധാനമായ പാൻസിറിനെ അടിസ്ഥാനപ്പെടുത്തിയാണ് സംവിധാനം രൂപപ്പെടുത്തിയതെന്നും അഭ്യൂഹമുണ്ട്. സിറിയയിൽ വ്യാപകമായി പാൻസിർ സംവിധാനം റഷ്യ ഒരുക്കിയിട്ടുണ്ട്. റഷ്യൻ ആയുധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആയുധനിർമിതി ഇറാന്റെ പുതിയ ശൈലിയായിട്ടുണ്ട്. റഷ്യയുടെ എസ് 300 മിസൈൽ സംവിധാനവുമായി സാമ്യമുള്ള ബവാർ 373 ഇടയ്ക്ക് ഇറാൻ വികസിപ്പിച്ചെടുത്തിരുന്നു.

 

ഈ ആയുധങ്ങൾ ഇറാഖിലേക്കും സിറിയയിലേക്കും ലബനോനിലേക്കും ഇറാൻ കയറ്റുമതി ചെയ്യുമോയെന്ന് ഇറാന്റെ പ്രതിയോഗികൾക്ക് പേടിയുണ്ട്. ഇറാനിലെ പ്രശസ്ത ആണവനിലയമായ നറ്റാൻസിനു സമീപമായിരുന്നു സൈനിക പ്രകടനങ്ങൾ നടന്നത്. രണ്ട് തവണ ഇസ്രയേലിന്റെ സൈബർ ആക്രമണം നേരിട്ട ആണവനിലയമാണു നറ്റാൻസ്.

2011ൽ ആണ് ഇസ്രയേൽ അയൺ ഡോം സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവർ സംയുക്തമായാണ് അയൺ ഡോം വികസിപ്പിച്ചത്. 4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകർക്കാനുള്ള ശേഷി ഈ സംവിധാനത്തിനുണ്ട്. കടലിൽ യുദ്ധക്കപ്പലിലും സ്ഥാപിക്കുന്ന അയൺ ഡോം സംവിധാനങ്ങൾ ഇസ്രയേൽ വികസിപ്പിച്ചിട്ടുണ്ട്.

 

English Summary: Iran Tests Indigenous ‘Iron Dome’ Missile Defense System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT