ADVERTISEMENT

ശ്രീലങ്കയിൽ ഒറ്റദിവസം വിവിധയിടങ്ങളിലായി 14 പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് ദുരൂഹത പടർത്തുന്നു. ഇതെത്തുടർന്ന് ശ്രീലങ്കൻ പാർലെമന്റ് പ്രത്യേക എട്ടംഗ സമിതി രൂപീകരിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. ഇതിന്റെ അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണു നയിച്ചത്. ഓരോ ദിവസവും ലങ്കയിൽ കുറഞ്ഞത് 10 പാചകവാതക വിസ്ഫോടനങ്ങളുണ്ടാകുന്നുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രിയായ ലസാന്ത അലഗിയവാന്ന പാർലമെന്റിനെ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള വിഡിയോകളും ചർച്ചകളും സമൂഹമാധ്യമങ്ങളിലും വൈറലായി.

 

ശ്രീലങ്കയിലെ 51 ലക്ഷത്തോളം കുടുംബങ്ങളിൽ 41 ശതമാനവും പാചകവാതക വിസ്ഫോടനത്തെക്കുറിച്ചുള്ള ഭീതിയിലാണു കഴിയുന്നതെന്നും ലസാന്ത അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം അന്വേഷണസംഘം വിശദമായ റിപ്പോർട്ട് പാർലമെന്റിനു സമർപ്പിക്കും.

 

നവംബർ നാലിന് തെക്കൻ ശ്രീലങ്കയിലെ വെലിഗാമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 3 പേർക്ക് പരുക്കേറ്റതോടെയാണു സംഭവങ്ങളുടെ തുടക്കം. നവംബർ അവസാനവാരം ശ്രീലങ്കൻ തലസ്ഥാനം കൊളംബോയിലെ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്ററന്റിനു പാചകവാതകച്ചോർച്ചയെ തുടർന്നു തീപിടിച്ചിരുന്നു. ഇതിനു ശേഷം ഇത്തരം സംഭവങ്ങൾ ഇടയ്ക്കിടെ നടക്കുകയും വാർത്തകളിലിടം തേടുകയും ചെയ്തു. പാചകവാതക ചോർച്ച മൂലം വീടിനു തീപിടിക്കുമെന്നു ഭയന്ന് പല ഉപയോക്താക്കളും സിലിണ്ടറുകൾ പൂന്തോട്ടങ്ങളിലേക്കും ലോണുകളിലേക്കും മാറ്റുകയും അവിടെ പാചകം ചെയ്യാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

 

ഇതിനിടെ അട്ടിമറി സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ സംഭവങ്ങൾക്കു പിന്നിൽ അട്ടിമറിയില്ല എന്ന നിലപാടിലാണു ശ്രീലങ്കൻ സർക്കാർ.‌ ശ്രീലങ്കയിലെ പൊതുമേഖലാ കമ്പനിയായ ലിട്രോ ഗ്യാസാണ് എൽപിജി സിലിണ്ടറുകൾ രാജ്യത്തു പ്രധാനമായും വിതരണം ചെയ്യുന്നത്. ശ്രീലങ്കൻ കുടുംബങ്ങളിൽ 80 ശതമാനവും ലിട്രോയുടെ ഉപഭോക്താക്കളാണെന്നാണു കണക്ക്. ഈ വർഷമാദ്യം സിലിണ്ടറിൽ പ്രൊപ്പേൻ വാതകവും ബ്യൂട്ടേൻ വാതകവും മിശ്രണം ചെയ്യുന്നതിന്റെ അളവിൽ ലിട്രോ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതു മൂലമാണ് ചോർച്ചയുണ്ടാകുന്നതെന്ന അഭ്യൂഹം ശക്തമാണ്. 

എന്നാൽ ലിട്രോ ഈ ആരോപണം നിഷേധിച്ചു. ഉപഭോക്താക്കൾ വീടുകളിൽ ഉപയോഗിക്കുന്ന റെഗുലേറ്ററുകളും ഗ്യാസ് സ്റ്റൗവുകളുമൊക്കെ മോശം അവസ്ഥയിലാകാമെന്നും ഇതാകും സംഭവത്തിനു വഴിവയ്ക്കുന്നതെന്നുമാണ് ലിട്രോയുടെ നിഗമനം.

എന്നാൽ ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി രോഗാവസ്ഥയിലാകുന്നതിന്റെ സൂചനകളിലേക്കും സംഭവങ്ങൾ വിരൽ ചൂണ്ടുന്നെന്ന് വിദഗ്ധർ പറയുന്നു. 52 വർഷമായി രാജ്യത്തു പ്രവർത്തിച്ച ഏക എണ്ണ സംസ്കരണ ശാല ആദ്യമായി ഈ മാസം അടച്ചിട്ടു. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തിനു കഴിയാതിരിക്കുന്നതാണു കാരണം. ഇതെത്തുടർന്നാണു ബ്യൂട്ടേൻ വാതകത്തിന്റെ അളവ് കുറച്ചു പ്രൊപ്പേൻ വാതകത്തിന്റെ അളവ് കൂട്ടിയതെന്നും ഇതാകാം ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണമായിരിക്കുന്നതെന്നും വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു.

 

English Summary: Mysterious LP gas explosions across Sri Lanka; President appoints committee to investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT