ADVERTISEMENT

താലിബാൻ അബദ്ധത്തിൽ പണമയച്ചത് തജിക്കിസ്ഥാനിലെ അഫ്ഗാൻ എംബസിയിലേക്ക്. വിവരം പുറത്തായപ്പോൾ പണം തിരിച്ചുകൊടുക്കില്ലെന്ന് തജിക്കിസ്ഥാൻ അധികൃതർ അറിയിച്ചു. തജിക്കിസ്ഥാനിലെ ഒരു വാർത്താ മാധ്യമമാണു സംഭവം റിപ്പോർട്ട് ചെയ്തത്. ആറരക്കോടി രൂപയോളം വരുന്ന ഫണ്ടുകൾ താലിബാൻ തെറ്റി തജിക്ക് തലസ്ഥാനം ഡുഷാൻബെയിൽ സ്ഥിതി ചെയ്യുന്ന അഫ്ഗാൻ എംബസിയിലേക്ക് അയച്ചു.

 

അഫ്ഗാനിൽ താലിബാൻ അധികാരം പിടിക്കുന്നതിനു മുൻപ് പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി, തജിക്കിസ്ഥാനിലുള്ള അഫ്ഗാൻ അഭയാർഥികളുടെ ഉന്നമനത്തിനായും, അവിടെ അഭയാർഥികളുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും നീക്കിവച്ചതായിരുന്നു ഈ തുക. ഒരു സ്‌കൂൾ പണിയുന്നതുൾപ്പെടെ ഈ തുകയുടെ ലക്ഷ്യങ്ങളിൽ ഉണ്ടായിരുന്നു.

എന്നാൽ നീക്കിവയ്പ് നടത്തിയതല്ലാതെ തുക കൈമാറാൻ ഗനി സർക്കാരിനു കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ രാജ്യത്തു താലിബാൻ മുന്നേറ്റം നടത്തുകയും കാബൂൾ പിടിച്ചടക്കുകയും ചെയ്തു. ഇതോടെ അധികാരത്തിൽ നിന്നു നിഷ്‌കാസിതനായ ഗനി രാജ്യം വിട്ടുപോയി. ഇതോടെ ഈ തുകയുടെ കാര്യവും അവതാളത്തിലായി.

 

എന്നാൽ ഈ സെപ്റ്റംബറിൽ തികച്ചും യാദൃശ്ചികമായി ഈ തുക തജിക്കിസ്ഥാനിലെ അഫ്ഗാൻ എംബസിയുടെ അക്കൗണ്ടിൽ എത്തുകയായിരുന്നു. താലിബാന്റെ ധനമന്ത്രാലയം തെറ്റി ഈ തുക അയയ്ക്കുകയായിരുന്നെന്നാണു കരുതപ്പെടുന്നത്. തജിക്കിസ്ഥാനിലെ അഫ്ഗാൻ എംബസി ഇപ്പോഴും താലിബാനെ അംഗീകരിക്കുന്നില്ല. തജിക്കിസ്ഥാനിലെ അഫ്ഗാൻ അംബാസിഡറായ സഹീർ അഗ്ബാർ താലിബാൻ ഭരണകൂടത്തിന്‌റെ നിശിത വിമർശകനും താലിബാനെ എതിർക്കുന്ന നാഷനൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ അനുകൂലിയുമാണ്. നാഷനൽ റെസിസ്റ്റൻസ് ഫ്രണ്ട് ഇപ്പോഴും തജിക്കിസ്ഥാനിലുണ്ട്. അഹമ്മദ് ഷാ മസൂദ് ഫൗണ്ടേഷൻ എന്ന പേരിൽ അവർ ഡുഷാൻബേയിൽ ഓഫിസ് തുറക്കുകയും ചെയ്തു.

 

അമളി പിണഞ്ഞത് മനസ്സിലാക്കിയ താലിബാൻ, പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് തജിക്കിസ്ഥാനിലേക്ക് കത്തയിച്ചിരുന്നു. പണം തിരിച്ചുകൊടുക്കൽ സാധ്യമല്ലെന്നാണു തജിക്കിസ്ഥാന്റെയും അഫ്ഗാൻ എംബസിയുടെയും നിലപാട്. എംബസി ഉദ്യോഗസ്ഥർക്കും നിർദ്ദിഷ്ട സ്‌കൂളിനായി നിയമിച്ച സ്റ്റാഫംഗങ്ങൾക്കും ശമ്പളം കൊടുക്കുന്നത് ഈ തുകയിൽ നിന്നാണ്. സ്‌കൂളിന്റെ പണി പൂർത്തിയായിട്ടുമില്ല. വന്ന തുകയിലെ ഓരോ നാണയവും തജിക്കിസ്ഥാനിലെ അഫ്ഗാൻ അഭയാർഥികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ഉപയോഗിക്കുമെന്ന് അവർ അറിയിച്ചു.

 

താലിബാനെ ഭീകരസംഘടനയായാണു തജിക്കിസ്ഥാൻ നോക്കി കാണുന്നത്. രാജ്യത്തെ നിയമപ്രകാരം ഭീകരവാദ പശ്ചാത്തലമുള്ള സംഘടനകളുമായുള്ള ധനകൈമാറ്റം അനുവദനീയമല്ല. ഈ തടസ്സം മൂലവും താലിബാനു പണം തിരികെ കിട്ടാൻ സാധ്യത വളരെ കുറവാണ്.

 

അയൽക്കാരും സാംസ്‌കാരികമായി ഒരുപാടു സാമ്യമുള്ളവരായതിനാലും അഫ്ഗാനിലെ രാഷ്ട്രീയം തജിക്കിസ്ഥാനിൽ എപ്പോഴും ചലനങ്ങൾ സൃഷ്ടിക്കാറുണ്ട്. അഫ്ഗാനിലെ പഞ്ച്ശീർ മേഖലയിലുൾപ്പെടെ തജിക്ക് വംശജർ ശക്തമായ സാന്നിധ്യവുമാണ്. മുൻ താലിബാൻ വിരുദ്ധ കമാൻഡർ അഹമ്മദ് ഷാ മസൂദ് ഉൾപ്പെടെയുള്ളവർ തജിക്ക് വംശജരായിരുന്നു. അഫ്ഗാനിലെ തജിക്ക് വംശജരുടെ താൽപര്യങ്ങൾ കണക്കിലെടുത്താണ് തജിക്കിസ്ഥാൻ സർക്കാരും നയങ്ങൾ രൂപീകരിക്കുന്നത്. അതിനാൽ തന്നെ താലിബാനെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്ന് തജിക്ക് പ്രസിഡന്റ് ഇമാമലി റഹ്‌മാൻ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

 

English Summary: Taliban 'mistakenly' sent Rs 6 crore to critic Tajikistan, now pleading to get it back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT